കടുത്ത വേനലിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞ ജൂലൈ 19 നാണ് ഭോപ്പാലില്‍ ആഘോഷമായി തവളക്കല്ല്യാണം നടത്തിയത്. പിന്നീടങ്ങോട്ട് ഭോപ്പാലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. നര്‍മ്മദ നദി കര കവിഞ്ഞൊഴുകി. ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. പ്രദേശത്ത് മഴയ്ക്ക് ശമനമില്ലാതായതോടെ ‘തവള ദമ്പതി’കളുടെ വിവാഹബന്ധം വേര്‍പെടുത്തിയിരിക്കുകയാണ് ഗ്രാമീണർ.
രണ്ടു തവളകളെ വിവാഹം കഴിപ്പിച്ചാല്‍ മഴദൈവം കനിയുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം. എന്നാൽ പിന്നീട് വർഷം കനത്തതോടെ മഴയൊന്ന് നിന്നു കിട്ടാനാണ് ഗ്രാമീണർ പ്രാർത്ഥിച്ചത്. ഇതോടെയാണ് രണ്ടും കൽപ്പിച്ച് തവള ദമ്പതികളുടെ നിർബന്ധിത ‘ഡിവോഴ്സും’ നടപ്പാക്കിയത്. സന്തോഷത്തിൽ കഴിഞ്ഞിരുന്ന 'നവദമ്പതികളെ' വേര്‍പെടുത്തിയെന്ന വാര്‍ത്തയറിഞ്ഞതോടെ എതിർപ്പുമായി ജന്തുസ്നേഹികളും രംഗത്തുവന്നിട്ടുണ്ട്.