Wednesday 19 May 2021 12:41 PM IST

രോഗലക്ഷണം മകനുമാത്രം, ഫലം വന്നപ്പോള്‍ നാലു പേരും പോസിറ്റീവ്: കോവിഡിനെ തോല്‍പ്പിച്ച കുടുംബം: കുറിപ്പ്

Rakhy Raz

Sub Editor

kshor

കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ നമ്മെ ഞെട്ടിക്കുമ്പോള്‍ കോവിഡ് ബാധ യിലൂടെ കടന്നു പോയി അതിനെ സംയമനത്തോടെയും ചിട്ടയായും നേരിട്ട കിഷോര്‍ കുമാറിന്റെയും കുടുംബത്തിന്റെയും അനുഭവം ആശ്വാസം പകരുന്നതാണ്. മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ ആയ കിഷോര്‍ കുമാര്‍ ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് ആയി ജോലി ചെയ്യുന്നു. കിഷോര്‍ കുമാറിന്റെ കുറിപ്പ് വായിക്കാം.

കോവിഡ് - 19 : ഇത് അപകടകാരിയായ വൈറസാണോ? 

അതെ, നാം ശരിയായ രീതിയില്‍ അതിനെ നേരിട്ടില്ലെങ്കില്‍ നമ്മുടെ ശരീരത്തെ വല്ലാതെ ബാധിക്കും. മേയ് നാലാം തീയതി എന്റെ മകന് ഒരു തൊണ്ടവേദന വന്നു. ഏപ്രില്‍ ഇരുപത്തിഒന്‍പതാം തീയ്യതി മുതല്‍ അവന്‍ വീട്ടിലിരുന്നാണ് ജോലി ചെയ്തുകൊണ്ടിരുന്നത് . എന്നിട്ടും തൊണ്ടവേദന മാറിയില്ലായിരുന്നു. അതിനു പിന്നാലെ പനിയും അടുത്ത ദിവസം വൈകുന്നേരം വരെ ഉണ്ടായിരുന്നു. ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ ഉള്ള ഭയാനകമായ അവസ്ഥ മുന്നില്‍ കണ്ടുകൊണ്ടു മകനെ അടുത്തുള്ള ക്ലിനിക്കില്‍ കാണിക്കാമെന്നു തീരുമാനിച്ചു. അവിടെ ഡോക്ടര്‍ ചുമക്കുള്ള മരുന്ന് തന്നിട്ടു പറഞ്ഞു അടുത്ത ദിവസം കുറവില്ലെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തണം . 

മേയ് ആറാം തീയ്യതി അസുഖം കുറയാത്തതിനാല്‍ RTPCR ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു. അപ്പോള്‍ ഞങ്ങളും കൂടെ ടെസ്റ്റ് നടത്തി. ഫലം വന്നപ്പോള്‍ ഞങ്ങള്‍ നാലുപേരും ടെസ്റ്റപോസിറ്റീവ് ! അതിശയമെന്നു പറയട്ടെ ഞങ്ങളുടെ മകനു മാത്രമേ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ക്ക് യാതൊരു ലക്ഷണവുമില്ലായിരുന്നു. അതിനാല്‍ കോവിഡ് ശ്രദ്ധയോടെയും ധൈര്യത്തോടെയും നേരിടുക. 

'ആശങ്ക വേണ്ട ജാഗ്രത മതി '

മേയ് ഏഴാം തീയ്യതി മുതല്‍ ഞങ്ങള്‍ നാലുപേരും കോവിഡിനെ നേരിടാന്‍ തീരുമാനിച്ചു. മരുന്ന് , ഔഷധ ജലം കവിള്‍ കൊള്ളുക, ആവിപിടിക്കല്‍ , പോഷകാഹാരം , വെയില്‍കൊള്ളുക , വ്യയാമമുറകള്‍ , എന്നിവയാണ് കോവിഡിനെ ചെറുക്കാനുള്ള സുഗമമായ മാര്‍ഗ്ഗങ്ങള്‍ എന്നു നമുക്കെല്ലാപേര്‍ക്കും അറിയാമല്ലോ.

ഈ വൈറസ് ആദ്യം ആക്രമിക്കുന്നത് നമ്മുടെ ശ്വാസകോശത്തെയാണ്. അതുകൊണ്ട് പരിഹാരം ഒന്നേയുള്ളു. ഗാര്‍ഗ്‌ളിങ്ങും ആവിപിടിക്കലും. ഗാര്‍ഗിലിങ് ചെയ്യുമ്പോള്‍ അതിനുള്ള വെള്ളത്തില്‍ മഞ്ഞള്‍പൊടിയും കല്ലുപ്പും ഗ്രാമ്പുവും ചേര്‍ത്ത് ചൂടാക്കിയാണ് ചെയ്തത് . മൂന്നുനേരം ചെയ്തു. ആവി പിടിക്കുന്നതിനായി വെള്ളത്തില്‍ ; തുളസിയില , ഇഞ്ചി , പപ്പായയുടെ ഇല ചതച്ചത്, നാരങ്ങ , ചെറിയഉള്ളി അരിഞ്ഞത് , വെളുത്തുളളി ചതച്ചത് ഇത്രയും ചേര്‍ത്ത് തിളപ്പിച്ച് മൂന്നുനേരം ആവിപിടിച്ചു. ഇത് രണ്ടും ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായി. അങ്ങനെ സാവധാനം രോഗലക്ഷണങ്ങളില്‍ നിന്നും മുക്തരായി. 

'ഒറ്റയ്ക്ക് അല്ല ഒപ്പമുണ്ട് '

ആശയവിനിമയം മറ്റൊരു പ്രധാന കാര്യമാണ്. റെസിഡന്‍സ് അസോസിയേഷന്‍ , എക്‌സ്-എയര്‍ഫോഴ്‌സ് ഗ്രൂപ്പ്, ബന്ധുക്കള്‍ , സുഹൃത്തുക്കള്‍ അങ്ങനെ എല്ലാപേരോടും അസുഖം പിടിപെട്ട കാര്യം ഞാന്‍ അറിയിച്ചു. എന്തെന്നാല്‍ എല്ലാപേരും അറിഞ്ഞു മുന്നോട്ടു വന്നു എന്തെങ്കിലും സഹായിക്കാന്‍ പറ്റുമല്ലോ. മരുന്ന് ലഭിക്കാന്‍ ഇ-സഞ്ജീവനി ഒപിഡി തിരഞ്ഞെടുത്തു . തക്കസമയത്തു റെസിഡന്‍സ് അസോസിയേഷനും ആശാവര്‍ക്കേഴ്‌സും പബ്ലിക് ഹെല്‍ത്ത് സെന്റര് തൃക്കണ്ണാപുരം ഡോക്ടര്‍മാര്‍ , സ്റ്റാഫ് നേഴ്‌സുമാര്‍ , ലോക്കല്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ നന്നായി സഹായിച്ചു.

മനസ്സുറപ്പിച്ചു നേരിടാം

മറ്റൊരു പ്രധാന കാര്യം നമ്മുടെ മനസ്സ് ഒരിയ്ക്കലും നെഗറ്റീവ് ആകരുത് എന്നതാണ്. ഒരിയ്ക്കലും രോഗിയാണെന്ന് ഉള്ള വിചാരം ഉണ്ടാകരുത് . മനസ്സ് എപ്പോഴും പോസിറ്റീവ് ആയിരിക്കണം . അതിനു വേണ്ടി സിനിമ കാണുക , കാരംസ് കളിക്കുക, പാചകം , പ്രാര്‍ത്ഥന , എന്നിവ ചെയ്തു . അങ്ങനെ ദൈവത്തിന്റെ കൃപകൊണ്ട് ഞങ്ങള്‍ കോവിഡ് നെഗറ്റീവ് ആയി. 

ഒരുമിച്ചു നിന്നാല്‍ നമുക്ക് എന്തും നേടാം. എന്തിനെയും നേരിടാം. ഞങ്ങളുടെ വെല്ലുവിളി വൈറസായിരുന്നു. ഞങ്ങള്‍ ഒന്നിച്ചുനിന്നു നേരിട്ടു അതിനെ തോല്‍പ്പിച്ചു . 'ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം '.

എന്നു സ്‌നേഹപൂര്‍വം

കിഷോര്‍ കുമാര്‍