Thursday 22 April 2021 05:00 PM IST

‘മൂന്ന് പെൺമക്കൾക്ക് ജീവിതമുണ്ടായതും പത്ര ഏജൻസി വഴി നേടിയ വരുമാനത്തിലൂടെ’: ന്യൂസ്പേപ്പർ ഫാമിലിയിലെ കാരണവർ പറയുന്നു

Rakhy Raz

Sub Editor

devasya-1

‘മൂന്ന് പെൺമക്കൾക്ക് ജീവിതമുണ്ടായതും പത്ര ഏജൻസി വഴി നേടിയ വരുമാനത്തിലൂടെ’: ന്യൂസ്പേപ്പർ ഫാമിലിയിലെ കാരണവർ പറയുന്നു
പേരിയക്കാരുടെ മുറ്റത്തു നിത്യവും വീഴുന്ന പത്രത്തിന് തിളക്കമുള്ള ജീവിതപാഠത്തിന്റെ കൂടെ മണമുണ്ട്. ഓരോ ദിവസവും കാസർകോട്ടെ പേരിയ എന്ന പ്രദേശം പുഞ്ചിരിയോടെ ആ വിജയത്തിന്റെ വളർച്ച കാണുന്നു.

പത്രവിതരണം കൊണ്ടു മാത്രം മൂന്നു പെൺകുട്ടികളെ പഠിപ്പിച്ചു നല്ല നിലയിലാക്കിയ ദേവസ്യാ ചേട്ടൻ എന്ന സെബാസ്റ്റ്യന്റെ ജീവിതപാഠം നാട്ടുകാർക്ക് മാതൃകയാണ്. മൂത്തമകൾ സർക്കാർ സർവീസിൽ നഴ്സ് ആയപ്പോൾ രണ്ടാമത്തെ മകൾ നഴ്സ് ആയി വിദേശത്ത്. മൂന്നാമത്തെ മകൾ പത്രപ്രവർത്തനം പഠിച്ച് റാങ്കോടെ പാസായി വ്ലോഗറായി. ‘എല്ലാം പത്ര ഏജൻസി വഴിയാണ്.’ ദേവസ്യാ ചേട്ടൻ വിനയമുള്ള പുഞ്ചിരി ചേർത്ത് പറയുന്നു.

കുടുംബത്തെ കരകയറ്റാനുള്ള ശ്രമത്തിൽ ദേവസ്യാ ചേട്ടനൊപ്പം ഭാര്യയും പെൺമക്കളും എന്നും ഉണ്ടായിരുന്നു. ന്യൂസ്പേപ്പർ ഫാമിലി എന്നു വിളിക്കാവുന്ന ദേവസ്യാ ചേട്ടന്റെയും ഭാര്യ റോസയുടേയും മൂന്നു പെൺമക്കളുടെയും പത്രയാത്രയ്ക്കൊപ്പം പോകാം.

റോഡ് പോലും ഇല്ലാത്ത കാലം

‘‘വലിയ പ്രദേശമാണ് പേരിയ. പണ്ടൊക്കെ കുറ്റിക്കാടുകളും കുന്നുകളും വ ഴിയില്ലാ വഴികളും കടന്നു വേണം പലയിടങ്ങളിലും പത്രമെത്തിക്കാൻ. അ തുകൊണ്ട് മറ്റാളുകളൊന്നും പത്ര ഏജന്റിന്റെ കഷ്ടപ്പാടുള്ള പണി ഏറ്റെടുക്കാൻ ഉണ്ടായിരുന്നില്ല.

ആദ്യ കാലത്ത് ഞാൻ മാത്രം ഓടുമ്പോൾ ഉച്ചയ്ക്ക് രണ്ട് മണിയായാലും പത്രം പലയിടത്തും എത്തുമായിരുന്നില്ല. എങ്കിലും ആളുകൾക്ക് പരാതിയില്ലായിരുന്നു. വാർത്തകൾ അറിയാൻ ഞാൻ എത്തുന്നതും കാത്ത് അവർ ഇരിക്കും. അന്നൊക്കെ ടിവിയും മൊബൈലും പല വീടുകളിലും ഇല്ലല്ലോ. പത്രവിതരണം വൈകരുതാത്ത കാലമായപ്പോഴാണ് പെൺമക്കളെക്കൂടി കൂട്ടുവിളിച്ചത്.’’ ദേവസ്യാ ചേട്ടൻ ക ഥകളുടെ കെട്ട് പൊട്ടിച്ചു. ‘‘പേരിയയിലെ പത്രവിതരണം എന്റെ അച്ഛൻ തുടങ്ങിയതാണ്. മൂന്നു വർഷത്തോളം അദ്ദേഹം അതു ചെയ്തു. പിന്നീട് ഞാൻ ഏറ്റെടുത്തു.

ഞാൻ ഏജൻസി ഏറ്റെടുത്തതിനു ശേ ഷം അഞ്ച് കൊല്ലത്തോളം യാത്രാ സൗകര്യങ്ങൾ പോയിട്ട് റോഡ് പോലുമുണ്ടായിരുന്നില്ല പേരിയയിൽ. ഒരേയൊരു പ്രധാന റോഡുള്ളത് ഉയർന്നും താഴ്ന്നുമാണ് പോകുന്നത്. സൈക്കിൾ ചവിട്ടി കയ റ്റാനാകില്ല. അതുകൊണ്ട് സൈക്കിളൊന്നും വാങ്ങിയില്ല. നടന്നു ത ന്നെ പത്രം കൊടുത്തു. ഇരുപത്തിയഞ്ച് കിലോമീറ്ററൊക്കെ നടന്നു ചെന്ന് പത്രം കൊടുത്തിരുന്നു അക്കാലത്ത്.

രാവിലെ ഒന്‍പത് മണിക്കാണ് മാനന്തവാടിയിൽ നിന്നു ബ സിൽ പേരിയയിൽ പത്രക്കെട്ട് എത്തുന്നത്. ബസിറങ്ങിയ പത്രം അടുക്കിപ്പെറുക്കി എത്തേണ്ടയിടത്ത് എത്തിച്ചു തീരുമ്പോൾ മണി മൂന്നാകും. എൺപത്തിമൂന്നിലെ കാര്യമാണ് പറയുന്നത്.

അന്ന് പേരിയ ഒട്ടും വികസനം എത്താത്ത നാടാണ്. മഴക്കാലമായാൽ വഴിയിൽ പലയിടത്തും വെള്ളം പൊങ്ങും. പത്രം നനയാതെ ആവശ്യക്കാർക്ക് എത്തിക്കുക വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു.

എൺപത്തിമൂന്നിൽ തന്നെയായിരുന്നു എന്റെ കല്യാണം. തുടക്കത്തിൽ 50 മനോരമയും പത്തു പന്ത്രണ്ട് മറ്റു പത്രങ്ങളുമായി തുടങ്ങിയതാണ്. നന്നായി പ്രയത്നിച്ചാണ് വരിക്കാ രെ വർധിപ്പിച്ചത്. ഈ നാട്ടിൽ കർഷകരാണ് കൂടുതൽ. അ വരെ പത്രവായനക്കാരാക്കി മാറ്റാൻ കഴിഞ്ഞു എന്നത് ജീവിതോപാധി എന്നതിനുപരി സന്തോഷം തരുന്ന കാര്യമാണ്.

തുടക്കത്തിൽ ഒരു ചെറിയ തയ്യൽക്കടയും തുണിക്കടയും ഒക്കെയുണ്ടായിരുന്നെങ്കിലും പിന്നീട് പത്ര ഏജൻസി മാത്ര മായി. ലഭിക്കുന്ന വരുമാനം നല്ല രീതിയിൽ ഉപയോഗിച്ച് മക്കളെ പഠിപ്പിക്കുകയും വിവാഹം കഴിച്ചയയ്ക്കുകയും മെച്ചപ്പെട്ട രീതിയിൽ ജീവിക്കുകയും ചെയ്യുന്നു. ഇപ്പോൾ എനിക്ക് ഇതില്ലാ തെ പറ്റില്ല എന്ന സ്ഥിതിയാണ്.

ന്യൂസ് പേപ്പർ ഗേൾസ്

മൂന്നു പെൺമക്കളാണ് എനിക്ക്. ഷിന്റു, പിങ്കി, പിഞ്ചു. മക്കൾ അഞ്ചാം ക്ലാസ് ആയപ്പോൾ മുതൽ പത്രവിതരണത്തിന് കൂടെ കൂട്ടിയിരുന്നു. ആദ്യം ഷിന്റുവിനെ. അവൾ പഠിത്തത്തിന്റെ തിരക്കിലായപ്പോൾ രണ്ടാമത്തെയാളെ. ഒടുവിൽ പിഞ്ചുവിനെ. ഇതിൽ ഏറ്റവും കൂടുതൽ കാലം എന്നെ പത്രവിതരണത്തിന് സഹായിച്ചിട്ടുള്ളത് പിഞ്ചുമോളാണ്.

പത്രവിതരണം ചെയ്യാൻ സഹായത്തിന് ഒരാളെ കൂലി കൊ ടുത്ത് വച്ചാൽ അത് നഷ്ടമാകും. അതുകൊണ്ടാണ് മക്കളെ തന്നെ പത്രവിതരണത്തിന് കൂട്ടിയത്. അവർ കണ്ടറിഞ്ഞ് കൂ ടെ നിന്നു. സന്തോഷത്തോടെ പത്രവിതരണത്തിൽ സഹായിച്ചു. മക്കൾ മാത്രമല്ല, ഭാര്യ റോസയും.

എന്റെ പ്രയാസങ്ങളിലും സന്തോഷങ്ങളിലും റോസ ഒരു മ നസ്സായി ഒപ്പം ഉണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് മൂന്നു പെൺകുട്ടികളെയും നന്നായി പഠിപ്പിക്കാനും വളർത്താനും ആയത്.

മക്കളുടെ എല്ലാ ആഗ്രഹവും നടത്തിക്കൊടുത്തല്ല ഞാൻ അവരെ വളർത്തിയത്. സ്കൂളിൽ നിന്ന് കൂടുതൽ പണച്ചെലവുള്ള ടൂറിനൊക്കെ പൊയ്ക്കോട്ടേ എന്നു ചോദിക്കുമ്പോ ൾ വിടാറില്ലായിരുന്നു. അതിൽ അവർക്ക് ചിലപ്പോൾ വിഷമം തോന്നിയിട്ടുണ്ടാകും. പക്ഷേ, ഭാവിയിൽ നല്ല ജീവിതം കെട്ടിപ്പടുക്കാൻ അത് ഗുണം ചെയ്തു എന്നാണ് എന്റെ തോന്നൽ.

ഇന്ന് അവർക്കു മൂന്നു പേർക്കും ജോലിയും വരുമാനവു മുണ്ട്. പക്ഷേ, അവരൊന്നും ധാരാളികളല്ല. ചെറിയ വരുമാനത്തിലൊതുങ്ങി ജീവിക്കാൻ പണ്ടേ ശീലിച്ചിരുന്നല്ലോ.

പപ്പയ്ക്കൊപ്പം പുലരിത്തണുപ്പിൽ

‘‘ഞങ്ങൾക്ക് ഒരു കാര്യത്തിലും ഒരു കുറവും തോന്നിയിട്ടില്ല കേട്ടോ,’’ എന്ന് പിഞ്ചു. ‘‘ആദ്യം ഞാൻ അടുത്തുള്ള ഗവൺമെന്റ് സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. പ്ലസ് ടു ആയപ്പോൾ അൽപം ദൂരെ വലിയ സ്കൂളിലേക്ക് മാറ്റി. കൂടുതൽ ഫീസ് കൊടുത്തു പഠിപ്പിച്ചു. എന്നെ മാത്രമല്ല, ചേച്ചിമാരെയും.

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് പപ്പയോടൊപ്പം പത്രം ഇടാൻ പോയി തുടങ്ങിയത്. വീട്ടിൽ നിന്ന് അരക്കിലോമീറ്റർ അകലെയുള്ള ഷെഡ്ഡിലാണ് അന്ന് പത്രം വരുന്നത്. രാവിലെ അഞ്ചേ മുക്കാൽ മണിയാകുമ്പോൾ ഞാനും പപ്പയും വീട്ടിൽ നിന്ന് ഇറങ്ങും. സ്കൂളിലെ വിശേഷം മുഴുവ ൻ ഞാൻ പപ്പയോട് പറയുന്നത് ആ സമയത്താണ്.

ഷെഡ്ഡിലെത്തിയാൽ പാൽ കൊടുക്കാൻ പോകുന്നവരും പശുവിന് പുല്ലരിയാൻ പോകുന്നവരുമായൊക്കെ ചെറിയ വാർത്താ ചർച്ചയൊക്കെ നടക്കും. കൂട്ടത്തിലൊരു കുട്ടി ഞാനേ കാണൂ. സപ്ലിമെന്റ്, പത്രത്തിനകത്താക്കുക തുടങ്ങിയ ജോലികൾ കഴിഞ്ഞാൽ ഞാൻ അടുത്ത സ്ഥലങ്ങളിലൊക്കെ പത്രം കൊടുക്കാൻ പോകും. പപ്പ ദൂരെ സ്ഥലങ്ങളിലും.

ബാലരമ ഇറങ്ങുന്ന ദിവസം സ്കൂളിൽ ഞാൻ സ്റ്റാർ ആ ണ്. പുതിയ ബാലരമയിലെ കഥകൾ കേൾക്കാൻ കൂട്ടുകാർ കാത്തിരിക്കും. വരിക്കാർ ആണെങ്കിൽപോലും സ്കൂൾ വിട്ട് വീട്ടിൽ ചെന്നാലല്ലേ അവർക്ക് ബാലരമ കയ്യിൽ കിട്ടൂ.

മഴക്കാലത്തെ പത്രവിതരണം വലിയ ബുദ്ധിമുട്ടായിരുന്നു. ഇന്നത്തെ പോലെ വീടുകൾക്കു മുന്നിൽ ന്യൂസ്പേപ്പർ ഹോൾഡർ ഒന്നും ഇല്ലായിരുന്നല്ലോ. പത്രം പൊതിഞ്ഞുവരുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ ഞങ്ങൾ വീട്ടിൽ ശേഖരിച്ച് അടുക്കിവയ്ക്കും. മഴക്കാലത്ത് ഇത് ചെറുതായി കീറി ഒാരോ പത്രവും വെവ്വേറെ പൊതിഞ്ഞായിരുന്നു വിതരണം.

പത്താം ക്ലാസിലായപ്പോൾ പത്രം ഇടുന്നതിൽ പപ്പയെ സ ഹായിക്കാൻ പറ്റാതെയായി. എന്റെ സ്കൂളിലേക്ക് അന്ന് നാ ലു കിലോമീറ്റർ നടന്നു പോകണമായിരുന്നു. രാവിലെ സ്പെഷൽ ക്ലാസ്സുണ്ട്. അതുകൊണ്ട് ‘ഇനി മോള് വരണ്ട’ എന്നു പ പ്പ പറഞ്ഞു. പിന്നെ അമ്മയാണ് ഞാൻ പത്രം ഇട്ടിരുന്നിടത്തൊക്കെ പത്രം കൊടുത്തിരുന്നത്.’’

ഇനിയും തുടരും

‘‘പിഞ്ചുമോൾ പത്താം ക്ലാസ്സിലായപ്പോൾ സ്കൂളിലേക്കുള്ള പൊതിച്ചോറൊക്കെ തയാറാക്കി വച്ച ശേഷമാണ് ഭാര്യ റോസ എനിക്കൊപ്പം പത്രവിതരണത്തിന് ഇറങ്ങുക. മൂത്തവർ ആ സമയത്ത് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു.

മൂത്തയാൾ ഷിന്റു പഠിക്കുന്ന സമയത്ത് നഴ്സിങ്ങിന് സീറ്റ് കുറവായിരുന്നു. അതുകൊണ്ട് പന്തളത്തെ കോളജിൽ പോയി‌. രണ്ടാമത്തെയാൾ കണ്ണൂരിലാണ് നഴ്സിങ് പഠിച്ചത്. മൂത്ത മകൾ ഇപ്പോൾ വയനാട് സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റലിൽ നഴ്സാണ്. രണ്ടാമത്തെയാൾ സൗദി യിൽ ‘കിങ് അബ്ദുള്ള’ ഹോസ്പിറ്റലിൽ നഴ്സ്. വാർത്തകൾ കണ്ടും കേട്ടും വളർന്ന പിഞ്ചുവിന് ചെറുപ്പത്തിലേ മോഹം ജേ ർണലിസം പഠിക്കണമെന്നായിരുന്നു. മൂന്നാം റാങ്കോടെയാ ണ് എംസിജെ പാസായത്. ഇപ്പോൾ അവളും ഭർത്താവ് സച്ചിനും ‘കമോൺ എവ്‌രിബഡി’ എന്ന വ്ലോഗ് ചെയ്യുന്നു.

ഈശ്വരാനുഗ്രഹം കൊണ്ട് മൂന്നു കുട്ടികൾക്കും നല്ല മന സ്സുള്ള ജീവിതപങ്കാളികളെ കിട്ടി. അവരുടെ കല്യാണവും പത്ര ഏജൻസി വഴി നേടിയ വരുമാനത്തിലൂടെയാണ് നടത്തിയത്. ഇപ്പോൾ മൂന്നു മക്കൾക്കും കുട്ടികളായതോടെ റോസയ്ക്ക് തിരക്കായി. പത്രം ഇടാൻ ഞാൻ സ്കൂട്ടറിലാണ് ഇപ്പോ ൾ പോകുന്നത്. ചിലപ്പോൾ മാനന്തവാടിയിൽ നിന്ന് എനിക്ക് പത്രം എത്തിച്ചു തരുന്ന ദിനേശൻ കൂടെ കൂടും. പത്രം കൊണ്ടുവരുന്ന വണ്ടിയിൽ തന്നെ ഞങ്ങൾ പത്രം ഇടാൻ പോകും.

മക്കളുടെ കാര്യങ്ങൾ നന്നായി നടന്നു. ഇനി കൊച്ചുമക്കളുടെ ഇഷ്ടങ്ങൾ. അതും പത്രം തന്നെ നടത്തിത്തരും. പത്രക്കെട്ടുകൾ നെഞ്ചോടടുക്കിപ്പിടിച്ച് ദേവസ്യാ ചേട്ടൻ പറയുന്നു.

ഫോട്ടോ : അരുൺ പയ്യടിമീത്തൽ