ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ തകരാറുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം ഒരു പുതിയ അപകടവാർത്തയാണ് പുറത്തുവന്നത്. ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് സംകിത് പർമർ എന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
"ഇന്നലെ എന്റെ ഭാര്യയുടെ ജീവിതത്തിൽ അതിഭയാനകമായ ഒരു സംഭവം നടന്നു. രാത്രി 9.15 ഓടെ 35 കിലോമീറ്റർ വേഗത്തിൽ അവൾ സഞ്ചരിച്ചിരുന്ന ഓല എസ്1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന്റെ മുന്നിലെ സസ്പെൻഷനിൽ നിന്നു ടയർ ഊരിത്തെറിച്ചു. അവൾ മറ്റൊരു വാഹനത്തിനു മുന്നിലേക്ക് തെറിച്ചുവീണു. മുഖത്ത് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണവിഭാഗത്തിൽ കിടക്കുകയാണ്. ആരാണ് ഈ സംഭവത്തിന് ഉത്തരവാദി?"- യുവാവ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു.
ട്വിറ്റര്‍ പോസ്റ്റില്‍ ഓല സ്കൂട്ടറിന്റെയും സിഇഒ ഭവിഷ് അഗർവാളിന്റെയും ഔദ്യോഗിക പ്രൊഫൈലും യുവാവ് ടാഗ് ചെയ്തിരുന്നു. യുവതി ഹെൽമറ്റ് ധരിച്ചിരുന്നോ എന്നതിനെക്കുറിച്ച് യുവാവ് വിവരങ്ങൾ പങ്കുവച്ചിരുന്നില്ല. എന്തായാലും സംഭവത്തില്‍ ഓലയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല.