Thursday 01 September 2022 12:39 PM IST : By അജിത് ബാബു

യൗവനം കട്ടിലിലേക്കും ചക്രക്കസേരയിലേക്കും ചുരുങ്ങി; കൈവിടാതെ മുറപ്പെണ്ണ്, 8 വർഷം ഒപ്പം നിന്ന് സബിത, പിന്നെ മാംഗല്യം!

sabitha-sivadasan-1.jpg.image.845.440

എന്നത്തെയും പോലെ ഒരു സാധാരണ ദിവസമായിരുന്നു ശിവദാസന് അത്. പതിവു പോലെ ജോലിക്കെത്തി. പണി നടക്കുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് ഏണിയിലൂടെ മണൽച്ചാക്ക് ചുമന്നുകയറ്റണം. ഒരു ചാക്ക് മണൽ മുകളിലെത്തിച്ച് തിരിച്ചിറങ്ങി അടുത്ത ചാക്കുമായി വീണ്ടും കയറി. പക്ഷേ ആ മരയേണിയുടെ ചവിട്ടുപടികളിലൊന്നിൽ വിധി അയാൾക്കായി കെണിയൊരുക്കിയിരുന്നു. പടി കെട്ടിയിരുന്ന കയർ പൊട്ടി ശിവദാസൻ നിലത്തുവീണു. ശരീരം വേദനിക്കുന്നു, അനങ്ങാനാവുന്നില്ല. തലകറങ്ങുന്നു. എന്താണു സംഭവിച്ചതെന്ന് അയാൾക്കു മനസ്സിലായില്ല. 

തലയിലുണ്ടായിരുന്ന മണൽച്ചാക്ക് അരക്കെട്ടിലാണു വീണത്. കൂടെയുണ്ടായിരുന്നവർ ശിവദാസനെ പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നട്ടെല്ലിനു ശസ്ത്രക്രിയ വേണം. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ വച്ചായിരുന്നു ശസ്ത്രക്രിയ. എന്നാൽ ജീവിതം സാധാരണരീതിയിലേക്ക് തിരിച്ചെത്തുക എളുപ്പമല്ലെന്ന് ശിവദാസന്റെ ബന്ധുക്കളോട് ഡോക്ടർമാർ വെളിപ്പെടുത്തി‌. അയാളുടെ അരയ്ക്കു താഴോട്ട് തളർന്നിരിക്കുന്നു. ഊർജസ്വലതയോടെ എവിടെയും ഓടിയെത്തിയിരുന്ന, ഏതു ഭാരവും ഉയർത്താൻ കരുത്തുണ്ടായിരുന്ന ആ യൗവനം കട്ടിലിലേക്കും ചക്രക്കസേരയിലേക്കും ചുരുങ്ങി.

സ്വപ്നങ്ങളുടെ ഭാരം

വയനാട് വെങ്ങപ്പള്ളി ലാൻഡ്‌ലസ് കോളനിയിലാണ് ശിവദാസൻ താമസിക്കുന്നത്. അച്ഛനും അമ്മയും ജ്യേഷ്ഠന്റെ മക്കളും അടങ്ങുന്ന കുടുംബത്തിന്റെ പ്രധാന വരുമാന മാർഗം അയാളായിരുന്നു. അപകടം സംഭവിക്കുമ്പോൾ 26 വയസ്സ്. മുറപ്പെണ്ണ് സബിതയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസമേ ആയിരുന്നുള്ളൂ. പ്രണയത്തിലായിരുന്ന ഇവരെ ഒന്നിപ്പിക്കാൻ കുടുംബങ്ങൾ തീരുമാനിക്കുകയായിരുന്നു. വിവാഹസ്വപ്നങ്ങളും വീടെന്ന ആഗ്രഹവുമായിരുന്നു അപ്പോൾ ശിവദാസന്റെ മനസ്സിൽ. അതിനായി കൂടുതൽ കഷ്ടപ്പെടാന്‍ തയാറായിരുന്നു. പക്ഷേ വിധി കരുതി വച്ചത് വേദനയുടെയും നിരാശയുടെയും നാളുകൾ. 

ശസ്ത്രക്രിയ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. ഏറെ വൈകാതെ സബിത എത്തി. എപ്പോഴും ഒപ്പം നിന്ന് പരിചരിച്ചു. ധൈര്യം നൽകി. എഴുന്നേറ്റു നിൽക്കാനോ നടക്കാനോ സാധിക്കില്ലെങ്കിലും പുതിയ സാഹചര്യവുമായി പെരുത്തപ്പെടാൻ പതിയെ ശിവദാസനായി. ‘‘എന്റെ ജീവിതം ഇനി ഇങ്ങനെയായിരിക്കും. നിനക്ക് വേണമെങ്കിൽ തിരിച്ചു പോകാം. അതാണു നല്ലത്.’’ ഒരു ദിവസം സബിതയോട് ശിവദാസൻ പറഞ്ഞു. ‘‘ഇല്ല, ഞാൻ ഒരിടത്തേക്കും പോകുന്നില്ല’’. തന്റെ ഉറച്ച തീരുമാനം അവൾ അറിയിച്ചു. ശിവദാസന്റെ മനസ്സിൽ സന്തോഷം അണപൊട്ടിയൊഴുകി. സബിതയുടെ സ്നേഹത്തിൽ വേദനകളെയും പരിമിതികളെയും അയാൾ മറന്നു.

പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും 8 വര്‍ഷങ്ങൾ- പൂര്‍ണ്ണമായും വായിക്കാം.. 

Tags:
  • Spotlight
  • Love Story
  • Relationship