പ്രളയപ്പേമാരി കേരളത്തെ വിഴുങ്ങിയപ്പോൾ സഹായഹസ്തവുമായാണ് നമ്മുടെ കഥാനായകനെത്തുന്നത്. പ്രതിഫലേച്ഛയില്ലാതെയുള്ള ആ യാത്രയിൽ അവനൊരു വഴികാട്ടിയെ കിട്ടി. ആലപ്പുഴയിലെ അശരണരായ നൂറുകണക്കിന് പേർക്കിടയിൽ തുടർന്നങ്ങോട്ടവർ കൈ മെയ് മറന്ന് പ്രവർത്തിച്ചു. കണ്ണീരൊപ്പിയുള്ള ആ യാത്രയ്ക്കിടയിൽ അടുത്തറിഞ്ഞ അവർക്കിടയിൽ അലസമായാണ് പ്രണയം കടന്നു വരുന്നത്. അന്നു കണ്ടുകിട്ടിയ ആ പ്രണയം ഇപ്പോഴിതാ സാക്ഷാത്കാരത്തിലേക്കടുക്കുകയാണ്.
ഇനി കഥയിലേക്ക് വരാം, ഡോ. കെഎസ് സുജയ് എന്ന കൊല്ലംകാരനാണ് കഥയിലെ നായകൻ. പ്രളയം വന്ന ആ ദുരന്ത നാളുകളില്‍ കൂട്ടുകാര്‍ക്കൊപ്പം ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ആലപ്പുഴയിലായിരുന്നു. ആ യാത്രയില്‍ വഴികാട്ടിയായിനിന്നു ഹരിപ്പാട്ടുകാരി ആര്‍വി സ്‌നേഹ. പ്രളയത്തെക്കാള്‍ വലിയ ദുരിതങ്ങള്‍ ജീവിതത്തിൽ പലവുരു കയറിയിറങ്ങിപ്പോയൊരു പെണ്ണൊരുത്തി. നിസ്വാർത്ഥമായ പ്രവൃത്തിയും നിറഞ്ഞ മനസും കൈമുതലായുള്ള സ്നേഹയെ സുജയ് ജീവിതത്തിലേക്ക് കൂട്ടാൻ തീരുമാനിക്കുമ്പോൾ ആശംസയും ആശീർവാദവുമായി അവരെ അറിയുന്നവരും കൂടെക്കൂടുകയാണ്. പ്രളയനാളിൽ മനസിൽ കൂടിയ ആ ഇഷ്ടം അങ്ങ് നടത്തിക്കൊടുക്കാൻ ഉറ്റവർക്കും മനസു നിറയെ സമ്മതം. വാലന്റൈന്‍സ് ദിനത്തിന്റെ പിറ്റേന്ന്, വെള്ളിയാഴ്ചയാണ് ഇരുവരുടേയും വിവാഹ നിശ്ചയം. ചിങ്ങത്തിലാണ് താലികെട്ട്.
കെഎസ്ആർടിസിക്ക് കല്യാണവണ്ടിയെന്ന പേരു വീണതിങ്ങനെ; പ്രണയ സാഫല്യത്തിന്റെ കഥപറഞ്ഞ് അഞ്ച് ജോഡികൾ
നീക്കം ചെയ്തിട്ടും വൃക്കയിൽ വീണ്ടും മുഴ; പരീക്ഷണങ്ങളിൽ പിടഞ്ഞ് പൈതൽ; കാണാതെ പോകരുത് ഈ കണ്ണീർ
ചെറുപ്പത്തിലേ സ്‌നേഹയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കൊപ്പം അമ്പലനടയില്‍ തട്ടുകട നടത്തി, എറണാകുളം മഹാരാജാസ് കോളേജില്‍ പിജി പഠനം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്. ഈ സ്‌നേഹയെ കേരളത്തിന് നേരത്തേയും പരിജയമുണ്ട്. പത്തോളം സിനിമകളില്‍ അഭിനയിച്ച ഈ സുന്ദരി ടെലിവിഷന്‍ ചാനലിലെ കോമഡിഷോയില്‍ മുഖ്യവേഷം ചെയ്യുന്നു. ടെലിഫിലിമിലെ നായിക, സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം…
കരുവാറ്റയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വഴിയിലാണ് സ്‌നേഹയെ വഴികാട്ടിയായി കിട്ടിയത്. ആദ്യം ദിവസം അഞ്ച് ക്യാമ്പുകളില്‍ സാധനങ്ങളെത്തിച്ചു. രണ്ടാംനാള്‍ രണ്ട് ടിപ്പര്‍ലോറി നിറയെ സാധനങ്ങളുമായാണ് സുജയ് കൂട്ടുകാരുമായി വന്നത്. അന്ന് ജില്ലയുടെ പലഭാഗങ്ങളിലെ ക്യാമ്പുകളിലെത്തി സ്‌നേഹയ്‌ക്കൊപ്പം സാധനങ്ങള്‍ കൈമാറി. ആ യാത്രയിലെ സ്‌നേഹവും കരുതലുമാണ് തങ്ങളെ ഒന്നാക്കിയതെന്ന് സ്‌നേഹ പറയുന്നു. സ്‌നേഹ മഹാരാജാസ് കോളേജില്‍ എം.എ. പൊളിറ്റിക്സ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. പുലര്‍ച്ചെ ഹരിപ്പാട്ടുനിന്ന് തീവണ്ടിയില്‍ പോകും. വൈകീട്ട് മടങ്ങിയെത്തി, തട്ടുകടയുടെ ചുമതലയേല്‍ക്കും.
ഡോ. സുജയ് കരുനാഗപ്പള്ളിയില്‍ ഒരു ക്ലിനിക്കില്‍ ജോലിചെയ്യുന്നു. അച്ഛന്‍ സുരേഷ് കുമാര്‍ വ്യവസായ വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. തെക്കുംഭാഗം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്. അമ്മ ശങ്കരമംഗലം ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപിക എസ്. ജയ. സഹോദരന്‍ സൂരജ്.