Wednesday 13 October 2021 02:43 PM IST : By സ്വന്തം ലേഖകൻ

ഗര്‍ഭപാത്രം എടുത്തുകളഞ്ഞത് മറച്ചുവച്ച്‌ വിവാഹം! ഭർതൃവീട്ടുകാരുടെ സ്നേഹം കണ്ടതോടെ കുറ്റബോധം; നവവധുവിന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കാൻ പൊലീസ്

tancy-suicide

കൊടുങ്ങല്ലൂര്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട നവവധു ടാന്‍സിയുടെ (26) മരണവുമായി ബന്ധപ്പെട്ട്  ദുരൂഹത തുടരുന്നു. ഞായറാഴ്ചയാണ് ടാന്‍സിയെ ആത്മഹത്യ ചെയ്ത നിലയില്‍ കോട്ടപ്പുറമുള്ള ഭര്‍തൃവീട്ടില്‍ കണ്ടെത്തിയത്. പള്ളിയിലേക്ക് പോകാനായി ഒരുങ്ങാൻ മുറിയിൽ കയറിയ ടാൻസി തൂങ്ങി മരിക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം. ഭര്‍ത്താവ് ടെല്‍വിന്‍ തോംസന്‍ കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോള്‍ ടെല്‍വിന്‍ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു. മരണത്തിന്റെ തലേന്നും ടാന്‍സി ടെൽവിനെ വിളിച്ച്‌ സംസാരിച്ചിരുന്നു.  

ഭര്‍തൃവീട്ടില്‍ സന്തോഷത്തോടെ ജീവിച്ച യുവതി എന്തിന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ടാൻസി കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിവാഹത്തിന് മുൻപ് ടാൻസിയുടെ ഗർഭപാത്രം നീക്കം ചെയ്തിരുന്നു. ഇക്കാര്യം വരനിൽ നിന്നും വീട്ടുകാരിൽ നിന്നും മറച്ചുവച്ചാണ് മാതാപിതാക്കൾ ടാൻസിയുടെ വിവാഹം നടത്തിയത്. കടുത്ത രക്തസ്രാവത്തെ തുടർന്നാണ് വിവാഹത്തിന് മുൻപ് ഗർഭാശയം സർജറിയിലൂടെ എടുത്ത് കളഞ്ഞത്. വിവാഹശേഷം ടെൽവിന്റെയും വീട്ടുകാരുടെയും സ്നേഹപ്രകടനങ്ങൾ കണ്ടപ്പോൾ ടാൻസി മനോവിഷമത്തിലാവുകയും അവരെ താൻ ചതിക്കുകയായിരുന്നു എന്ന തോന്നലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.

ടാൻസിയുടേതായി ആത്മഹത്യാകുറിപ്പ് പോലെ തോന്നിക്കുന്ന ഡയറിക്കുറിപ്പുകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. "നിങ്ങളുടെ സ്‌നേഹം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു. ഞാന്‍ കുറേ തെറ്റ് ചെയ്തു. ഭര്‍ത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസ്സിലാക്കി തന്നത്. ഇതിനൊന്നുമുള്ള അര്‍ഹത എനിക്കില്ല. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. സ്‌നേഹം എന്താണ് എന്ന് എനിക്ക് മനസ്സിലായത് ഇവിടെ വന്നപ്പോഴാണ്."- ടാൻസി ഡയറിയിൽ കുറിച്ചു. 

അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണത്തിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും മാറ്റാന്‍ ടാന്‍സിയുടെ അമ്മയേയും അച്ഛനേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഗര്‍ഭപാത്രം ഇല്ലാതിരുന്നിട്ടും ഏത് സാഹചര്യത്തിലാണ് ടാന്‍സി വിവാഹം കഴിക്കാന്‍ തയാറായതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. 

നവംബർ 20 നായിരുന്നു ടാൻസിയുടെയും ടെൽവിന്റെയും വിവാഹം. ആർഭാടപൂർവമായിരുന്നു വിവാഹ ചടങ്ങുകൾ. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് വിവാഹചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. ടാൻസി നഴ്സിങ് പഠിച്ചത് ഹോസ്റ്റലിൽ നിന്നായിരുന്നു. ടാൻസി സ്വന്തം വീട്ടുകാരിൽ നിന്ന് അവഗണന അനുഭവിച്ചിരുന്നതായി കുറിപ്പിൽ നിന്ന് വ്യക്തമാണ്. ടാൻസിയുടെ മാതാപിതാക്കൾ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തില്ല.

Tags:
  • Spotlight