Friday 16 December 2022 03:48 PM IST : By സ്വന്തം ലേഖകൻ

‘അവൻ പെട്ടെന്ന് വയലന്റ് ആകുന്ന പ്രകൃതം, വിഡിയോ കോളിൽ മകളുടെ മുഖത്ത് സന്തോഷം ഉണ്ടായിരുന്നില്ല’: കൊല്ലപ്പെട്ടത് വൈക്കം സ്വദേശികൾ

uk-vaikom-murder

ബ്രിട്ടനിലെ കെറ്ററിംങ്ങില്‍ ദുരൂഹ സാഹചര്യത്തില്‍  കൊല്ലപ്പെട്ട മലയാളി നഴ്സും കുട്ടികളും വൈക്കം സ്വദേശികള്‍. വൈക്കം സ്വദേശിനി അഞ്ജുവും(40) മക്കളായ ആറുവയസുകാരി ജാന്‍വിയും നാലു വയസുള്ള ജീവയുമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ  സ്വദേശി  സാജുവിനെ(52) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് കുടുംബം യുകെയില്‍ എത്തിയത്. പ്രശ്നങ്ങള്‍ ഉള്ളതായി മകള്‍ പറഞ്ഞിരുന്നില്ലെന്ന് അഞ്ജുവിന്‍റെ പിതാവ് അശോകന്‍ പറഞ്ഞു. സാജു ചെറിയകാര്യങ്ങള്‍ക്ക് ദേഷ്യപ്പെട്ടിരുന്നുവെന്നും അശോകന്‍.

‘ഇവന്‍ പെട്ടെന്ന് വയലന്റ് ആകുന്ന സ്വഭാവക്കാരനാണ്. ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം വരുന്ന പ്രകൃതം. എന്തു പറഞ്ഞാലും പെട്ടെന്ന് അരിശം കേറും. വിഡിയോ കോൾ ചെയ്യുമ്പോഴൊക്കെ മകളുടെ മുഖത്ത് ഒരു പ്രസന്നത ഉണ്ടാകാറില്ല.’– അശോകന്റെ വാക്കുകൾ.

പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ മരണകാരണം എന്തെന്ന് വ്യക്തമാകൂ എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വൈക്കം ഇത്തിപ്പുഴ സ്വദേശിനിയാണ് കൊല്ലപ്പെട്ട അഞ്ജു. എടുത്തു പറയത്തക്ക കുടുംബ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലായിരുന്നുവെന്ന് അഞ്ജുവിന്റെ കുടുംബം പറയുന്നു. 2012ലാണ് ഇവരുടെ വിവാഹം കഴിയുന്നു. ഒക്ടോബറിലാണ് ഇരുവരും ആദ്യമായി യുകെയിലേക്ക് പോകുന്നത്. ഇക്കഴിഞ്ഞ ജൂണിൽ മക്കളേയും യുകെയിലേക്ക് കൊണ്ടുപോയി. ഭർത്താവായ സാജുവിന് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതിന്റെ മാനസിക വിഷമം ഉണ്ടായിരുന്നു.

കെറ്ററിങ് ജനറൽ ആശുപത്രിയിൽ നഴ്സാണ് കൊല്ലപ്പെട്ട യുവതി. യുവതിയെ  വീടിനുള്ളിൽ മരിച്ചനിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. 

കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു.