ഇഞ്ചി കീമോതെറപിയേക്കാൾ 10,000 മടങ്ങ് ശക്തമാണെന്നാണെന്നും ഒറിഗാനോ ഒായിൽ കാൻസർ കോശങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കുമെന്നായിരുന്നു മറ്റൊരു വാദം. ഇതും മുൻപ് പറഞ്ഞപോലെ പാതിവെന്ത സത്യമാണ്. 2012ൽ ബ്രിട്ടിഷ് ജേണൽ ഒാഫ് ന്യൂട്രീഷനിൽ വന്നൊരു പഠനത്തിൽ ജോർജിയ സ്േറ്ററ്റ് യൂണിവേഴ്സിറ്റി ഗവേഷകർ ഇഞ്ചി സമൂലമുള്ള സത്ത് പ്രോസ്േറ്ററ്റ് കാൻസറിന് നല്ലതാണെന്ന് എലികളിൽ പരീക്ഷിച്ച് വിജയിച്ചതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പുതിയൊരു മരുന്ന് കണ്ടെത്തുന്നതിലെ ഒരു ഘട്ടം മാത്രമാണ് മൃഗങ്ങളിലുള്ള മരുന്നു പരീക്ഷണമെന്നും മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയൽ കഴിഞ്ഞാലേ മരുന്ന് എത്രമാത്രം സുരക്ഷിതമാണെന്ന് ഉറപ്പിച്ചുപറയാനാകൂ എന്നും ബയോകെമിസ്ട്രി വിദഗ്ധർ തന്നെ പറയുന്നു. മാത്രമല്ല ഈ പഠനത്തിൽ എവിടെയും ഇഞ്ചിയെ കീമോയുമായി താരതമ്യം ചെയ്തിട്ടുമില്ല.
ഒറിഗാനോ എണ്ണ പ്രോസ്േറ്ററ്റ് കാൻസറിന്റെ കാര്യത്തിൽ ഗുണപ്രദമാണെന്ന് ഒരു കൊറിയൻ പഠനം വന്നിട്ടുണ്ട്. അതാണ് ഒറിഗാനോ എണ്ണയെ കാൻസറിനുള്ള സിദ്ധൗഷധമാക്കി അവതരിപ്പിക്കാനുള്ള അടിസ്ഥാനം.
![oil oil](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2020/jan/25/oil.jpg)
‘‘ചില സസ്യങ്ങളിൽ ഈസ്ട്രജൻ എഫക്റ്റ് ഉള്ള തന്മാതകൾ (ഫൈറ്റോ ഈസ്ട്രജൻ) കാണാറുണ്ട്. ഇത് പ്രോസ്േറ്ററ്റ് കാൻസർ പോലെ ഹോർമോൺ ആശ്രിത കാൻസറുകളിൽ ഗുണം ചെയ്തേക്കാം. പക്ഷേ, ഇതിൽ നിന്നൊക്കെ ഒരു മരുന്ന് രൂപപ്പെടുത്തണമെങ്കിൽ മൃഗങ്ങളിലെ പരിശോധന കൂടാതെ മൂന്നു ഘട്ടമായി മനുഷ്യരിൽ ക്ലിനിക്കൽ ട്രയൽ നടത്തണം. ഇതൊക്കെ ഒരുപാട് ഗവേഷണവും കാലതാമസവുമൊക്കെ വരുന്ന കാര്യമാണ്. നിലവിൽ ഇഞ്ചിയും ഒറിഗാനോയും ഒന്നും അടിസ്ഥാനമാക്കി ഒരു സ്റ്റാൻഡേഡ് ട്രീറ്റ്മെന്റ് പ്രോഗ്രാം വന്നിട്ടില്ല.’’ ഡോ. ജയപ്രകാശ് പറയുന്നു.
ചിലർ ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നത് രോഗികളെ സഹായിക്കുകയെന്ന സദുദ്ദേശത്തോടെ ആണെങ്കിൽ ചിലർ ഇത് ബിസിനസ്സ് ആക്കുന്നുമുണ്ട്. യൂ ട്യൂബ് വിഡിയോകളിൽ ഒന്നു തിരഞ്ഞുനോക്കിയാൽ കാണാം ഇത്തരം തട്ടിപ്പു ചികിത്സകൾ വഴി വ്യൂവർഷിപ് കൂട്ടി പണം വാരുന്നവരെ.
![ginger-1 ginger-1](https://img.vanitha.in/content/dam/vanitha/daily-updates/just-in/images/2020/jan/25/ginger-1.jpg)
തട്ടിപ്പു സന്ദേശങ്ങൾ മാത്രമല്ല ഒട്ടേറെ തട്ടിപ്പു ചികിത്സകളും അർബുദത്തിന്റെ പേരിൽ അരങ്ങുവാഴുന്നുണ്ട്. ഷിമോഗയിലെ കാൻസർ ചികിത്സ, പച്ചിലമരുന്ന് ചികിത്സ, അരോമ തെറപി തുടങ്ങി അർബുദരോഗികളുടെ രോഗഭീതിയെ മുതലെടുത്ത് പണം വാരുന്ന ചികിത്സകൾ ധാരാളം. ഇത്തരം ചികിത്സകൾക്ക് തലവച്ചു കൊടുത്ത് ശരീയായ ചികിത്സയിലേക്കെത്താൻ വൈകുന്നു എന്നതാണ് പ്രധാനപ്രശ്നം.
വിവരങ്ങൾക്ക് കടപ്പാട്;
ഡോ. പി.ജി ജയപ്രകാശ്
തിരുവനന്തപുരം എസ്.യു.റ്റി ആശുപത്രി
ക്ലിനിക്കൽ ഓങ്കോളജിസിസ്റ്റ്