Wednesday 16 September 2020 04:59 PM IST

കാലാവസ്ഥ മാറി, കടൽ ഒരു മീറ്റർ ഉയർന്നു; മനുഷ്യവാസമുള്ള 200 ദ്വീപുകൾ വെള്ളത്തിനടിയിലാകും: മുന്നറിയിപ്പ്

Baiju Govind

Sub Editor Manorama Traveller

sealvl1

കാലം തെറ്റിയ മഴയും ചുട്ടുപൊള്ളുന്ന വെയിലും സമുദ്രജലത്തിന്റെ നിരപ്പ് ഒരു മീറ്റർ ഉയർത്തിയെന്ന് റിപ്പോർട്ട്. അൻപതു വർഷം കഴിയുമ്പോൾ, 2100ൽ മനുഷ്യവാസമുള്ള 200 ദ്വീപുകൾ കൂടി കടലിനടിയിലാകും. ചിതറിക്കിടന്ന ആയിരത്തി ഇരുനൂറ് ചെറുദ്വീപുകൾ കടലിനടിയിലായെന്നും കണ്ടെത്തിയിരിക്കുന്നു. മാലദ്വീപിന്റെ നാലിലൊരു ഭാഗം പ്രദേശം വെള്ളത്തിൽ മുങ്ങുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് വസ്തുനിഷ്ഠമാണെന്ന് മാലദ്വീപിന്റെ വൈസ് പ്രസിഡന്റ് സ്ഥിരീകരിച്ചു. 2010ൽ വേൾഡ് ബാങ്ക് പുറത്തു വിട്ട റിപ്പോർട്ടിനെ കുറിച്ച് അടുത്തിടെ പുറത്തു വന്ന മാധ്യമ റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറബിക്കടലിൽ ശ്രീങ്കയുടെ തെക്കു – പടിഞ്ഞാറു ഭാഗത്ത് മാലദ്വീപിൽ മനുഷ്യവാസമുള്ള ദ്വീപുകളിൽ നാലിലൊരു ഭാഗം കടലെടുക്കുമെന്നാണ് ഒൻപതു വർഷം മുൻപ് വേൾഡ് ബാങ്ക് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നത്.

sealvl2

‘‘ലോകത്ത് ഏറ്റവും മനോഹരമായ ദ്വീപസമൂഹമാണു മാലദ്വീപ് ’’ ലോകപ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ‘മനോരമ ട്രാവലർ’ പംക്തിയിൽ കുറിച്ചിരുന്നു. വർണചിത്രം പോലെ മനോഹരമായ ചെറു ദ്വീപുകളും പാലങ്ങളും അതിമനോഹരമായ റിസോർട്ടുകളുമാണു മാലദ്വീപിന്റെ ഭംഗി. സ്വകാര്യ റിസോർട്ടുകളുടെ പശ്ചാത്തലം ഗംഭീരമാണ്. അവധിക്കാലം ചെലവിടാൻ അനുയോജ്യമായ സൗന്ദര്യ തീരങ്ങളാണ് അവയെല്ലാം. ജനവാസമുള്ള ദ്വീപുകളിലേക്ക് സർക്കാർ ബോട്ടുണ്ട്. എന്നാൽ സഞ്ചാരിയുടെ കണ്ണുകൾക്ക് കൗതുകം പകരുന്നതൊന്നും അത്തരം ദ്വീപുകളിൽ ഉണ്ടാകണമെന്നില്ല. മാലദ്വീപിലെ അനേകം ദ്വീപുകളിലൊന്നാണ് മാലി സിറ്റി. ഉദ്ദേശം ഒരു കിലോമീറ്റർ ചുറ്റളവുള്ള നഗരം. ഗവൺമെന്റ് ഓഫിസുകൾ, മാർക്കറ്റ്, വ്യവസായ സ്ഥാപനങ്ങൾ, ഷോപ്പിങ് സെന്റർ എന്നിവയെല്ലാം പ്രവർത്തിക്കുന്നത് മാലി സിറ്റിയിലാണ്. മാലി സിറ്റിയിൽ നിന്ന് അൽപം ദൂരെയാണു സബ് മറൈൻ. യാത്രക്കാരെ ഒരു പേടകത്തിൽ കയറ്റി കടലിനടിയിലൂടെ ‘സബ് മറൈൻ ടൂർ’ നടത്തുന്നുണ്ട്. സമുദ്രത്തിൽ നൂറടി ആഴത്തിൽ ചെന്ന് കോറൽ റീഫ് കാണാം.

sealvl3

സിറ്റിയിൽ നിന്ന് അകലെയുള്ള ഏകാന്ത ദ്വീപുകൾ സ്വകാര്യ റിസോർട്ടുകളാണ്. അതിഥികളെ കൊണ്ടു പോകാൻ അവരുടെ ബോട്ട് സിറ്റിയിലെ ബോട്ട് ജെട്ടിയിലെത്തും. ചില റിസോർട്ടുകൾക്ക് സ്വന്തമായി സീ പ്ലെയിൻ ഉണ്ട്. ജനവാസമുള്ള ദ്വീപുകളിലേക്ക് സർക്കാർ ബോട്ടുണ്ട്.

ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടാക്കിയത് കടലിനു നടുവിലാണ്. പാലങ്ങൾ, കെട്ടിടങ്ങൾ, വിമാനത്താവളം, മൈതാനം, റോഡുകൾ തുടങ്ങി എല്ലാ നിർമിതികളും നിലനിൽക്കുന്നതു മണൽപരപ്പിലാണ്. 2018 കണക്കെടുപ്പു പ്രകാരം അഞ്ചരലക്ഷമാണ് ആകെ ജനസംഖ്യ. 2004ലെ സുനാമിയിൽ നൂറിലേറെ പേർ മരിച്ചു. അതിനാൽത്തന്നെ, കടൽക്ഷോഭങ്ങൾ മാലദ്വീപിനു പുതിയ അനുഭവമല്ല. കടൽ കരകയറുന്നതിനെ എങ്ങനെ അതിജീവിക്കുമെന്നതിനെ കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകർ. ജിയോ– ഗ്രീനിങ് എന്നൊരു പദ്ധതി എൻജിനിയർമാർ മുന്നോട്ടു വച്ചു. അതു പ്രായോഗികമെന്നു പിന്നീടു തെളിഞ്ഞു. ഇതുപ്രകാരമാണ് കോടിക്കണക്കിന് രൂപ ചെലവിട്ട് ‘ഹുലുമാലി ദ്വീപ്’ നിർമിച്ചത്. കടലിന്റെ അടിത്തട്ടിൽ നിന്നു മണൽ കോരിയെടുത്ത്, നിലവിലുള്ള ദ്വീപുകളെക്കാൾ ഉയരത്തിൽ നിർമിച്ച കൃത്രിമ ദ്വീപാണു ഹുലുമാലി. മണൽപ്പരപ്പിൽ വേരുകൾ ആഴ്ത്തുന്ന ചെടികൾ നട്ടു വളർത്തിയാണ് നിലം ബലപ്പെടുത്തിയിട്ടുള്ളത്. വീണ്ടും സമുദ്ര നിരപ്പ് ഉയർന്നാൽ ദ്വീപു വാസികളെ ഹുലുമാലി ഐലൻഡിലേക്ക് മാറ്റി പാർപ്പിക്കാമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

sealvl4

മാലദ്വീപിന്റെ തലസ്ഥാനമായ മാലിയിലെ വിമാനത്താവളത്തിൽ നിന്ന് ഹുലുമാലിയിലേക്ക് ഇരുപതു മിനിറ്റ് ബസ് യാത്ര. ഇരുകരകളേയും ബന്ധിപ്പിച്ച് പാലം നിർമിച്ചിട്ടുണ്ട്. കോവിഡ് പടരുന്നതിനു മുൻപ് മാലദ്വീപിൽ എത്തിയിരുന്ന വിനോദസഞ്ചാരികൾ കൗതുകത്തോടെ സന്ദർശിച്ചിരുന്ന സ്ഥലമാണു ഹുലുമാലി.