Wednesday 22 December 2021 03:08 PM IST

കടംവാങ്ങിയ 50,000 രൂപ കൈമുതൽ, 2 സെന്റിൽ, രണ്ട് നില വീട്: ചോർന്നൊലിക്കുന്ന കൂരയിൽ നിന്ന് മഞ്ജുക്കുട്ടൻ ‘ഉയർത്തിയ സ്വപ്നം’

V.G. Nakul

Sub- Editor

manju 1

സ്വന്തമായി, സുരക്ഷിതമായ ഒരു വീട് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. തങ്ങളുടെ പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്ന്, ഏറ്റവും മനോഹരമായി തന്റെ വീടൊരുക്കാനാണ് ഓരോ മനുഷ്യരും കൊതിക്കുന്നത്.

പൊതുപ്രവർത്തകനായ ജി.മഞ്ജുക്കുട്ടനും അതാണ് ആഗ്രഹിച്ചത്. കഴിഞ്ഞ കുറേ ദിവസം മുമ്പ് വരെ, കാറ്റിലിളകുന്ന, മഴയിൽ ചോർന്നൊലിക്കുന്ന, എപ്പോൾ വേണമെങ്കിലും നിലം പൊത്താറായ, ഒന്നര സെന്റിലെ ഒരു കൂരയായിരുന്നു മഞ്ജുക്കുട്ടനും കുടുംബത്തിനും തല ചായ്ക്കാനുണ്ടായിരുന്നത്. എന്നാലിപ്പോൾ ആ ഒന്നര സെന്റിൽ തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് അതിമനോഹരമായ ഒരു കുഞ്ഞ് വീട് മഞ്ജുക്കുട്ടൻ പണിതിരിക്കുന്നു.

‘ഞാൻ പണിഞ്ഞത് എന്റെ സ്വപ്നമാണ്’ എന്നാണ് വീടിനെക്കുറിച്ചെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ മഞ്ജുക്കുട്ടൻ കുറിക്കുന്നത്.

‘കഴിഞ്ഞ വർഷത്തെ മഴ എനിക്ക് ഇപ്പോഴും ഓർമയുണ്ട്. രാത്രി 1 മണിക്കും ഉറങ്ങാതെ കുത്തിയിരുന്ന് നേരം വെളുപ്പിച്ചത്. ‘മറ്റുള്ളവരൊക്കെ ഇപ്പോൾ സുഖമായി ഉറങ്ങുകയാണല്ലോ’ എന്നോർക്കുമ്പോൾ കണ്ണിൽ നിന്ന് അറിയാതെ വെള്ളം വരുമായിരുന്നു. പുറത്ത് പെയ്യുന്ന മഴ അതെ വേഗതയിൽ തന്നെ അകത്തും പെയ്യുമ്പോൾ ഒന്ന് ഉറങ്ങാൻ കഴിയാതെ നിരവധി പാത്രങ്ങൾ നിരത്തി വെച്ച് വീടിനകം നനയാതെ നേരം വെളുപ്പിക്കുമായിരുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും പിന്നീട് എന്നേക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഓർത്ത് സമാധാനിക്കും. എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും ഒരു വീട് വേണമെന്ന് വാശി അങ്ങനെയാണ് തുടങ്ങുന്നത്’. – ഒരു രൂപ കയ്യിൽ കരുതാതെ വീട് പണി തുടങ്ങിയതിനെക്കുറിച്ച് മഞ്ജുക്കുട്ടൻ കുറിക്കുന്നതിങ്ങനെ.

‘‘ജനകീയാസൂത്രണ പദ്ധതി പ്രകാരം കരുനാഗപ്പള്ളി പഞ്ചായത്തിൽ ആദ്യം അനുവധിച്ച വീടാണ് ഞങ്ങളുടെത്. അന്നത് കാര്യമായി ശ്രദ്ധിച്ച് പണിയാനായില്ല. രണ്ട് മുറിയാണ് ഉണ്ടായിരുന്നത്. അഞ്ച് വർഷം കഴിഞ്ഞപ്പോഴേക്കും വീട് തകരാറിലായി. പിന്നീട് 25 വർഷത്തോളം ആ വീട്ടിലായിരുന്നു ഞങ്ങൾ. ഞാൻ, അമ്മ, ചേട്ടൻ, ചേട്ടന്റെ ഭാര്യ, കുഞ്ഞ് എന്നിവർ ആകെ രണ്ട് മുറികൾ മാത്രമുള്ള ആ വീട്ടിൽ കുറേയേറെ കഷ്ടപ്പെട്ടാണ് കഴിഞ്ഞിരുന്നത്. പുറത്ത് മഴ പെയ്യുമ്പോൾ അതേ പോലെ വീടിനുള്ളിലും മഴ പെയ്യും. വെള്ളം തറയിൽ വീഴാതിരിക്കാൻ പാത്രങ്ങൾ നിരത്തി വച്ച് രാത്രിയൊക്കെ ഉറങ്ങാതെയിരിക്കും’’. – മഞ്ജുക്കുട്ടൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

manju 2

രണ്ടര സെന്റിലെ സ്വപ്നം

രണ്ടര സെന്റാണ് പ്രമാണത്തിലെങ്കിലും വസ്തു യഥാർത്ഥത്തിൽ രണ്ടേയുള്ളു. അതും ഒരു പ്രത്യേക രൂപത്തിലാണ്. നീളത്തിൽ, മുന്‍വശം വീതി കൂടിയും പുറകിലേക്ക് പോകുന്തോറും വീതി കുറഞ്ഞുമാണ് വസ്തു. ശരിക്കും ഒരു ‘വി’ ഷെയ്പ്.

കഴിഞ്ഞ മഴക്കാലത്താണ് ഒരു പുതിയ വീട് എന്ന ആഗ്രഹം മനസ്സിൽ കയറിയത്. കൂട്ടുകാരൊക്കെ പിന്തുണച്ചു. എന്നാൽ, ഒരു രൂപയില്ല ചെലവാക്കാൻ. പൊതുപ്രവർത്തകന്റെ എല്ലാ സാമ്പത്തിക പരിമിതികളുമുണ്ട്. കൂട്ടുകാരൊക്കെ സഹായിച്ചാണ് മുമ്പോട്ട് പോകുന്നത്. അങ്ങനെയിരിക്കെ എന്റെ സുഹൃത്തും കോൺട്രാക്ടറുമായ ഷഫീക്കാണ് വീട് പണി തുടങ്ങാം എന്നു പറ‍ഞ്ഞത്. പഞ്ചായത്തിൽ നിന്ന് ലെഫ് പദ്ധതിയുടെ 4 ലക്ഷം കിട്ടും. അപ്പോഴും പണി തുടങ്ങി വയ്ക്കാൻ കാശില്ല. അപ്പോൾ ഡേവിഡ് എന്ന കൂട്ടുകാരൻ 50000 രൂപ തന്നു. അങ്ങനെയാണ് 12 ലക്ഷം രൂപ ബജറ്റിട്ട് പണി തുടങ്ങിയത്. വിജയാനന്ദ് എന്ന എന്റെ സുഹൃത്തിന്റെ സുഹൃത്ത് അഖിൽ ആണ് എന്റെ താൽപര്യം കൂടി പരിഗണിച്ച് പ്ലാൻ വരച്ചു തന്നത്. രണ്ട് സെന്റിൽ നിൽക്കാവുന്ന തരത്തിൽ, പ്ലോട്ടിന്റെ രൂപം കൂടി പരിഗണിച്ചാണ് വരച്ചത്.

manju 3

മുകളിലേക്കുയർന്ന ലക്ഷ്യം

രണ്ട് നിലകളിലായി, മൂന്ന് മുറി, ബാത്ത് റൂം, വർക്ക് ഏരിയ, കിച്ചൺ, രണ്ട് ഓപ്പൺ ഏരിയ, ഒരു സ്റ്റോർ റൂം, ഒരു ഹാൾ എന്നിവയാണ് വീട്ടിലുള്ളത്. 18 ലക്ഷം രൂപയാണ് ചെലവായത്. അതിൽ ലൈഫ് പദ്ധതിയുടെയൊഴിച്ച് ബാക്കിയൊക്കെ കടമാണ്. എങ്കിലും സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യം നേടിയതിന്റെ സന്തോഷമുണ്ട്.

വീടിന്റെ പടം കണ്ട് പലരും വിളിക്കുന്നു. പ്ലാൻ ഒക്കെ കുറേപ്പേർ ചോദിച്ചു. വശങ്ങളിലേക്ക് പരക്കാനുള്ള ഇടമില്ലാത്തതിനാൽ തന്റെ ലക്ഷ്യത്തെ മുകളിലേക്കുയർത്തിയതിന്റെ സന്തോഷം മഞ്ജുക്കുട്ടന്റെ വാക്കുകളിൽ തുളുമ്പി.