മിസ് കേരള എറിൻ ലിസ് ജോണിന്റെ മനസ്സിൽ ഇപ്പോഴൊരു ലക്ഷ്യമുണ്ട്...
അമ്മ പറഞ്ഞത് കേട്ടാൽ
ഞാൻ പഠിച്ചതും വളർന്നതുമെല്ലാം പുണെയിലും ചണ്ഡീഗഡിലുമാണ്. അച്‌ഛനും അമ്മയും ആർമിയിൽ അന്ന് ഡോക്ടർമാർ ആയിരുന്നു. ഇപ്പോൾ കൊച്ചിയിൽ സ്ഥിരതാമസമായി. നല്ലൊരു ഡോക്ടറാകുക എന്നതായിരുന്നു എന്റെ എക്കാലത്തെയും ആഗ്രഹം. അമ്മയാണ് എന്നോട് മത്സരത്തിൽ ഒന്ന് പങ്കെടുത്തുനോക്കൂ എന്നു പറഞ്ഞത്. അമ്മ തന്ന ആത്മവിശ്വാസത്തിലാണ് മിസ് കേരളയിൽ പങ്കെടുത്തതും വിജയിച്ചതും.
ഡോക്ടർ ഫാമിലി
അച്ഛൻ ടി. രാജൻ ജോൺ സീനിയർ കൺസ ൽറ്റന്റ് സൈക്യാട്രിസ്റ്റാണ്. ഇപ്പോൾ കൊച്ചി ആ സ്റ്റർ മെഡിസിറ്റിയിൽ ജോലി ചെയ്യുന്നു. അമ്മ രേഖ സക്കറിയാസ് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ കൺസൽറ്റന്റ് പീഡിയാട്രിഷനാണ്. സഹോദരൻ കെവിൻ റോബി ജോണും ഡോക്ടറാണ്. സിഎംസി വെല്ലൂരിൽ. ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ നാലാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്.
ഓൺലൈൻ മിസ് കേരള
സൗന്ദര്യമത്സരങ്ങൾ ടിവിയിൽ കണ്ട പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ കാണുമ്പോൾ നിറയെ കാണികളും വലിയ സ്റ്റേജും ഒക്കെയല്ലേ. ഇത്തവണ എല്ലാം ഓൺലൈൻ വഴിയായിരുന്നു. തിരഞ്ഞെടുക്കുന്നതും ഒഡിഷനുകളും എല്ലാം വെർച്വൽ ആയിട്ടാണ്. ഫൈനൽറൗണ്ടിൽ ഞങ്ങൾ11 പേരാണ് മത്സരിച്ചത്. നാലു റൗണ്ടുണ്ടായിരുന്നു. അതിൽതന്നെ ഗ്രൂമിങ് സെഷൻ ഉണ്ടായിരുന്നു. ഒാൺലൈനിലൂടെയായിരുന്നു ക്ലാസുകൾ. മുൻ മിസ് ഇന്ത്യയായ പ്രിയങ്കഷായുടെ വാക്കുകൾ വലിയ പ്രചോദനമായിരുന്നു. ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചു. മെഡിക്കൽ ഫീൽഡ് മാത്രം പരിചയമുള്ള എനിക്കിതെല്ലാം പുതിയ കാഴ്ചകളും അനുഭവങ്ങളുമായിരുന്നു.
അഴകിന്റെ രഹസ്യം
ദിവസവും ഏഴ് മണിക്കൂർ ഉറങ്ങും. സത്യം പറഞ്ഞാൽ ഞാൻ നല്ലൊരു ഫൂഡി ആയിരുന്നു. പക്ഷേ, മത്സരസമയത്ത് നല്ല പോലെ ഡയറ്റ് നോക്കി. കൂടുതലും വീട്ടിൽതന്നെ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രമിച്ചു. മധുരം ഒഴിവാക്കി. സൗന്ദര്യസംരക്ഷണത്തിന് സ്വാഭാവിക മാർഗങ്ങളാണ് സ്വീകരിക്കാറുള്ളത്. പണ്ട് മുതലേ അതാണ് ശീലം. കടലമാവും തൈരും തേനും ചേർത്തുള്ള പാക്ക് ഞാൻ എല്ലാവർക്കും റെക്കമെന്‍ഡ് ചെയ്യും.
ഇരട്ടി മധുരമുള്ള കിരീടം
ഒന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് ഈ കിരീടനേട്ടത്തിന് ഇരട്ടി മധുരം. ലൈവ് ആയിരുന്നു പ്രോഗ്രാം. വിജയിയായി എന്റെ പേര് കേട്ടപ്പോൾ ഒരു നിമിഷം ഞാൻ വാക്കുകിട്ടാതെ വിഷമിച്ചു. കയ്യടി ശബ്ദമുയർന്നപ്പോളാണ് കേട്ടത് സത്യം തന്നെയെന്ന് വിശ്വസിച്ചത്. മത്സരത്തിൽ പങ്കെടുക്കണം എന്നേ ആഗ്രഹിച്ചിരുന്നുള്ളൂ. ഈ അംഗീകാരം എന്റെ പ്രഫഷനിലൂടെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. മെഡിക്കൽ സഹായം വേണ്ടത്ര എത്താത്ത ജനങ്ങളിലേക്ക് അത് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാകുകയാണ് ലക്ഷ്യം.