ഒ.വി.വിജയന്റെ കഥകളിലൂടെ മലയാളികൾക്കു പരിചിതമായ പാലക്കാടൻ ഗ്രാമങ്ങളിലൊന്നായ കിനാശ്ശേരിയിലാണ് ഈ കഥ നടക്കുന്നത്. അതിമനോഹരമായ ഗ്രാമപശ്ചാത്തലത്തിലെ, പ്രത്യേകിച്ച് ആകൃതിയില്ലാത്ത പ്ലോട്ടിൽ വീട് വച്ച് വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ എൻജിനീയറും ലിറ്റിൽ ഹൗസ് പ്രോപ്പർട്ടീസ് എന്ന കൺസ്ട്രക്‌ഷൻ കമ്പനി ഉടമയുമായ ഷമീർ അബ്ദുൾ അസീസ് വാങ്ങിയത്.
വീടിന്റെ പ്രാഥമിക ജോലികൾ പുരോഗമിക്കുമ്പോൾതന്നെ വിദേശത്തുനിന്ന് ഷമീറിനെ തേടി ഒരു വിളിയെത്തി. നേരത്തേ ഷമീർ നിർമിച്ച്, വനിത വീട് ഓൺലൈനിൽ വന്ന ഒരു വീടു കണ്ടാണ് പ്രവാസിയായ സിജോയ് വർഗീസ്, ഷമീറിനെ വിളിക്കുന്നത്. വനിത വീടിൽ കണ്ടതുപോലെ ഒരു വീട് തനിക്കും വേണം എന്നതായിരുന്നു സിജോയ്‌യുടെ ആവശ്യം. വിശദാംശങ്ങൾ അറിഞ്ഞപ്പോൾ പണിയാൻ തുടങ്ങിയ ആ വീടു തന്നെ സിജോയ് സ്വന്തമാക്കി. വീട്ടുകാരന്റെ ഇഷ്ടങ്ങൾ കൂട്ടിച്ചേർത്ത് ഷമീർ സിജോയ്‌യുടെ സ്വർഗം പണി തീർത്തു.
പ്രത്യേക ആകൃതിയില്ലാത്ത അഞ്ച് സെന്റിലാണ് വീട്. ഭൂമി നിരപ്പാക്കേണ്ടിവന്നതും കോംപൗണ്ട് വോളുമാണ് ചെലവു കൂട്ടിയത്. എല്ലാ പണികളും കഴിഞ്ഞപ്പോൾ ചതുരശ്രയടിക്ക് 2000 രൂപ കണക്കിന് ചെലവായി.1625 സ്ക്വയർഫീറ്റുള്ള മൂന്ന് കിടപ്പുമുറികളുള്ള വില്ലയാണിത്. രണ്ട് കോമണും രണ്ട് അറ്റാച്ഡുമായി നാല് ബാത്റൂമുകൾ ഉണ്ട്. മികച്ച നിലവാരമുള്ളതും ബ്രാൻഡഡുമായ ഉൽപന്നങ്ങളാണ് ഉപയോഗിച്ചതെന്ന് ഷമീർ പറയുന്നു. ഭിത്തി നിർമാണത്തിന് ഇഷ്ടിക ഉപയോഗിച്ചു. പുറത്തേക്കുള്ള വാതിലുകൾ തേക്കുകൊണ്ടും അകത്തുള്ളവ മഹാഗണി കൊണ്ടും നിർമിച്ചു. യുപിവിസി ജനലുകളാണ്. മൾട്ടിവുഡും പ്ലൈവുഡും കൊണ്ടുള്ള കബോർഡുകളും മോഡുലാർ അടുക്കളയുമൊക്കെയായി നല്ല രീതിയിൽ തന്നെ ഇന്റീരിയറും ക്രമീകരിച്ചു. ചതുരശ്രയടിക്ക് 55–65 രൂപ വിലവരുന്ന ടൈലാണ് ഫ്ലോറിങ്ങിന്.
താഴെ രണ്ട് കിടപ്പുമുറികൾ വേണമെന്ന് വീട്ടുകാർ ആഗ്രഹിച്ചിരുന്നെങ്കിലും പ്ലോട്ടിന്റെ ആകൃതിയുടെ പ്രത്യേകത മൂലം അത് സാധിച്ചില്ല. എന്നാൽ, മുറികൾ വലുതായിരിക്കണം എന്ന ആഗ്രഹം നിറവേറ്റാൻ ആയെന്ന് ഷമീർ. മുൻപ് വനിത വീടിൽ വന്ന വീടിന്റേതുപോലെയുള്ള ഗോവണി തന്നെ വേണം എന്നതും വീട്ടുകാരുടെ ആഗ്രഹമായിരുന്നു. പ്രവാസികളായ വീട്ടുകാർ എത്തിയിട്ട് വേണം ലാൻഡ്സ്കേപ്പിങ് പൂർത്തിയാക്കാൻ. നിർമാണത്തിൽ തൃപ്തരായ വീട്ടുകാർ മകന്റെ പേരിനൊപ്പം ഷമീറിന്റെ ഫേമിന്റെ പേരുകൂടി ചേർത്ത് ഡേവിഡ്സ് ലിറ്റിൽ ഹൗസ് എന്നാണ് വീടിനു പേരിട്ടത്.
കടപ്പാട്: ഷമീർ അബ്ദുൾ അസീസ്, ലിറ്റിൽ ഹൗസ് പ്രോപ്പർട്ടീസ്, പാലക്കാട്
മെയിൽ: shameerkny@gmail.com ഫോൺ: 9567118847