അതെ, വീടുവയ്ക്കാൻ കൊള്ളില്ലെന്നു പറഞ്ഞ് പലരും ഉപേക്ഷിച്ച പ്രോജക്ട് ആണിത്. നാലര സെന്റിന്റെ ഇരുവശത്തും വഴിയാണ്. വീട് വയ്ക്കാൻ ഇരുവശത്തും മൂന്നു മീറ്റർ സെറ്റ്ബാക്ക് കൂടി വിട്ടാൽ നല്ലൊരു വീടിനു സ്ഥലമില്ല എന്നാണ് എല്ലാവരും പറഞ്ഞത്. ഈ വെല്ലുവിളി ഏറ്റെടുത്തത് രണ്ട് യുവആർക്കിടെക്ടുമാരാണ്,ആർക്കിടെക്ട് പി. ആനന്ദും സച്ചിൻ രാജും.
ഇവർ രണ്ടുപേരും കാസർകോട് കാഞ്ഞങ്ങാടുള്ള നിഗീഷിന് 1450 ചതുരശ്രയടിയുള്ള സൂപ്പർ ഒരു വീടു നിർമിച്ചു നൽകിയത് 21 ലക്ഷം രൂപയ്ക്ക്.
പ്രകൃതിയോടിണങ്ങിയതും ആർഭാടമില്ലാത്തതുമാണ് വീട്. എന്നാൽ സൗകര്യങ്ങൾക്കും സൗന്ദര്യത്തിനും ഒരു കുറവും വരുത്തിയില്ല.
കാസർകോട് സുലഭമായ വെട്ടുകല്ലാണ് നിർമാണത്തിന് ഉപയോഗിച്ചത്. പച്ചപ്പ് നിറഞ്ഞ രണ്ട് കോർട് യാർഡുകളാണ് വീടിന്റെ കൗതുകം. കാർഷെഡിനു മുകളിൽ പാഷൻ ഫ്രൂട്ട് പടർത്തി പച്ചപ്പ് നിറച്ചു. സിറ്റ്ഔട്ടിന്റെയും പ്രധാന കിടപ്പുമുറിയുടെയും ഭാഗമായി ഒരു കോർട് യാർഡും ഡൈനിങ്ങിൽ നിന്നുള്ള പാഷ്യോയും പച്ചപ്പും തണുപ്പും കൊണ്ട് വീട്ടകം പ്രിയങ്കരമാക്കുന്നു.
L ആകൃതിയിലുള്ള വീട് രണ്ട് നിലയാണ്. മൂന്നു കിടപ്പുമുറികളും രണ്ട് നിലകളിലും ലിവിങ് റൂമുകളും ഡൈനിങ്, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങളും ഇവിടെയുണ്ട്. വീടിനകം തേച്ച് വെളുത്ത പെയിന്റ് അടിച്ചു. ബാത്റൂമിലെ ചുവരുകൾക്ക് സിമന്റ് ഫൈബർ പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പൊതുവായ മുറികൾക്കിടയിൽ ഭിത്തികൾ പരമാവധി കുറച്ചത് വീടിന്റെ വിശാലത കൂട്ടി.
ജാളികളാൽ സമ്പന്നമായ അകത്തളം കാറ്റും വെളിച്ചവും നിറഞ്ഞതാണ്. കൊതുക് ശല്യം ഒഴിവാക്കാൻ ജാളികൾക്കിടയിൽ നെറ്റ് സ്ഥാപിച്ചിട്ടുണ്ട്. എല്ലാറ്റിനുമുപരി, പ്രകൃതിയുമായും ചുറ്റുപാടുകളുമായും യോജിച്ചു നിൽക്കുന്നു ഈ ജാളി വീട്.
കടപ്പാട്: പി.ആനന്ദ്, സച്ചിൻ രാജ്, ആർക്കിടെക്ട്സ്, എ ലൈൻ സ്റ്റുഡിയോ, കാഞ്ഞങ്ങാട്, ഫോൺ: 9446628262, 9448049614