വീട് നിർമാണം ഒരു കൂട്ടായ യജ്ഞം ആണെന്ന് കൽപറ്റയിലുള്ള രവീന്ദ്രൻ നൂറ് തവണ സമ്മതിക്കും. കൽപറ്റയിലുള്ള രവീന്ദ്രന്റെ വീട് അദ്ദേഹത്തിന്റെയും അനുജൻമാരുടെയും കൂട്ടായ പരിശ്രമത്തിലാണ് പിറന്നത്. വനംവകുപ്പ് മന്ത്രിയുടെ ഗൺമാൻ ആയ രവീന്ദ്രനു ഭാര്യ ഷൈലജയും മക്കൾ ആര്യയും അശ്വിനും പുതിയ വീട് നിർമ്മാണം തുടങ്ങും മുമ്പേ നന്നായി ഹോംവർക്ക് ചെയ്തു. 1881 ചതുരശ്ര അടിയുള്ള വീട് 30 ലക്ഷം രൂപയ്ക്ക് പൂർത്തിയായത് ഈ പഠനത്തിന്റെ ഫലമാണ്.
ഇരുട്ടിയിൽ നിന്നുള്ള ഗുണമേന്മയുള്ള കല്ല് കിട്ടിയപ്പോഴേ ഉറപ്പിച്ചു ഒരു ഭാഗം തേക്കാതെ വിടണമെന്ന്. ചെലവ് കുറവും അതേ സമയം ഈടുള്ള സിമന്റ് കട്ടിളകളാണ് ജനലിനും വാതിലിനും നൽകിയത്. വീടിന്റെ മുൻവാതിൽ മാത്രം പൂർണ്ണമായും തടി. ഒരു സുഹൃത്ത് വഴി ഗുജറാത്തിൽ നിന്നാണ് ജനൽ_ വാതിൽ പാളികൾക്കുള്ള തടി വാങ്ങിയത്. പഴയ ഉരു പൊളിച്ചു കിട്ടിയ ഈ തടി നല്ല ഗുണമേന്മയുള്ളതാണ്.
പുതിയ കടകളിൽ നിന്ന് വിലക്കുറവിൽ ടൈൽ വാങ്ങി. മാത്രമല്ല, വീടിന്റെ മേൽക്കൂര ഏകദേശം 700 ചതുരശ്ര അടിയേ വാർത്തിട്ടുള്ളൂ. ബാക്കി ഭാഗം ട്രസ് ഇട്ട് ഓട് പതിച്ചു. പഴയ വീടുകൾ പൊളിക്കുന്നിടത്തു നിന്ന് വാങ്ങിയ ഓട് ചെലവ് കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിച്ചു. വയനാടിന്റെ പ്രകൃതി ഭംഗിക്കും കാലാവസ്ഥയും ചേരുന്ന തരത്തിൽ വീട് നിർമിക്കാൻ സാധിച്ചതിൽ സന്തുഷ്ടരാണ് രവീന്ദ്രനും കുടുംബവും.