ആറ് സെന്റിലാണ് തിരുവല്ല കാവുംഭാഗത്തുള്ള ഉണ്ണി പിള്ളയും സീന സ്കറിയയും വീടുവച്ചത്. എന്നാൽ പ്ലോട്ട് ചെറുതായതുകൊണ്ട് സൗകര്യങ്ങൾക്ക് കുറവൊന്നുമില്ല താനും. വീടുപണി കോൺട്രാക്ടറെ ഏൽപ്പിച്ച് വീട്ടുകാർ കയ്യുംകെട്ടിയിരുന്നില്ല എന്നതാണ് ഈ വീടിന്റെ പ്രത്യേകതകളുടെ കാരണം. നിർമാണസാമഗ്രികൾ തിരഞ്ഞെടുക്കൽ, പണിക്കാരെ തിരഞ്ഞെടുക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങളും വീട്ടുകാർതന്നെ ചെയ്തതിനാൽ നിർമാണത്തിന്റെ ഗുണമേന്മ കാത്തു സൂക്ഷിക്കാനും ചെലവു കുറയ്ക്കാനും സാധിച്ചു എന്നാണ് ഉണ്ണി പറയുന്നത്.
ഫോൾസ് സീലിങ് ചെയ്യാൻ തമിഴ്നാട്ടുകാരായ പണിക്കാരെ ഉപയോഗിച്ചത് ഉദാഹരണം. നാടൻ പണിക്കാർ ചതുരശ്രയടിക്ക് 60–70 രൂപ വാങ്ങുമ്പോൾ ചതുരശ്രയടിക്ക് വെറും 16 രൂപയ്ക്കാണ് തമിഴ് പണിക്കാർ ഇവിടെ പണിതീർത്തത്. 2142 ചതുരശ്രയടിയുള്ള വീടിന്റെ അകത്തളം മുഴുവൻ ഫോൾസ് സീലിങ് ചെയ്യാൻ ഒരു ലക്ഷം രൂപയ്ക്കു താഴെ മാത്രമേ ചെലവു വന്നുള്ളൂ എന്നതാണ് പ്രത്യേകത.
തേക്കും പ്ലാവുമാണ് നിർമാണത്തിന് ഉപയോഗിച്ച തടികൾ. കബോർഡ് നിർമാണത്തിന് എച്ച്ഡിഎഫും ഉപയോഗിച്ചു. കിടപ്പുമുറികളിലെ വാഡ്രോബിനും പ്രത്യേകതകൾ ഉണ്ട്. കിടപ്പുമുറിയിലെ സ്ഥലം അപഹരിക്കാതിരിക്കാൻ വാഡ്രോബുകൾക്കെല്ലാം നിരക്കി നീക്കാവുന്ന (sliding) വാതിലുകളാണ് നിർമിച്ചത്. ഇവയിൽ ഒരു വാതിൽ നീക്കിയാൽ ഡ്രസ്സിങ് റൂമിലേക്കും അവിടെ നിന്ന് ബാത്റൂമിലേക്കും കടക്കാം. നാല് കിടപ്പുമുറികളിലും ഇത്തരത്തിലാണ് ബാത്റൂം വാതിൽ സജ്ജീകരിച്ചിരിക്കുന്നത്. ബാത്റൂം അവിടെയുള്ള കാര്യം ആർക്കും പെട്ടെന്ന് പിടികിട്ടില്ല എന്നത് ഒരു കൗതുകം!
വീടിന്റെ മേൽക്കൂര ഫ്ലാറ്റ് ആയി വാർത്ത് ട്രസ്സ് ഇട്ട് മുകളിൽ ഷിംഗിൾസ് ഇടുകയാണ് ചെയ്തത്. ഇത് വീടിന്റെ പുറംമോടി കൂട്ടാൻ സഹായിച്ചു. ഫർണിച്ചർ എല്ലാം വീടിന്റെ ഡിസൈനിനോടു ചേരുന്നത് നിർമിച്ചെടുക്കുകയായിരുന്നു. ഗ്ലാസും തടിയും ചേർന്ന ഗോവണിയും നീഷുകളും വീടിന്റെ അകത്തളഭംഗി കൂടിയാണ്. സ്പൈറൽ ആകൃതിയിലുള്ള ബുക്ക്ഷെൽഫ് ആണ് അകത്തളത്തിന്റെ മറ്റൊരു ആകർഷണം.
1.
2.
3.