അറയും നിരയുമുള്ള നല്ല സൂപ്പർ തടിവീട്ടിൽ താമസിക്കാൻ ആർക്കാ ഇഷ്ടമല്ലാത്തത്. കാണാനുള്ള ഭംഗി മാത്രമല്ല, നല്ല തണുപ്പുമായിരിക്കും ഇത്തരം വീടുകളിൽ. കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജാബിറും ഷംലയും പഴയ വീടുകളുടെ ആരാധകരായതിനു പിറകിൽ ഒട്ടേറെ കാരണങ്ങളുണ്ട്. ഓടും ഓലയും മേഞ്ഞ പഴയ വീടുകളുടെ കുളിർമ മാത്രമല്ല. പ്രകൃതിയോടുള്ള പ്രതിബദ്ധത മൂലം പഴയ വീടിന്റെ കേടുപാടുകൾ ഇല്ലാത്ത ഭാഗം നിലനിർത്തി അതിനു ചുറ്റുമാണ് പുതിയ വീട് പണിതത്.
തടി വീട് ആവേശമായെങ്കിലും ഒരു മരം പോലും അതിനായി ജാബിർ മുറിച്ചില്ല. എന്നിട്ടും തടി പാനൽ ചെയ്ത വീടിനെ അസൂയയോടെ നോക്കുന്നവരോട് പറയാൻ ജാബിറിന് മൂന്ന്–നാല് വർഷത്തെ അലച്ചിലിന്റെ കഥയുണ്ട്. പഴയ തടി വിപണിയിൽ ഒരുപാട് അലഞ്ഞിട്ടുണ്ട് ജാബിർ. മനസ്സിൽ കണ്ട വീടിനു വേണ്ട തടിക്കു വേണ്ടി തെക്കൻ കേരളത്തിലെ പഴയതടി കടകളിലെല്ലാം കയറിയിറങ്ങി. പാകത്തിനുള്ള തടി കിട്ടിയപ്പോൾ ക്ലാഡിങ്ങും സീലിങ്ങും മുഖപ്പുമൊക്കെ നിർമിച്ചെടുത്തു. പ്രധാന വാതിൽ പ്ലാവിൻ തടി കൊണ്ടും മറ്റു ജനൽ വാതിലുകൾ പഴയ തടി കൊണ്ടും നിർമിച്ചു.
വീടിനു മുൻവശത്തു കാണുന്ന കരിങ്കൽ തൂണിനു വേണ്ടി കന്യാകുമാരി വരെ പോയി. പഴയ കടകളിൽ അലഞ്ഞപ്പോൾ നല്ലതാണെന്നു തോന്നിയ പഴയ ഷെൽഫുകളും കൂടുകളുമൊക്കെ വാങ്ങിവച്ചു. അവ പിന്നീട് പലതരത്തിൽ പ്രയോജനപ്പെടുത്തി. ക്യൂരിയോസ് വയ്ക്കാനും അടുക്കളയിലും ചെരുപ്പ് വയ്ക്കാനുമൊക്കെ ആർക്കും വേണ്ടാതെ പോയിരുന്ന ആ ഷെൽഫുകൾ പ്രയോജനപ്പെട്ടു. വീട് അലങ്കരിക്കാനും പഴയ തടി കൊണ്ടുള്ള ഉരലും ഉലക്കയുമൊക്കെയാണ് ഈ വീട്ടിൽ.