കേരളത്തിൽ ഇപ്പോൾ ഭൂമിയുടെ ലഭ്യത കുറവാണ് എന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ ഉറപ്പ് കുറഞ്ഞ ഭൂമിയിലും വീട് വയ്ക്കേണ്ടി വരുന്നുണ്ട്. മണലിന്റെ അംശം കൂടിയ ഭൂമി, മണ്ണിട്ട് പൊക്കിയെടുത്ത സ്ഥലം, പാടത്തോടു ചേർന്ന സ്ഥലം ഈയിടങ്ങളിൽ എല്ലാം അടിത്തറയുടെ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. സിംഗിൾ പൈലിങ് എന്ന അടിത്തറ നിർമാണം ശൈലിയിലൂടെ ചെലവും പരിസ്ഥിതി ആഘാതവും കുറച്ച് ഉറപ്പുള്ള അടിത്തറ നിർമിക്കാം.
ഭിത്തികൾ കൂടിച്ചേരുന്ന ഇടങ്ങളിൽ മാത്രം തൂണുകൾ നിർമിച്ച് കെട്ടിടത്തിന്റെ ഭാരം തുല്യമായി വീതിച്ചെടുക്കുകയാണ് ഇത്തരം അടിത്തറയിൽ സംഭവിക്കുന്നത്. ഒന്നര_രണ്ട് മീറ്റർ ആഴത്തിൽ മതിയായിരിക്കും ഈ തൂണുകൾ. തൂണുകളെ തമ്മിൽ ബീം കൊണ്ട് ബന്ധിപ്പിക്കാം. പന്ത്രണ്ടോ പതിമൂന്നോ കോളങ്ങൾ വീടിന്റെ ആകൃതിക്കനുസരിച്ച് വേണ്ടിവരും. കോൺക്രീറ്റ് കോളങ്ങൾക്കു പകരം തെങ്ങ് തടിയോ തേക്ക് തടിയോ അടിക്കുന്ന രീതി പ്രചാരത്തിലുണ്ടായിരുന്നു. ഫ്ലാറ്റ് പോലുള്ള വലിയ നിർമിതികൾക്ക് അനുയോജ്യമല്ല ഈ രീതി. ഒന്നോ രണ്ടോ നിലയുള്ള കെട്ടിടങ്ങൾക്ക് പിൻതുടരാവുന്നതാണ്. 1000 ചതുരശ്രയടിയുള്ള വീടിന്റെ അടിത്തറ നിർമ്മാണത്തിന് ഈ രീതി പിൻതുടർന്നാൽ സാധാരണ രീതിയേക്കാൾ 20_25 ശതമാനത്തോളം ചെലവ് കുറയ്ക്കാം. നിർമാണസമയവും അദ്ധ്വാനവും കുറവുമതി.
കടപ്പാട്: എം. മനോജ്, സ്ട്രക്‌ചറൽ എൻജിനിയർ, എം ക്യൂബ് ഡിസൈൻ, തിരുവനന്തപുരം. ഫോൺ: 9061493637