ADVERTISEMENT

നടൻ നെടുമുടി വേണുവുമായുള്ള അച്ഛന്റെ പിണക്കത്തിന് മാപ്പു ചോദിച്ച് തിലകന്റെ മകള്‍ ഡോ. സോണിയ. കോട്ടണ്‍ഹില്‍ എല്‍.പി സ്‌കൂളിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത്. സോണിയ നടത്തിയ ആശംസാ പ്രസംഗത്തിനിടെയായിരുന്നു മാപ്പു പറച്ചില്‍. പരിപാടിയുടെ ഉദ്‌ഘാടകനായി എത്തിയത് നെടുമുടി വേണുവായിരുന്നു. ഡോ. സോണിയയുടെ വാക്കുകൾ ഇങ്ങനെ;

"വേണു സാര്‍ ഇരിക്കുന്ന ഈ വേദിയില്‍ ഒരു കാര്യം തുറന്നു പറയാതെ വയ്യ. എന്റെ അച്ഛനും വേണു സാറും തമ്മില്‍ സിനിമാ ലോകത്തുണ്ടായ പ്രശ്‌നങ്ങളും ശത്രുതയും എല്ലാര്‍ക്കുമറിയാം. പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന സമയത്ത് ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂര്‍ക്കാവിലുള്ള എന്റെ ക്ലിനിക്കില്‍ ചികിത്സയ്ക്ക് വന്നു. എനിക്കും വേണു സാറിനോട് വെറുപ്പ് തോന്നിയ നാളുകളായിരുന്നു അത്. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനെത്രയോ ചെറുതായി എന്നെനിക്ക് തോന്നി. 

ADVERTISEMENT

‘തിലകന്‍ ചേട്ടനും എന്റെ ഭര്‍ത്താവും തമ്മില്‍ പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവുമെന്നും നമുക്കിടയില്‍ അതൊന്നും ഉണ്ടാവരുതെന്നും’ ക്ലിനിക്കില്‍ നിന്ന് ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു. ‘സോണിയ ഞങ്ങളുടെ വീട്ടില്‍ വരണം. ക്ഷണിക്കുന്നു’. അടുത്തൊരു ദിവസം ഞാന്‍ അവിടെ പോയി. ഊഷ്മളമായ സ്‌നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു."- സോണിയ പറഞ്ഞു. 

പ്രസംഗം അവസാനിപ്പിച്ച്‌ ഇരിപ്പിടത്തിലേക്ക് വന്ന സോണിയയെ നെടുമുടി വേണു എഴുന്നേറ്റ് ചെന്ന് ആശ്വസിപ്പിച്ചു. ആര്‍ദ്രമായ നിമിഷങ്ങൾക്ക് വലിയ സദസ്സ് സാക്ഷിയായി. തനിക്ക് കിട്ടേണ്ട കഥാപാത്രങ്ങൾ നെടുമുടി വേണു തട്ടിയെടുത്തു എന്നായിരുന്നു തിലകന്റെ ആരോപണം. തിലകന്റെ വാക്കുകൾ തന്നെ വേദനിപ്പിച്ചെന്ന് നെടുമുടി വേണു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT