മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് എറണാകുളം ഇൻഫോ പാർക്ക് പൊലീസ്. നടൻ തന്നെ മർദിച്ചെന്ന് പ്രഫഷനൽ മാനേജർ വിപിൻ കുമാർ പരാതി നൽകിയതിനു പിന്നാലെയാണ് നടപടി.വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതാണ് മർദനത്തിനു കാരണമെന്നാണ് വിപിൻ പറയുന്നത്. തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിലേക്ക് വിളിച്ചു വരുത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരു താരം സമ്മാനമായി തന്ന കണ്ണട ചവിട്ടിപ്പൊട്ടിച്ചു എന്നും വിപിൻ മാധ്യമങ്ങളോടു പറഞ്ഞു.
‘‘മാർകോയ്ക്ക് ശേഷം ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദന്. അത് പലരോടും തീർക്കുകയാണ്. ഉണ്ണി മുകുന്ദന് പലതരം ഫ്രസ്ട്രേഷനുണ്ട്. സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്‍മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്ട്രേഷൻ തീർക്കുന്നത്. ആറു വർഷമായി ഞാൻ ഉണ്ണിയുടെ മാനേജരാണ്. 18 വർഷമായി താനൊരു സിനിമ പ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും’’.– വിപിൻ കുമാർ പറഞ്ഞു. സിനിമാ സംഘടനകളായ ഫെഫ്‌കയ്ക്കും അമ്മയ്ക്കും പരാതി നൽകിയിട്ടുണ്ടെന്നും വിപിൻ പറഞ്ഞു.