ഓടിക്കൊണ്ടിരുന്ന കാറിനും തീപിടിച്ച് ഗർഭിണിക്കും ഭർത്താവിനും ദാരുണാന്ത്യം. കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപമാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കണ്ണൂർ കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് കാർ കത്തിയമർന്നത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇരുവരും. മരിച്ച രണ്ടുപേരും കാറിന്റെ മുൻസീറ്റിലായിരുന്നു. കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പെടെ 4 പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാർ ഓടിച്ചിരുന്നയാളിന്റെ കാലിലേക്കാണ് ആദ്യം തീ പടർന്നു കയറിയത്. വണ്ടിയുടെ മുന്‍ വശത്തുനിന്ന് തീ ആളിപ്പടരുകയായിരുന്നു. വണ്ടിയിൽ തീയും പുകയും നിറഞ്ഞതോടെ പുറകിലിരുന്നവർക്ക് രക്ഷപ്പെടാനായി പ്രജിത്ത്പിന്നിലെ ഡോര്‍ തുറന്നു കൊടുത്തുത്. എന്നാല്‍ പിന്നീട് മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ ശ്രമിക്കുമ്പോഴേക്കും തീ ആളിപ്പടർന്നു. മുൻവശത്തെ രണ്ടു ഡോറുകളും തുറക്കാനാകാത്തതോടെയാണ് പ്രജിത്തും റീഷയും അഗ്നിക്കിരയായതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പ്രജിത്താണ് വാഹനം ഓടിച്ചിരുന്നത്. നാട്ടുകാര്‍ പറഞ്ഞത്. തീ കണ്ട് നിമിഷ നേരത്തിനുള്ളില്‍ കാര്‍ കത്തിയര്‍ന്നുവെന്ന് അപകടം കണ്ട് ഓടി എത്തിയവര്‍ പറഞ്ഞു. കാറിനുള്ളിലുണ്ടായിരുന്നവര്‍ പ്രാണവേദന കൊണ്ട് കരഞ്ഞ് വിളിച്ചെങ്കിലും രക്ഷിക്കാന്‍ കഴിയാതെ നിസ്സഹായരായി കണ്ടു നില്‍ക്കേണ്ടിവന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.