അതിജീവനത്തിന്റെ ജീവനാഡി! കാൻസറിനെ കാരിരുമ്പു പോലുള്ള നിശ്ചയദാർഢ്യം കൊണ്ടു തോൽപ്പിച്ച ലാൽസനെ സുഹൃത്തുക്കള്‍ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ജീവന്റെ അവസാന മിടിപ്പു വരേയും കാൻസറിനെ നോക്കി പുഞ്ചിരിക്കുകയായിരുന്നു ആ മനുഷ്യൻ. ആയിരങ്ങളുടെ കണ്ണീരിനും സ്നേഹത്തിനും മീതേ പറന്ന് ഒടുവിൽ മരണത്തിന്റെ ലോകത്തേക്ക് പറന്നു പോയെങ്കിലും ലാൽസൺ പകർന്നു നൽകിയ അതിജീവനത്തിന്റെ തിരിനാളമേന്താൻ ഇന്നും ആയിരങ്ങൾ പിന്നാലെയുണ്ട്.
ലാൽസന്റെ വിയോഗത്തിന്റെ വേദനയൊഴിയാത്ത നിമിഷത്തിൽ കണ്ണുനനയിക്കുന്നൊരു കാഴ്ചയുണ്ട്. ലാൽസന്റെ പ്രിയമകൻ ഇവാൻ. അച്ഛനില്ലാത്ത പിറന്നാൾ ദിനത്തിൽ ഒന്നുമറിയാതെ അവൻ പുഞ്ചിരിക്കുകയാണ്. ആ കാഴ്ച പങ്കുവച്ചതാകട്ടെ കാൻസർ പോരാളികളുടെ കൂട്ടായ്മയായ ‘അതിജീവനത്തിലും.’
‘ഞങ്ങളുടെ ജീവനാഡിയും വെളിച്ചവും ആയ ലാൽസൻ ചേട്ടന്റെ മകന്റെ പിറന്നാളാണ് ഇന്ന്..എല്ലാവരും പിറന്നാൾ ഉമ്മകൾ കൊണ്ട് ഇവാൻ ലാൽസനെ ചേർത്തു പിടിക്കണം..അച്ഛൻ പൂർത്തിയാക്കാതെ പോയ സ്വപ്നങ്ങൾ അവൻ പൂർത്തിയാക്കും..ഞങ്ങളുടെ പൊന്നുമോനാണ് അതിജീവനത്തിന്റെ ഭാവിയിലെ തേരാളി ❤️
അച്ഛന്റെ വേദന കണ്ടു വളർന്ന അവൻ വേദനിക്കുന്നവരുടെ ശബ്ദം ആകും !!’– ഇവാന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് കാൻസർ പോരാളിയായ നന്ദു കുറിച്ചതിങ്ങനെ.
സോഷ്യൽ മീഡിയയില്‍ പങ്കുവച്ച കുറിപ്പിനും ഇവാന്റെ ചിത്രങ്ങൾക്കും കീഴെ നിരവധി പേരാണ് ആശംസയുമായി എത്തിയിട്ടുള്ളത്. വിധിയെ വെല്ലുവിളിയോടെ നേരിട്ട അച്ഛന്റെ മകൻ ഉയരങ്ങൾ താണ്ടട്ടേയെന്ന് ഏവരും ആശംസിക്കുന്നു.