കോവിഡ്-19 എന്ന മഹാമാരി സൃഷ്‌ടിച്ച ഭയപ്പാടിലാണ് നാം. അതിന്റെ ഗതിവിഗതി കളെക്കുറിച്ച് ഏറെ ആശങ്കയിലുമാണ്. പക്ഷേ, ഇതിനിടയിൽ കുറച്ച് കാലമായി നമുക്കിടയിൽ ഉള്ള കോവിഡ് വൈറസിനേക്കാൾ രോഗാതുരമായ സമൂഹത്തെ സൃഷ്‌ടിക്കുന്ന, സമൂഹത്തെ ക്രൂരമായി കൊലചെയ്യുന്ന ഒരു മഹാമാരിയെ നാം അറിയുന്നുണ്ടോ? അതോ കണ്ടില്ലെന്ന് നടിക്കുകയാണോ? നമ്മുടെ നിരത്തുകളിൽ പൊട്ടിയൊലിക്കുന്ന ശിരസ്സുമായി നമ്മുടെ സഹജീവികളുടെ വിലാപം കേൾക്കുന്നില്ലേ... നിങ്ങൾ ആ വിലാപങ്ങൾക്ക് ചെവി കൊടുക്കാറുണ്ടോ? ചെവികൊടുക്കുക തന്നെ വേണം. കാരണം നിങ്ങൾ ഈ കണക്കുകൾ ശ്രദ്ധിക്കുക. ഇന്ത്യയിൽ തലയ്ക്ക് പരിക്കേൽക്കുന്ന 15ലക്ഷം പേരിൽ പ്രതിവർഷം ഏകദേശം ഒരു ലക്ഷം പേർ മരിക്കുന്നുണ്ട്. ഇവിടെ തലയ്ക്ക് ആഘാതമേൽക്കുന്ന ആറിലൊരാൾ മരിക്കുമ്പോൾ വികസിത രാജ്യങ്ങളിൽ 200 പേരിൽ ഒരാൾക്ക് മാത്രമേ ജീവൻ നഷ്ട്ടപ്പെടുന്നുള്ളൂവെന്നറിയുമ്പോഴാണ് നമ്മുടേത് പോലുള്ള വികസ്വര രാജ്യങ്ങളിലെ അപകട ചികിത്സയുടെ പരിമിതികളെക്കുറിച്ച് ഓർക്കേണ്ടത്.
തലച്ചോറിന് ഗുരുതര പരുക്കേൽക്കുന്ന രോഗികളിൽ പകുതി പേർക്ക് അപകടം സംഭവിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് മരണം സംഭവിക്കുന്നത്. തലയ്‌ക്ക് ആഘാതം സംഭവിച്ചവരുടെ മാനസികാഘാതത്തെക്കുറിച്ചുള്ള പഠനം വെളിവാക്കുന്ന ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. അപകടം സംഭവിക്കുന്ന സമയം അധികം ഗുരുതരമായ പരുക്കുകൾ ഉണ്ടാകുന്നില്ല. അതായത് പിന്നീട് ഗുരുതരമാകുന്ന ശാരീരിക അവസ്ഥയുടെ ചെറിയ ശതമാനം മാത്രമേ അപകടസമയം ഉണ്ടാകുന്നുള്ളൂവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശാരീരിക അവസ്ഥ മോശമാകുന്നതും ചിലപ്പോൾ മരണം വരെ സംഭവിക്കുന്നതും അപകടശേഷമുള്ള മണിക്കൂറുകളിലാണ്. ഈ ദ്വിതീയ ഘട്ടത്തിലാണ് അമിത രക്തസ്രാവം, കുറഞ്ഞ രക്തസമ്മർദം, കോശങ്ങളിലേക്കും തലച്ചോറിലേക്കും ഓക്സിജൻ എത്താത്ത അവസ്ഥ എന്നിവ ഉണ്ടാകുന്നത്. ഇത് അപകട ശേഷം മിനുറ്റുകൾക്ക് ശേഷമോ, മണിക്കൂറുകൾക്ക് ശേഷമോ, ദിവസങ്ങൾക്ക് ശേഷമോ ആകാം.
അതിനാൽ തലയ്ക്ക് ആഘാതമേൽക്കുമ്പോൾ ജീവൻ നിലനിര്‍ത്താൻ വേണ്ട അത്യാവശ്യ ആതുര ശുശ്രൂഷ പരിപാലന മാർഗങ്ങളാണ് വേണ്ടത്. തക്കസമയത്ത് ചികിത്സ നൽകിയാൽ ഇന്ന് മരണപ്പെടുന്നവരിൽ 30 ശതമാനം പേരുടെ ജീവൻ നമുക്ക് തിരിച്ചെടുക്കാം. നിർഭാഗ്യവശാൽ അടിസ്ഥാന സൗകര്യമില്ലാത്തതും യാത്രാസൗകര്യമില്ലാത്തതും മരണത്തിലേക്കുള്ള ചുവടുവയ്പ്പുകൾ വേഗത്തിലാക്കുന്നു. അതായത് അപകടത്തിൽപ്പെടുന്ന 95 ശതമാനം പേർക്കും ആദ്യ മണിക്കൂറിൽ ലഭിക്കേണ്ട ശ്രദ്ധ ലഭിക്കുന്നില്ലെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. കാൽനടയാത്രക്കാർ, മോട്ടോർ വാഹനയാത്രക്കാർ, വാഹന ഡ്രൈവർമാർ തുടങ്ങിയവരാണ് അപകടത്തിൽ തലയ്ക്ക് ആഘാതമേൽക്കുന്നവരുടെ പട്ടികയിൽ മുൻനിരയിലുള്ളത്. ഇവരിൽ 70 ശതമാനം പേർ നമ്മുടെ സമ്പദ് വ്യവസ്ഥക്കും സമൂഹത്തിനും സ്വന്തം കുടുംബത്തിനും കൈത്താങ്ങാകേണ്ട 45 വയസിന് താഴെയുള്ളവരാണ്. തലയ്ക്ക് ആഘാതമേൽക്കുന്നതിൽ 60 ശതമാനവും അശ്രദ്ധമായ ഡ്രൈവിങ്ങും റോഡിന്റെ മോശം അവസ്ഥയും റോഡ് നിയമ ലംഘനങ്ങളും കാരണമാണ്. വീടുകളിലും തൊഴിലിടങ്ങളിലുമായി അപകടങ്ങളിൽ തലയ്ക്ക് ആഘാതമേൽക്കുന്നവർ 20- 25 ശതമാനം വരും. ഇത് തൊഴിലിടങ്ങളിൽ സുരക്ഷ കർശനമാക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നു. ശിരോ ആഘാതങ്ങളിൽ പത്ത് ശതമാനമാണ് അക്രമസംഭവങ്ങളെത്തുടർന്നുള്ളവ. ഇത്തരത്തിൽ 15-20 ശതമാനം അക്രമസം ഭവങ്ങൾക്കും കാരണമാകുന്നത് മദ്യപാനമാണ്.
തലയ്ക്ക് ആഘാതമേൽക്കുന്ന ഒരു രോഗിയുടെ അവസ്ഥയിലൂടെ നമുക്ക് കടന്നുപോകാം. അപകടം നടന്ന് റോഡിൽ ആ സുഹൃത്ത് മരണത്തോട് മല്ലിടുകയാണ്. പലരും കാഴ്ചക്കാരായി നിൽക്കുന്നു. ഒടുവിൽ കനിവുള്ളവർ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലോ, ഹോസ്‌പിറ്റലുകളിലോ എത്തിക്കുന്നു. അവിടെ അടിയന്തിര അപകട ചികിത്സാ സൗകര്യം ലഭ്യമാകുമോ എന്നറിയില്ല. ഇല്ലെങ്കിൽ തൊട്ടടുത്ത ചികിത്സ ലഭ്യമാകുന്ന ഇടത്തേക്ക് യാത്രയാകുന്നു. ഒരു വ്യക്തിയുടെ ജീവന്റെ വിലയാണ് ഈ സമയം കവർന്നെടുക്കുന്നത്.
അപകടത്തിൽപ്പെട്ടയാളെ ഫാസ്റ്റ് ഇമേജിംഗ്, ട്രയേജിംഗ്, എയർവേ ഒപ്റ്റിമൈസ് ചെയ്യുക, രക്തചംക്രമണം നിലനിർത്തുക, രോഗിയെ അടുത്തുള്ള കൃത്യത പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുക തുടങ്ങിയ കാര്യങ്ങൾക്ക് വിധേയമാക്കി അപകടാവസ്ഥ ദ്വിതീയ ഘട്ടത്തിലെത്തുന്നതിനെ തടയാനുള്ള വഴികളാണ് തേടേണ്ടത്. കൃത്യതാ നാഡീശസ്ത്രക്രിയ യൂണിറ്റുകൾ (Definitive Neurosurgical unit) സാർവത്രികമാക്കുന്നതിലൂടെ ഇത് സാധ്യമാകും. ബ്രെയിൻ ട്രോമ ഫൗണ്ടേഷൻ മാർഗരേഖ അനുസരിച്ചുള്ള നടപടിക്രമങ്ങളും ചികിത്സയും ഇവയിലൂടെ നൽകാനാകും. തുടർപരിശീലന പരിപാടികളിലൂടെ സമൂഹത്തിൽ കൃത്യമായി ഇക്കാര്യങ്ങൾ എത്തിക്കേണ്ടതുണ്ട്.
രോഗികളും ബന്ധുക്കളും ഈ സംവിധാനത്തെക്കുറിച്ച് അറിയുമ്പോൾ ആശങ്കപ്പെടുന്നത് ഒരുപക്ഷേ ചെലവിനെക്കുറിച്ചാകും. സ്വകാര്യ ആശുപത്രികളെകൂടി പരിഗണിച്ചുമാത്രമേ അത്യന്താധുനിക സജ്ജീകരണങ്ങളോടുള്ള ഇത്തരം യൂണിറ്റുകൾ സ്ഥാപിക്കാനാകൂ.
എന്തുകൊണ്ട് അപകടത്തിൽ തലയ്ക്ക് ആഘാതമേൽക്കുന്നവർക്ക് അടിയന്തിര ചികിത്സ ആദ്യ കുറച്ചുദിവസങ്ങളിലെങ്കിലും നൽകാനുള്ള സംവിധാനങ്ങൾ കൊണ്ടുവന്ന് കൂടാ...? ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള കടമ്പ പിന്നിട്ടു കഴിഞ്ഞാൽ അവർക്ക് തുടർചികിത്സയ്ക്കുള്ള നടപടി തേടാനുമാകും. നിരാശാജനകമായ അവസ്ഥയിൽ നിന്ന് ഒരു കുടുംബത്തെ പിടിച്ചു കയറ്റാനും ഒരാൾക്ക് ജീവന്റെ നാളം പകരാനും ഈ സംവിധാനം കൊണ്ടാകുമെങ്കിൽ അവ ലഭ്യമാക്കാനുള്ള നടപടികളാണ് ആവശ്യം. അതിനുള്ള മഹാപോരാട്ടമാണ് സർക്കാർ സംവിധാനങ്ങളിൽ നിന്ന് ഉണ്ടാകേണ്ടതും.
വിവരങ്ങൾ നൽകിയത് :
ഡോ. മിഷെൽ ജോണി കൊരണ്ടിയാർകുന്നേൽ
സീനിയർ കൺസൾട്ടന്റ്-ന്യൂറോ സർജൻ
മേയ്ത്ര ഹോസ്‌പിറ്റൽ, കോഴിക്കോട്
HEAD INJURY CLINIC
Days: Fridays - 12 PM- 4PM
For Registration: 920 770 2063
കൂടുതൽ വിവരങ്ങൾക്ക് :
Meitra Hospital
Building No. 38/2208-B, Karaparamba – Kunduparamba
Mini Bypass Road, Edakkad Post, Calicut – 673005,
Kerala-India. Ph: +91 495 7123456
Email: info@meitra.com