കെഎസ്ആർടിസി ബസ്, ആംബുലന്‍സായി മാറിയതോടെ കുഴഞ്ഞുവീണ യാത്രക്കാരിയ്ക്ക് പുതുജീവൻ. ബസില്‍വച്ച് ബോധരഹിതയായ സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ ബസ് ഗതാഗതക്കുരുക്ക് മറികടന്ന് ആശുപത്രിയിലേക്ക് പായുകയായിരുന്നു. ശക്തികുളങ്ങര സ്വദേശിനി സുധാമ്പികയാണ് ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണത്.
ദേശീയപാതയിൽ കരുനാഗപ്പള്ളി മുതൽ കായംകുളം വരെ ഓച്ചിറ കെട്ടുകാഴ്ച നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. ഈ നേരത്താണ് ബോധമറ്റു വീണ സുധാമ്പികയെയും കൊണ്ട് ഇടറോഡിലൂടെ കെഎസ്ആർടിസി ബസ് ചീറിപ്പാഞ്ഞത്. അമിതവേഗത്തിൽ വരുന്ന ബസ് കണ്ട് മറ്റു വഴിയാത്രക്കാർ അസഭ്യം പറഞ്ഞെങ്കിലും അതൊന്നും വകവെക്കാതെയാണ് ഡ്രൈവര്‍ കെ.എസ്. ജയൻ വാഹനം നിയന്ത്രിച്ചത്.
ഈ സമയം കണ്ടക്ടർ പി എസ് സന്തോഷ് രോഗിക്ക് വേണ്ട പ്രഥമ ശുശ്രൂഷകള്‍ നൽകി. സഹയാത്രികരും ഒപ്പം നിന്നതോടെ കൂടുതൽ ധൈര്യമായി. ശിവഗിരിയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് യാത്രക്കാരിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചെടുത്തത്.