Tuesday 26 October 2021 11:31 AM IST : By സ്വന്തം ലേഖകൻ

യുവതിയുടെ നഖത്തിൽ ഒളിഞ്ഞു കിടന്നു ആ രഹസ്യം: ഒരു ദൃക്സാക്ഷി പോലുമില്ലാത്ത കൊലപാതകം ചുരുളഴിഞ്ഞത് ഇങ്ങനെ

rape-and-murder

ഒരു ദൃക്സാക്ഷി പോലുമില്ലാത്ത കൊലപാതക കേസിൽ തികച്ചും ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ക്രൈം ബ്രാഞ്ച് യുവതിയുടെ കൊലക്കേസ് തെളിയിച്ചത്.  യുവതിയുടെ നഖത്തിൽ കാണപ്പെട്ട അജ്ഞാത ഡിഎൻഎയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് രണ്ടു വർഷത്തിനു ശേഷം പ്രതിയിലെത്തിയത്. പെരുമ്പെട്ടിയിലും പരിസരത്തും തുടർച്ചയായി താമസിച്ചു കേസ് അന്വേഷിച്ച സംഘം നൂറു കണക്കിന് ആളുകളുടെ മൊഴി രേഖപ്പെടുത്തി. സ്വാഭാവിക സംശയ നോട്ടം മുഴുവൻ കാമുകനിലായിരുന്നു. ലോക്കൽ പൊലീസ് ആത്മഹത്യ എന്ന നിഗമനത്തിലുമായിരുന്നു. 2020  ഫെബ്രുവരിയിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുന്നത്. 

യുവതി ക്രൂരമായ ലൈംഗിക അതിക്രമത്തിനു വിധേയയായി എന്ന കണ്ടെത്തിലാണ് മൂന്നാമതൊരാളുടെ സാന്നിധ്യം തിരിച്ചറിയാൻ സംഘത്തിനു സഹായമായത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ സഹായത്തോടെയാണ് അന്വേഷണം വിപുലപ്പെടുത്തി. നിർബന്ധിത ലൈംഗിക ബന്ധത്തിനു വിധേയമായി എന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. ഇതോടെ കാമുകനെയും പിതാവിനെയും വിട്ട് മറ്റുള്ളവരിലേക്ക് സംശയം പാഞ്ഞു. 

കൊലപാതക ദിവസം യുവാവിന്റെ വീടിനു സമീപത്ത് കണ്ടെത്തിയ മൂന്നു പേരിലേക്ക് അന്വേഷണം ചുരുങ്ങി. 3 പേരെയും തുടർച്ചയായി ചോദ്യം ചെയ്തു. ചോദ്യങ്ങൾക്കു മുന്നിൽ പതറി തുടങ്ങിയ നസീറിലേക്ക് അന്വേഷണം ചുരുങ്ങി. യുവതിയുടെ നഖത്തിൽ നിന്നു ശേഖരിച്ച ഡിഎൻഎ സാംപിൾ നസീറിന്റെ ഡിഎൻഎയുമായി ചേർന്നതോടെ പ്രതിയുടെ കാര്യത്തിൽ വ്യക്തത വന്നു. ഡിവൈഎസ്പിമാരായ ആർ.സുധാകരൻ പിള്ള, ആർ.പ്രതാപൻ നായർ, വി.ജെ.ജോഫി, ജെ ഉമേഷ്കുമാർ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.

More