പ്രവീൺനാഥ് റിഷാനയുടെ കഴുത്തിൽ താലിയണിയിച്ചപ്പോൾ കണ്ടുനിന്നവർ പൂക്കൾ എറിഞ്ഞും കുരവയിട്ടും അനുഗ്രഹം ചൊരിഞ്ഞു. ജീവിതത്തിലെ വലിയ പ്രണയദിന സമ്മാനം സ്വന്തമാക്കിയ സന്തോഷമായിരുന്നു ഇരുവരുടെയും മുഖത്ത്. ട്രാൻസ് ദമ്പതികളായ പാലക്കാട് എലവഞ്ചേരി സ്വദേശി പ്രവീൺനാഥും കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവും ഒന്നാകാൻ തീരുമാനിച്ചപ്പോൾത്തന്നെ വിവാഹം പ്രണയദിനത്തിൽ വേണമെന്നു തീരുമാനിച്ചിരുന്നു. വിവാഹശേഷം ‘മാർഗഴിയേ മല്ലികയേ’ എന്ന പാട്ടിനൊപ്പം നൃത്തം ചെയ്ത് ഇരുവരും പ്രണയസാഫല്യത്തെ ആഘോഷമാക്കി.
3 വർഷം മുൻപു തൃശൂരിൽ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘സഹയാത്രിക’ സംഘടനയുടെ വാർഷികാഘോഷത്തിൽ റിഷാനയുടെ മനോഹരമായ നൃത്തമാണ് ആദ്യം പ്രവീണിനെ ആകർഷിച്ചത്. ബോഡി ബിൽഡിങ് താരമായ പ്രവീൺ 2021ൽ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മിസ്റ്റർ കേരളയായിരുന്നു. ഇപ്പോൾ, ‘സഹയാത്രിക’യുടെ അഡ്വക്കസി കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. റിഷാന മിസ് മലബാർ പട്ടം സ്വന്തമാക്കിയിട്ടുണ്ട്.
മോഡലിങ്ങിനൊപ്പം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കൂടുതൽ ട്രാൻസ് വ്യക്തികൾക്കു വിവാഹം ചെയ്തു കുടുംബമായി ജീവിക്കാൻ തങ്ങളുടെ തീരുമാനം പ്രചോദനമാകുമെന്ന് ഇരുവരും പറഞ്ഞു. ‘ഞങ്ങളും മനുഷ്യരാണ്, കുടുംബവും കുഞ്ഞുങ്ങളും ഞങ്ങളുടെ സ്വപ്നമാണ്’ – വിവാഹശേഷം ഇരുവരും പറഞ്ഞു. സ്വകാര്യ ജീവിതത്തിലേക്കു മറ്റുള്ളവർ എത്തിനോക്കി എറിയുന്ന ഒളിയമ്പുകളെയാണു ട്രാൻസ് വിഭാഗം ഒന്നാകെ വെറുക്കുന്നതെന്നും പ്രവീൺ പറഞ്ഞു.
കെ. ബാബു എംഎൽഎ, നടൻ ഷാജു ശ്രീധർ, നാടൻപാട്ടു കലാകാരൻമാരായ പ്രണവം ശശി, ജനാർദനൻ പുതുശ്ശേരി എന്നിവർ വധൂവരന്മാർക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്, ടോപ്പ് ഇൻ ടൗൺ, ഇതിഹാസ് ഫൗണ്ടേഷൻ, ദയ ട്രസ്റ്റ്, സോഷ്യൽ ജസ്റ്റിസ് ഫോർ ഇന്റർനാഷനൽ സിവിൽ റൈറ്റ്സ് കൗൺസിൽ, നൈസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു ചടങ്ങുകൾ.