Saturday 26 February 2022 03:29 PM IST

‘ജീവിതത്തിൽ ഒരുവേള ഒറ്റയ്ക്കായി പോയവരാണ് ഞങ്ങൾ, വിവാഹം കഴിക്കണം എന്ന പ്ലാൻ ഉണ്ടായിരുന്നില്ല’

Rakhy Raz

Sub Editor

shaan-anne

ഗൈസ്... മൈ നെയിം ഈസ് ഷാൻ ജി യോ. വെൽക്കം ടു ദ് വിഡിയോ.’ എന്ന ടാഗ്‌ലൈൻ വോയ്സ് കേൾക്കുമ്പൊഴേ പാചകപ്രിയർക്കറിയാം, പിന്നാലെ വരാൻ പോകുന്നത് ഒരു കിടിലൻ വിഭവത്തിന്‍റെ പാചകവിധിയാണെന്ന്. കിറുകൃത്യം കണക്കിൽ രുചി ഉറപ്പാക്കുന്ന വിഭവങ്ങളാലാണ്, ആരംഭിച്ച് ഒന്നരകൊല്ലം കൊണ്ട് ഷാൻ ജി യോ യുട്യൂബിലൂടെ പത്തുലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയത്

നാടൻ രസവും സാമ്പാറും റസ്റ്ററന്റ് സ്റ്റൈൽ ഫ്രൈഡ് റൈസും കൊതിയൂറും പ്രോൺസ് ബിരിയാണിയും പൊറോട്ടയും എന്നുവേണ്ട ഏതു വിഭവവും നൂറു ശതമാനം ഗ്യാരന്റിയോെട തയാറാക്കുന്ന വിധം പറഞ്ഞും കാണിച്ചും തരും ഷാന്‍. ഷാൻ അച്ചായന്റെ ജീവിതത്തിന് രുചി കൂട്ടാൻ ‘പാലാക്കാരി അച്ചായത്തി’ എന്നു സോഷ്യല്‍ മീഡിയ വിളിക്കുന്ന മിനിസ്ക്രീൻ താരം ആൻ മരിയ കൂടി എത്തിയതോടെ ഇരുവർക്കും ആരാധകരേറി. ഇപ്പോൾ, ‘അഭിനയം സൂപ്പർ’ എന്ന കമന്റിനൊപ്പം ‘പെപ്പർചിക്കൻ കിടുക്കി’ എന്ന കമന്റും വരുന്നു ആൻ മരിയയുടെ ഫോണിൽ. ‘മനംപോലെ മംഗല്യ’ത്തിലെ സോനയ്ക്ക് സുഖമാണോ എന്ന മെസേജ് ഷാൻ ജിയോക്കും. വിവാഹശേഷമുള്ള ആദ്യ വാലന്‍റൈന്‍സ് േഡ അടിെപാളിയാക്കാനുള്ള തിരക്കിലാണ് ഷാനും ആൻ മരിയയും മകൾ നിയയും.

ഒറ്റയ്ക്ക് നടക്കാനല്ല രസം

‘‘ജീവിതത്തിൽ ഒരു വേള ഒറ്റയ്ക്കായി പോയവരാണ് ഞ ങ്ങൾ ഇരുവരും. വിവാഹം കഴിക്കണം എന്ന പ്ലാൻ ഇരുവർക്കും ഉണ്ടായിരുന്നില്ല. പരിചയപ്പെട്ട് അധികനാൾ കഴിയും മുൻപ് ഞങ്ങൾ കൂട്ടുകാരായി. നല്ല കൂട്ടുകാർക്ക് നല്ല ഭാര്യാഭർത്താക്കന്മാരാകാനും കഴിയും എന്നു സൂചിപ്പിച്ചത് രണ്ടുപേരുടെയും കൂട്ടുകാരാണ്. എന്നാൽ പിന്നെ ‘പോരുന്നോ എന്റെ കൂടെ’ എന്ന് രണ്ടു പേരും പരസ്പരം അങ്ങ് ചോദിച്ചു.

‘‘എനിക്കൊരു കൂട്ടു വേണം എന്ന് മമ്മിക്ക് ആയിരുന്നു നിർബന്ധം. ഒറ്റ മകളാണ് ഞാൻ. ഡിവോഴ്സിന് ശേഷം മ മ്മിക്കൊപ്പമായിരുന്നു. രണ്ടു തവണ സ്ട്രോക്ക് വന്നപ്പോ ൾ മമ്മിയോടു ഡോക്ടർ ചോദിച്ചു, പ്രഷർ കൂടാൻ മാത്രം എന്തു ടെൻഷനാണ് ഉള്ളതെന്ന്. ‘ഇവളുടെ വിവാഹം’ എന്നായിരുന്നു മമ്മിയുെട മറുപടി.

നിയ മോളും മമ്മിക്ക് വിവാഹം കഴിച്ചുകൂടേ എന്ന് ചോദിച്ചു തുടങ്ങി. കൂട്ടുകാര്‍ക്കൊക്കെ പപ്പ ഉണ്ട്. എനിക്കും പപ്പയെ വേണം എന്നതായിരുന്നു അവളുടെ ആഗ്രഹം.

ഡി ഫാം പഠിച്ച് ഉത്തർപ്രദേശിൽ ജോലി ചെയ്യുമ്പോഴായിരുന്നു ആദ്യ വിവാഹം. പിന്നീടു ജോലി ഉപേക്ഷിച്ചു. മോൾക്കു നാലു വയസ്സായപ്പോഴാണ് ഞാനും ഭര്‍ത്താവും പിരിഞ്ഞത്. പിന്നീടു കരിയര്‍ സെറ്റ് ചെയ്യാൻ ആലോചിച്ചപ്പോൾ മേക്കപ് പഠിക്കാന്‍ തീരുമാനിച്ചു. താമസവും െകാച്ചിയിലേക്കു മാറി. കുടുംബസുഹൃത്തായിരുന്ന ഇടവേള ബാബുവും സീരിയല്‍ താരം നവീൻ അറയ്ക്കലും വഴിയാണ് അഭിനയിക്കാനുള്ള അവസരം വരുന്നത്. ‘ദത്തുപുത്രി’ എന്ന പരമ്പരയിൽ.

പിന്നീട് ‘അമൃതവർഷിണി’, ‘മേഘസന്ദേശം’, ‘ചേച്ചിയമ്മ’, ‘ചാവറ അച്ചൻ’, ‘എന്റെ മാതാവ്’ തുടങ്ങി പന്ത്രണ്ടോളം സീരിയൽ ചെയ്തു. ഇപ്പോൾ ‘മനം പോലെ മംഗല്യത്തിലെ സോന എന്ന കഥാപാത്രമായി അഭിനയിക്കുന്നു.’’

കഴിക്കുന്നോ അൽപം ഫ്രൂട്സ്

എന്നും വൈകുന്നേരം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന പതിവുണ്ടെനിക്ക്. ഷാൻ വൈകുന്നേരം കൂട്ടുകാരുമായി കൂടുന്നതും അവിടെയാണ്. ഒരു സുഹൃത്തുവഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പിന്നീട് ഫെയ്സ്ബുക്ക് ചാറ്റിൽ ഷാനിന്റെ ലിങ്ക് അയച്ചു തന്നു. അപ്പോഴാണ് വമ്പൻ പാചക പരിപാടിയിലൂടെ ആളുകളെ കയ്യിലെടുത്ത ആളാണെന്നു മനസ്സിലായത്. അതോടെ എല്ലാ പോസ്റ്റും ഞാൻ ലൈക്ക് ചെയ്യാനും കമന്റിടാനും തുടങ്ങി.

ഒരു ദിവസം പതിവുപോലെ നടക്കാൻ ചെന്നപ്പോൾ സ്റ്റേഡിയം റോഡിൽ ഷാന്റെ കാര്‍. ഞാൻ അടുത്തു ചെന്ന് ചില്ലിൽ തട്ടി വിളിച്ചു. ചില്ല് തുറന്നതും ഒരു പ്ലേറ്റ് ഫ്രൂട്സ് മുന്നിലേക്കു നീണ്ടു. ‘കഴിക്കുന്നോ അൽപം ’ എന്നൊരു ചോദ്യവും.’’ ഒാര്‍ക്കുന്നില്ലേ എന്നു ചോദിച്ച് ആൻ ഷാെന്‍റ തോളിലൊരു തട്ടുതട്ടി.

‘‘പിന്നെ... ഒാര്‍ക്കുന്നു.’’ ഷാന്‍ പറഞ്ഞു. ‘‘ഞാൻ ലുലുവിലൊക്കെ ചുറ്റി നടന്ന് കുറച്ചു ഫ്രൂട്ട്സും വാങ്ങി സ്വസ്ഥമായി ഒറ്റയ്ക്കിരുന്ന് കഴിച്ചോണ്ടിരിക്കുമ്പോഴാണ് ഇവളുടെ ചില്ലിൽ തട്ടൽ. തട്ടിയ സ്ഥിതിക്ക് പിന്നെ, ഫ്രൂട്ട്സ് കൊടുക്കാതെ പറ്റുമോ. ആ ഫ്രൂട്സാണ് ഞങ്ങളെ ഇതുവരെ എത്തിച്ചത്.’’

രാഖി റാസ്