ഹോർമോൺ കുത്തിവച്ച കോഴിയിറച്ചി’യാണു മലയാളിയുടെ പ്രധാനപ്പെട്ട ഒരു ഭയം. 36-40 ദിവസങ്ങൾ കൊണ്ടു കോഴിക്കുഞ്ഞുങ്ങൾ വളർന്നു രണ്ടും മൂന്നും കിലോ തൂക്കം വയ്ക്കുന്നതു ഹോർമോൺ തീറ്റ നൽകുന്നതുകൊണ്ടാണ് എന്നൊരു ധാരണ പരക്കെയുണ്ട്. ഇക്കാര്യത്തിൽ വിദഗ്ധരും പല തട്ടിലാണ്.
എന്നാൽ, ഹോർമോൺ തീറ്റയും കുത്തിവയ്പുമൊക്കെ വെറും ഭാവനാസൃഷ്ടിയാണെന്നാണു കേരള വെറ്ററിനറി & ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിലെ കോളജ് ഒാഫ് ഏവിയൻ സയൻസ് & മാനേജ്മെന്റ് വിഭാഗം സ്പെഷൽ ഒാഫിസർ ഡോ. എസ്. ഹരികൃഷ്ണൻ പറയുന്നത്.
‘‘ഹോർമോൺ തീറ്റകൾ നമ്മുടെ നാട്ടിൽ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. മാത്രമല്ല വളർച്ചയ്ക്കാവശ്യമായ ഗ്രോത് ഹോർമോൺ ഒരു പ്രോട്ടീൻ ഹോർമോണാണ്. അതു തീറ്റയിലൂടെയോ വെള്ളത്തിലൂടെയോ നൽകിയാലും കോഴിയുടെ ശരീരത്തിൽ നിലനിൽക്കില്ല, അതിവേഗം വിഘടിച്ചു പോകും.
ഒരു ലക്ഷം കോഴികളെയൊക്കെ വളർത്തുന്നയിടത്ത് ഒാരോ കോഴിയേയായി എടുത്തു ഹോർമോൺ കുത്തിവയ്ക്കുന്നതും നടപ്പുള്ള കാര്യമല്ല. മാത്രമല്ല വിലയേറിയ ഹോർമോൺ സംയുക്തങ്ങൾ നൽകുന്നതു സാമ്പത്തികമായി പ്രായോഗികവുമല്ല.
ബ്രോയിലർ കോഴികളുടെ മെറ്റബോളിസം വ്യത്യസ്തമാണ്. കൊടുക്കുന്ന തീറ്റയ്ക്ക് അനുസരിച്ചു തൂക്കം ലഭിക്കും. എങ്കിലും പണ്ടൊക്കെ ഇത്രയധികം തൂക്കം വയ്പിക്കുക സാധ്യമല്ലായിരുന്നു. അവിടുന്നിങ്ങോട്ടു നല്ല തൂക്കമുള്ള തള്ളക്കോഴികളെ തിരഞ്ഞെടുത്തും പ്രോട്ടീൻ-ഊർജ സമ്പുഷ്ടമായ തീറ്റ നൽകിയുമാണു മികച്ച തൂക്കമുള്ള കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചു തുടങ്ങിയത്. അണുബാധകൾ തടയാനും വന്നാൽ തന്നെ കൂടുതൽ കോഴികളിലേക്കു വ്യാപിക്കാതെ തടയിടാനുമുള്ള ജൈവസുരക്ഷാമാർഗങ്ങൾ ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നു.
കോഴികളിലെ സ്വാഭാവിക ഹോർമോണുകൾ പ്രശ്നമുണ്ടാക്കുമെന്ന ചിന്തയും അസ്ഥാനത്താണ്. ഒാരോ ജീവിക്കും പ്രത്യേകമായുള്ള ഹോർമോണുകൾക്കു വ്യത്യസ്ത പ്രവർത്തനരീതികളാണുള്ളത്. ഇതു പരസ്പരം ബാധിക്കില്ല.
കോഴികൾക്കു തൂക്കം വയ്ക്കാൻ സ്റ്റിറോയ്ഡ് നൽകുന്നു എന്നു പറയുന്നതിലും കഴമ്പില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും സ്റ്റിറോയ്ഡ് എടുത്തിട്ടുള്ളവർക്കറിയാം, അതെത്ര ചെലവേറിയതാണെന്ന്. തന്നെയുമല്ല സ്റ്റിറോയ്ഡ് എടുത്തിട്ടു കഠിനമായ വ്യായാമം കൂടി ചെയ്താലേ പേശികൾ വളരൂ. വളരെ ചെറിയൊരു സ്ഥലത്തു തിങ്ങിപ്പാർക്കുന്ന കോഴികൾക്കു സ്റ്റിറോയ്ഡ് കൊടുത്തിട്ടും കാര്യമില്ല. ’’ ഡോക്ടർ പറയുന്നു.