തായ്‌ലൻഡ് ട്രിപ്പിന് പോകുന്നു എന്നു പറഞ്ഞാൽ ഉടനേ ചോദ്യം വരും എങ്ങോട്ടാ... പട്ടായ? ബാങ്കോക്ക്? ഫുക്കറ്റ്? ക്രാബി?... അതിൽ കൂടുതൽ സ്ഥലപ്പേര് കേൾക്കാൻ ഇടയില്ല. എന്നാൽ അവിടംകൊണ്ടൊന്നും തീരുന്നില്ല തായ് കാഴ്ചകൾ. ഇന്ത്യയിൽ നിന്നുള്ള, സംസ്ഥാനത്തു നിന്നുള്ള പാക്കേജ് ടൂറുകൾ ഏറെയും കേന്ദ്രീകരിച്ചിട്ടുള്ളത് ഈ സ്ഥലങ്ങളിലേക്കാണ്. എന്നാൽ ഇന്ത്യൻ സഞ്ചാരികൾ ഏറെയൊന്നും എത്താത്ത ഒട്ടേറെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങൾ ആ രാജ്യത്തിനുണ്ട്.
പാക്കേജ് ടൂറിനപ്പുറം തായ്‌ലൻഡിലെ അപൂർവ സുന്ദരങ്ങളായ ഏതാനും ഡെസ്റ്റിനേഷനുകളുമായിട്ടാണ് മനോരമ ട്രാവലറിന്റെ ജൂൺ ലക്കം വായനക്കാരുടെ സമീപത്തേക്ക് എത്തുന്നത്. മനോഹരമായ ചുണ്ണാമ്പ് ഗുഹകളും മൊണാസ്ട്രികളും നീലത്തടാകങ്ങളും പച്ചപ്പുനിറഞ്ഞ ചെറുകാടുകളും കുന്നുകളുമൊക്കെ ചേർന്ന ഫാങ് ഗ പ്രവിശ്യയിലെ താം തോങ് ലാങ് തടാകമാണ് മുഖചിത്രത്തിലുള്ളത്. ഉൾപേജുകളിൽ ആ തടാക തീരത്തേക്കുള്ള സഞ്ചാരാനുഭവങ്ങളും ഒപ്പം സമീപത്തെ മറ്റു ചില തടാകക്കാഴ്ചകളുമുണ്ട്.

സഞ്ചാരിയും ഫൊട്ടോഗ്രഫറുമായ അരുൺ കളപ്പിലയാണ് തെക്കൻ തായ്‌ലൻഡിലെ നീലത്തടാകങ്ങളെ പരിചയപ്പെടുത്തുന്നത്. അരുണിന്റെ വാക്കുകളിൽ ‘‘പ്രകൃതി കനിഞ്ഞു നൽകിയ മനോഹാരിത കൊണ്ടും കടൽ സൗന്ദര്യത്തിന്റെ അഭൗമമായ അനുഭൂതികൊണ്ടും പേരുകേട്ട നാടാണ് തായ്‌ലൻഡ്. ആരുടെയും ടൂറിസം സങ്കൽപ്പങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഇടം. ബീച്ച് പാർട്ടികളും നിശാക്ലബുകളുമായി ഉറങ്ങാത്ത രാത്രികളുടെ ആഘോഷങ്ങൾ ഒരുവശത്ത്. അതേസമയം പ്രകൃതിസൗന്ദര്യത്തിന്റെ നിശ്ശബ്ദമായ അനുഭൂതി ആസ്വദിക്കുന്നവർക്കും പ്രിയപ്പെട്ട ഇടം. ഒരുപക്ഷെ മലയാളികളുടെ അടക്കംപറച്ചിലുകളിൽ ഏറ്റവും കൂടുതൽ പറയപ്പെടുന്ന രാജ്യംകൂടിയാണിത്.
വടക്കൻ തായ്‌ലൻഡിലെ രണ്ടാമത്തെ നഗരമായ ചിയാങ്മായിൽ തുടങ്ങി തെക്ക് വാലുപോലെ നീളുന്ന ഭൂമിയുടെ കടൽമുനമ്പുകൾ നിറഞ്ഞ പ്രദേശങ്ങളുള്ള മലേഷ്യൻ അതിരിലാണ് അവരുടെ ടൂറിസം അവസാനിക്കുക. തെക്ക് വടക്കൻ പ്രവിശ്യകളിൽ മുഴുവൻ കണ്ടുവരുന്ന ചുണ്ണാമ്പു ഗുഹകളും തടാകങ്ങളും ചെറിയ മലകളും അരുവികളും ജലപാതങ്ങളും അതോടൊപ്പം രാജ്യത്ത് പരക്കെ കാണപ്പെടുന്ന ബുദ്ധക്ഷേത്രങ്ങളും മൊണാസ്ട്രികളുമൊക്കെ നാടിന്റെ അഴക് വർധിപ്പിക്കുന്നു. ഈ പ്രവിശ്യയിലൂടെ ഒരു റോഡുയാത്ര നടത്തിയതോടെ തായ്‌ലൻഡ് എന്ന രാജ്യത്തെക്കുറിച്ചുള്ള സങ്കൽപ്പം തന്നെ മാറിപ്പോയി. സത്യത്തിൽ ഇന്ത്യൻ സഞ്ചാരികൾ ബാങ്കോക് മുതൽ പട്ടായ വരെയുള്ള പരമ്പരാഗത സഞ്ചാരപാതയിൽ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫുക്കറ്റ് പട്ടണത്തിലെ വിമാനത്താവളത്തിൽ ഇറങ്ങിയാൽ സുന്ദരമായ പ്രകൃതിയും ബീച്ചുകളും നിശാമാർക്കറ്റുകളും റസ്റ്ററന്റുകളുമൊക്കെയായി അലഞ്ഞുതിരിഞ്ഞ് സന്തോഷകരമായ ട്രിപ്പ് പൂർത്തിയാക്കാം...’

നീലത്തടാകങ്ങളെപ്പറ്റി കൂടുതൽ അറിയാം പുതിയ ലക്കം മനോരമ ട്രാവലറിൽ... ഒപ്പം പിക്നിക് സ്പോട്ടായി മാറിയ കോപ്പൻഹിൽ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, കമ്പോഡിയയിലെ ഒഴുകുന്ന വീടുകൾ, കിഴക്കിന്റെ ലൂവ് മ്യൂസിയം, മൺസൂണിലെ ഹെർപിങ്, കർക്കിടക ചികിത്സ, ഹാരിപോട്ടറുടെ നാട് തുടങ്ങി ഒട്ടേറെ സഞ്ചാര വിശേഷങ്ങളും.