ADVERTISEMENT

കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിന്റെ ഒഴുക്കു നിലച്ചിട്ട് വർഷം ഒന്നാകുന്നു. 2024 ജൂലൈ എട്ടിന് അമരാവതിയുടെ വെളിച്ചമായ അർജുൻ, ഭാരത് ബെൻസ് ലോറിയുമായി ബെൽഗാമിലെ കൂപ്പിലേക്കു പുറപ്പെട്ടതാണ്. എ ന്നത്തേയും പോലെ ഒറ്റയ്ക്കായിരുന്നു ഈ യാത്രയും. അമ്മ ഷീലയുടെ കയ്യിൽ നിന്ന് അൻപതോ നൂറോ രൂപ കൈനീട്ടമായി വാങ്ങി പോകുന്നതാണു പതിവ്. എന്നാൽ ഇത്തവണ അതു തെറ്റി. അർജുൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛനും അമ്മയും അവിടെയുണ്ടായിരുന്നില്ല. ഭാര്യ കൃഷ്ണപ്രിയയോടും മകൻ അയനോടും യാത്ര പറഞ്ഞ് അർജുൻ പടിയിറങ്ങി. പോകും മുൻപ് അയനെ കോരിയെടുത്ത് ഉമ്മ വച്ചു. പപ്പ വരുമ്പോൾ മിഠായിയും കളിപ്പാട്ടങ്ങളും കൊണ്ടുവരാമെന്ന് വാക്കുകൊടുത്തു. പക്ഷേ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി അർജുൻ മരണത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞകന്നു...

ലോറിയിൽ കയറും മുൻപ് അമ്മയെ ഫോണിൽ വിളിച്ചു. അനിയത്തി അഭിരാമിയുടെ വിവാഹനിശ്ചയം വരികയാണ്. അതിന് ആവശ്യമായതെല്ലാം ഒരുക്കി വയ്ക്കണമെന്ന് ഒാര്‍മിപ്പിക്കാനായിരുന്നു ആ വിളി. ‘‘അമ്മ എല്ലാം കുറിച്ചിടണം. അവസാന നിമിഷം എന്നെ കുഴപ്പിക്കല്ലേ. ട്രിപ് കഴിഞ്ഞാൽ പിന്നെ കുറച്ചു ദിവസത്തേക്ക് പണിസ്ഥലത്ത് ലീവ് ആക്കാം. വിവാഹനിശ്ചയത്തിന് ഒരു കുറവും വരരുത്...’’

ADVERTISEMENT

അർജുന്‍ പറഞ്ഞേൽപ്പിച്ചതെല്ലാം അമ്മ ചെയ്തു. കളിപ്പാട്ടങ്ങളുമായെത്തുന്ന പപ്പയെ കാത്ത് അയൻ ഇരുന്നു. പക്ഷേ, വാക്കുകളൊന്നും പാലിക്കാന്‍ അര്‍ജുനായില്ല. വിവാഹനിശ്ചയം ഉറപ്പിച്ച ദിവസം നടന്നില്ല.

ഇപ്പോൾ അമരാവതി വീട്ടിലെത്തുന്ന ആെരങ്കിലും ഒരു മിഠായിയോ കളിപ്പാട്ടമോ കൊടുത്താല്‍ കുസൃതിച്ചിരിയുമായി രണ്ടര വയസ്സുകാരൻ ഉള്ളിലെ മുറിയിലേക്ക് ഓടും.

ADVERTISEMENT

അവിടെ വച്ചിരിക്കുന്ന അർജുന്റെ ചിത്രത്തിനു മുന്നിലെത്തി കിട്ടിയ സമ്മാനം കാണിക്കും. എന്നിട്ട് കുടുകുടെ ചിരിക്കും. അയന്റെ ചിരി കാത്തുസൂക്ഷിക്കാൻ ദുഃഖമെല്ലാം ഉള്ളിലടക്കുകയാണ് കൃഷ്ണപ്രിയ. കണ്ണില്‍ നിറയുന്ന നീർമണികളെ നിയന്ത്രിക്കാൻ ശ്രമിക്കവേ അവ ചുണ്ടിലേക്കും കവിൾത്തടങ്ങളിലേക്കും വിറയലായി പടരുന്നു. കണ്ടുനിൽക്കുന്നവര്‍ക്ക് ഉള്ളു പൊള്ളുന്ന കാഴ്ച.

കൃഷ്ണപ്രിയ, അഭിരാമി, അഞ്ജു, അയൻ, ജിതിൻ
കൃഷ്ണപ്രിയ, അഭിരാമി, അഞ്ജു, അയൻ, ജിതിൻ

അർജുന്റെ കൃഷ്ണ; അവരുടെ അയൻ

ADVERTISEMENT

അച്ഛനും അമ്മയും സഹോദരങ്ങളുമടങ്ങുന്ന അർജുന്റെ ലോകത്തേക്ക് കൃഷ്ണപ്രിയ കടന്നു വരുന്നത് ആറു വര്‍ഷം മുന്‍പാണ്. ആദ്യം സുഹൃത്തായി, പിന്നെ പ്രണയിനിയായി, ഇപ്പോൾ പ്രിയതമയായി. ‘‘കുടുംബം എന്നൊരു ചിന്ത മാത്രമായിരുന്നു എപ്പോഴും ഉള്ളില്‍. വിവാഹം കഴിഞ്ഞ് ഇതുവരെ എന്നെ വിഷമിപ്പിച്ചിട്ടില്ല.’’ കൃഷ്ണപ്രിയയുെട വാക്കുകള്‍ ഇടറുന്നു. ‘‘കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങൾ പോലും ഓർത്തിരുന്നു സാധിച്ചുതരും. ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ പറയുമായിരുന്നു, ആൺകുട്ടിയാകുമെന്ന്. അതുപോലെ തന്നെ അയൻ ജനിച്ചു. അവനുള്ള കളിപ്പാട്ടങ്ങളുമായാണ് ഓരോ ഓട്ടവും കഴിഞ്ഞ് മടങ്ങിയെത്തുക. വണ്ടികൾ മാത്രേ കൊണ്ടുവരൂ.

ദിവസങ്ങൾ നീളുന്ന ഓട്ടം കഴിഞ്ഞെത്തുമ്പോൾ നല്ല ക്ഷീണമായിരിക്കും. എങ്കിലും കുഞ്ഞിനേയും എന്നേയും കുട്ടി കണ്ണാടിക്കൽവരെ ഒന്നു ചുറ്റിയടിച്ചു വരും. എനിക്കൊരു ജോലി കിട്ടണം, ഞാൻ സ്വന്തം കാലിൽ നിൽക്കണം എന്നൊക്കെ വലിയ ആഗ്രഹമായിരുന്നു. ഏട്ടന്‍ ആ ഗ്രഹിച്ചതു പോലെ വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായി ജോലി കിട്ടി.

arjun-shirur-2

പക്ഷേ, ആ സന്തോഷം പങ്കിടാൻ ഏട്ടനില്ല. പിന്നെ ആ ജോലി എങ്ങനെയാണ് കിട്ടിയതെന്ന് ഓർക്കുമ്പോൾ വ ല്ലാത്തൊരു പിടച്ചിലാണ് ഉള്ളിൽ. സംസാരം അവസാനിപ്പിക്കുമ്പോഴും കൃഷ്ണപ്രിയയുടെ നോട്ടം മുറ്റത്തേക്കു പാളി വീഴുകയാണ്. ആ നോട്ടത്തിൽ നിശബ്ദമായൊരു പ്രതീക്ഷയുണ്ടായിരുന്നു. ‘കൃഷ്ണേ...’ എന്നു നീട്ടി വിളിച്ച്, കൈ നിറയെ കളിപ്പാട്ടങ്ങളുമായി അർജുൻ കയറിവന്നിരുന്നെങ്കിൽ എന്ന മോഹം. പക്ഷേ എല്ലാം ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ അസ്തമിച്ചു. തിരികെ വരാത്ത ഓർമയായി അർജുൻ മരണത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞുപോയി.

വനിത 2024 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നുമുള്ള പ്രസക്തഭാഗങ്ങൾ

ADVERTISEMENT