കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിന്റെ ഒഴുക്കു നിലച്ചിട്ട് വർഷം ഒന്നാകുന്നു. 2024 ജൂലൈ എട്ടിന് അമരാവതിയുടെ വെളിച്ചമായ അർജുൻ, ഭാരത് ബെൻസ് ലോറിയുമായി ബെൽഗാമിലെ കൂപ്പിലേക്കു പുറപ്പെട്ടതാണ്. എ ന്നത്തേയും പോലെ ഒറ്റയ്ക്കായിരുന്നു ഈ യാത്രയും. അമ്മ ഷീലയുടെ കയ്യിൽ നിന്ന് അൻപതോ നൂറോ രൂപ കൈനീട്ടമായി വാങ്ങി പോകുന്നതാണു പതിവ്. എന്നാൽ ഇത്തവണ അതു തെറ്റി. അർജുൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛനും അമ്മയും അവിടെയുണ്ടായിരുന്നില്ല. ഭാര്യ കൃഷ്ണപ്രിയയോടും മകൻ അയനോടും യാത്ര പറഞ്ഞ് അർജുൻ പടിയിറങ്ങി. പോകും മുൻപ് അയനെ കോരിയെടുത്ത് ഉമ്മ വച്ചു. പപ്പ വരുമ്പോൾ മിഠായിയും കളിപ്പാട്ടങ്ങളും കൊണ്ടുവരാമെന്ന് വാക്കുകൊടുത്തു. പക്ഷേ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി അർജുൻ മരണത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞകന്നു...
ലോറിയിൽ കയറും മുൻപ് അമ്മയെ ഫോണിൽ വിളിച്ചു. അനിയത്തി അഭിരാമിയുടെ വിവാഹനിശ്ചയം വരികയാണ്. അതിന് ആവശ്യമായതെല്ലാം ഒരുക്കി വയ്ക്കണമെന്ന് ഒാര്‍മിപ്പിക്കാനായിരുന്നു ആ വിളി. ‘‘അമ്മ എല്ലാം കുറിച്ചിടണം. അവസാന നിമിഷം എന്നെ കുഴപ്പിക്കല്ലേ. ട്രിപ് കഴിഞ്ഞാൽ പിന്നെ കുറച്ചു ദിവസത്തേക്ക് പണിസ്ഥലത്ത് ലീവ് ആക്കാം. വിവാഹനിശ്ചയത്തിന് ഒരു കുറവും വരരുത്...’’
അർജുന്‍ പറഞ്ഞേൽപ്പിച്ചതെല്ലാം അമ്മ ചെയ്തു. കളിപ്പാട്ടങ്ങളുമായെത്തുന്ന പപ്പയെ കാത്ത് അയൻ ഇരുന്നു. പക്ഷേ, വാക്കുകളൊന്നും പാലിക്കാന്‍ അര്‍ജുനായില്ല. വിവാഹനിശ്ചയം ഉറപ്പിച്ച ദിവസം നടന്നില്ല.
ഇപ്പോൾ അമരാവതി വീട്ടിലെത്തുന്ന ആെരങ്കിലും ഒരു മിഠായിയോ കളിപ്പാട്ടമോ കൊടുത്താല്‍ കുസൃതിച്ചിരിയുമായി രണ്ടര വയസ്സുകാരൻ ഉള്ളിലെ മുറിയിലേക്ക് ഓടും.
അവിടെ വച്ചിരിക്കുന്ന അർജുന്റെ ചിത്രത്തിനു മുന്നിലെത്തി കിട്ടിയ സമ്മാനം കാണിക്കും. എന്നിട്ട് കുടുകുടെ ചിരിക്കും. അയന്റെ ചിരി കാത്തുസൂക്ഷിക്കാൻ ദുഃഖമെല്ലാം ഉള്ളിലടക്കുകയാണ് കൃഷ്ണപ്രിയ. കണ്ണില്‍ നിറയുന്ന നീർമണികളെ നിയന്ത്രിക്കാൻ ശ്രമിക്കവേ അവ ചുണ്ടിലേക്കും കവിൾത്തടങ്ങളിലേക്കും വിറയലായി പടരുന്നു. കണ്ടുനിൽക്കുന്നവര്‍ക്ക് ഉള്ളു പൊള്ളുന്ന കാഴ്ച.
കുട്ടന് വിളിക്കാണ്ടിരിക്കാനാവില്ല...
‘‘കുട്ടനെന്ന സൂര്യനു ചുറ്റും വലം വച്ചിരുന്ന കുറച്ചു ഗ്രഹങ്ങളാണ് ഞങ്ങൾ. ആ വെട്ടമിന്നില്ല. എവിടെയെന്നറിയില്ല. എ ന്തു ചെയ്യണം, എവിടേക്കു നോക്കണം എന്നൊന്നുമറിയാതെ നിൽക്കുകയാണു ഞങ്ങൾ.’’ കുഞ്ഞനിയനെക്കുറിച്ചു പറയുമ്പോൾ അഞ്ജു കുട്ടന്റെ ചേച്ചിയമ്മയായി.
‘‘ഞാനും കുട്ടനും കുന്നമംഗലത്ത് അമ്മയുടെ വീട്ടിൽ നിന്നാണ് പഠിച്ചത്. ചെറുപ്പത്തിൽ സുഖം എന്നൊന്നു ഞങ്ങളാരും അറിഞ്ഞിട്ടില്ല. ഒരുപാട് ബുദ്ധിമുട്ടിയാണ് ഓരോ ദിവസവും തള്ളി നീക്കിയത്. അവൻ ഇനിയും മടങ്ങിയെത്തുമെന്ന പ്രതീക്ഷ ഉള്ളിലുണ്ടോ എന്നു ചോദിച്ചപ്പോൾ...’’ അൽപം നിർത്തി, ദീർഘമായൊന്നു ശ്വാസമെടുത്തശേഷം അഞ്ജു അന്നു പറഞ്ഞു . ‘‘ഇല്ലെടോ... തരിമ്പു പ്രാണൻ ബാക്കിയുണ്ടെങ്കില്‍ ഓൻ ഞങ്ങളെ വിളിച്ചേനെ. എല്ലാവരുടേയും ഫോൺ നമ്പർ ഓന് മനഃപാഠമാണ്. ഓനെ കാണാതെ ഞങ്ങൾ വിഷമിക്കുമെന്നറിയാം. എന്നിട്ടും ഓൻ വിളിച്ചില്ലെങ്കിൽ അതിനർഥം ഒന്നേയുള്ളൂ...’’ വാക്കുകൾ മുറിഞ്ഞിടത്തു കണ്ണുനീർ സംസാരിച്ചു.
കുട്ടിക്കാലത്തേ വീടിനു വേണ്ടി അധ്വാനിക്കാന്‍ അര്‍ജുന്‍ ശ്രമിച്ചിരുന്നു. പതിനാലു വയസ്സുള്ളപ്പോള്‍ തന്നെ പത്രമിടാൻ പോയി. സ്കൂള്‍അവധിക്ക് കൂട്ടുകാരെല്ലാം കളിക്കളത്തിൽ ആഘോഷിക്കുമ്പോള്‍ അർജുൻ വീടിനു മുന്നിൽ താൽക്കാലികമായി ഒരുക്കിയ പെട്ടിക്കടയിലുണ്ടാകും. ചെറിയ ജോലികൾ ചെയ്തു കിട്ടുന്ന വരുമാനം കൃത്യമായി അമ്മയെ ഏൽപ്പിച്ചു.
അർജുന്റെ അച്ഛൻ പ്രേമന് കൂലിപ്പണിയായിരുന്നു. ഒരിക്കല്‍ കിണറ് വൃത്തിയാക്കുന്നതിനിടെ കല്ലടർന്നു വീ ണ് പരിക്കേറ്റു. അസുഖം ഭേദമായെങ്കിലും ഭാരിച്ച ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടായി. എസ്എസ്എൽസി പരീക്ഷഫലം കാത്തിരിക്കുന്ന അർജുന്‍റെ തോളിലായി കുടുംബഭാരം. അങ്ങനെ വീടിനടുത്തുള്ള സൂപ്പർമാർക്കറ്റിൽ താൽക്കാലിക ജോലിയിൽ കയറി. കിട്ടുന്ന പണം അച്ഛന്റെ ചികിത്സയ്ക്കായി മാറ്റിവച്ചു.
തയ്യലിലൂടെ അമ്മയ്ക്ക് കിട്ടുന്ന വരുമാനവും കുട്ടികൾക്ക് ട്യൂഷനെടുത്ത് അഞ്ജു നേടുന്ന തുകയും ഒക്കെയായിരുന്നു ആശ്രയം. അപ്പോഴും െചറുപുഞ്ചിരിയോെട അര്‍ജുന്‍ പറയുമായിരുന്നു, ‘എല്ലാം ശരിയാകും അമ്മേ...’
ഉപേക്ഷിച്ച പട്ടാള മോഹം
മറ്റു മക്കളെ പ്ലസ്‌ടുവിന് ചേർത്തതുപോലെ അർജുനെ ചേർക്കാനായില്ലെന്നു പറയുമ്പോൾ ഷീലയുടെ വാക്കുകൾ വിങ്ങുന്നുണ്ട്. ‘‘അവൻ സ്വയം കക്കോടിയിലുള്ള യൂണിവേഴ്സൽ കോളജില്‍ പ്ലസ്ടുവിന് ചേർന്നു. പഠനത്തിനൊപ്പം പാർട്ട് ടൈമായി പല ജോലികൾ ചെയ്തു.
നാലില്‍ പഠിക്കുമ്പോള്‍ മുതല്‍ അവന്റെ ഉള്ളിൽ കയറിയ സ്വപ്നമായിരുന്നു പട്ടാളത്തിലെ ജോലി. ‘പട്ടാളക്കാരനായാൽ ആളോൾക്ക് വലിയ ബഹുമാനം ആയിരിക്കുമല്ലേ അമ്മേ...’ എന്ന് അന്നേ ചോദിച്ചുകൊണ്ടിരുന്നു. അതേയെന്ന് ഉത്തരം കിട്ടിയാലും വീണ്ടും ചോദിക്കും.
പട്ടാളക്കാരനായ അമ്മച്ഛനിൽ (അമ്മയുടെ അച്ഛ ൻ) നിന്നു കേട്ട കഥകളാകും അവനിൽ കൗതുകമുണർത്തിയത്. യുദ്ധത്തിൽ വീരമൃത്യു വരിച്ച കക്കോടി നളിനാക്ഷൻ എന്ന ജവാന്‍റെ മൃതശരീരം നാട്ടില്‍ ആദരവോടെ എത്തിച്ചതും സംസ്കരിച്ചതുമൊക്കെ അവന്‍ നേരിൽ കണ്ടിരുന്നു.
തയ്യലിൽ നിന്നു കിട്ടുന്ന തുച്ഛമായ തുക കൂട്ടിവച്ച് ഞാനവനെ പരിശീലനത്തിനു വിട്ടു. അതു പൂർത്തിയാക്കിയെങ്കിലും റിക്രൂട്മെന്റ് രീതികൾ പ്രയാസമേറിയതാണെന്ന് ആരോ പറഞ്ഞപ്പോള്‍ അവനു പേടിയായി. അതോടെ പട്ടാളമോഹം ഉപേക്ഷിച്ചു.’’
ജൂലൈ പത്തിന് ഷീലയുടെ ഫോണിലേക്ക് അർജുന്റെ ഒരു വാട്സാപ്പ് മെസേജ് വന്നു. ഒപ്പം സ്വന്തം ബൈക്കിന്റെ കുറേ ചിത്രങ്ങളും. ‘‘അമ്മേ ഓട്ടം കഴിഞ്ഞ് ഞാൻ കുതിരപ്പുറത്താകും വീട്ടിലേക്ക് വരുക. പണിയെല്ലാം കഴിഞ്ഞ് എന്റെ വണ്ടി കുതിരയായി. വന്നു കഴിഞ്ഞ് നമുക്ക് കേക്ക് മുറിച്ച് ആഘോഷിക്കണം ട്ടോ.’

സൈക്കിളോ കാറോ ബൈക്കോ ബസോ എന്തുമാകട്ടെ, വണ്ടികളോട് അർജുന് എന്നും പ്രത്യേകയിഷ്ടമായിരുന്നു. ജോലി ചെയ്തു കിട്ടുന്നതിൽ നിന്ന് സ്വരൂപിച്ച പണം െകാണ്ട് ആദ്യമൊരു ബൈക്ക് സ്വന്തമാക്കി. അതുമായി ആദ്യമെത്തിയ ദിവസം അമ്മയേയും അച്ഛനേയും സഹോദരങ്ങളേയും പിന്നില്‍ കയറ്റി കറക്കിയതിനു ശേഷമാണത്രെ അർജുന്‍ വീട്ടിൽ കയറിയത്.
ഒരു മിനി വാൻ വാങ്ങണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ഹെവിലൈസൻസ് എടുത്തതിനു ശേഷം മതിയെന്ന് ഷീല പറഞ്ഞു. ലൈസൻസ് എടുക്കുന്നതിന് ആവശ്യമായ തുക ഷീല തന്നെ തരപ്പെടുത്തുകയും ചെയ്തു. അധികം വൈകാതെ സ്വന്തമായി എയ്സ് വാങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ വലിയ വണ്ടികളുടെ വളയം പിടിച്ചുതുടങ്ങി. സാഗർകോയ ടിംബേഴ്സിൽ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടര വർഷമായിരുന്നു. സ്ഥലങ്ങൾ കാണാനുള്ള ഇഷ്ടമാണ് ഈ ജോലി തിരഞ്ഞെടുക്കാൻ അർജുന് പ്രചോദനമായത്.
‘‘ഒരിടത്തെത്തി ജോലി പൂർത്തിയാക്കിയാൽ ചേട്ടനൊരു ഹോബിയുണ്ട്.’’ ഭാര്യ കൃഷ്ണപ്രിയ ഒാര്‍ക്കുന്നു. ‘‘ആദ്യം ലോറി സുരക്ഷിതമായ ഇടത്തേക്കു മാറ്റിയിടും. പിന്നീടു സ്ഥലം കാണാനിറങ്ങും. ആ നാട്ടിലെ ഭക്ഷണം കഴിക്കാനും ആളുകളെ പരിചയപ്പെടാനുമെല്ലാം വലിയ താൽപര്യാണ്. ഓരോ സ്ഥലത്തെത്തുമ്പോഴും അവിടുത്തെ ചിത്രങ്ങൾ പകർത്തി ഞങ്ങൾക്ക് അയക്കും.’’
‘‘പാചകത്തിലും വലിയ താത്പര്യമായിരുന്നു.’’ അഞ് ജു പറഞ്ഞു. ‘‘വീട്ടിലുള്ളപ്പോള്‍ അടുക്കള അവന്‍റെ കസ്റ്റഡിലാണ്. എല്ലാവരുടേയും ഇഷ്ടവിഭവങ്ങളൊരുക്കും. അ ച്ഛനും അമ്മയ്ക്കും ഭക്ഷണം വാരിക്കൊടുക്കും. അമ്മമ്മയിൽ നിന്നാണ് പാചകം പഠിച്ചത്. അമ്മച്ഛന്റെ പട്ടാളക്യാംപിലെ ചില വിഭവങ്ങളും ഉണ്ടാക്കുമായിരുന്നു.
പെങ്ങമ്മാര് സ്വന്തം കാലിൽ നിൽക്കണമെന്നു വലിയ നിർബന്ധമായിരുന്നു. ഞങ്ങൾക്ക് രണ്ടാൾക്കും ജോലി കിട്ടിയപ്പോൾ ഞങ്ങളെക്കാളേറെ ഓൻ സന്തോഷിച്ചു. ഞ ങ്ങൾ ടുവീലർ പഠിക്കണമെന്നും ഒരു ലിഫ്റ്റ് പോലും മറ്റൊരാളോട് ചോദിക്കേണ്ടി വരരുതെന്നും പറഞ്ഞു.
എല്ലാ രീതിയിലും ഞങ്ങളെ സ്വന്തം കാലിൽ നിൽക്കാ ൻ പ്രാപ്തരാക്കി. പക്ഷേ, ഓനില്ലാതെ എങ്ങനെയാണു ജീവിക്കേണ്ടതെന്നു മാത്രം പഠിപ്പിച്ചില്ല. എല്ലാവരുെടയും എ ല്ലാ ആവശ്യങ്ങൾക്കും ഓടി നടന്ന ചെക്കനാണ്. പക്ഷേ, വലിയൊരു അപകടത്തിൽ പെട്ടപ്പോൾ കുട്ടൻ ഒറ്റയ്ക്കായിപ്പോയി...
വനിത 2024 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നുമുള്ള പ്രസക്തഭാഗങ്ങൾ