ADVERTISEMENT

ഷാർജയിൽ മരിച്ച കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ (33) സംസ്കാരം ഇന്നു കുണ്ടറയിൽ നടത്തും. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. ഇന്നു വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മാതൃസഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപർണികയിൽ എത്തിച്ച് വൈകിട്ടോടെ സംസ്കാരം നടത്തും.

ഷാർജയിലായിരുന്ന അമ്മ ഷൈലജ, സഹോദരൻ വിനോദ് എന്നിവരും മറ്റു ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാട്ടിലെത്തി.

വിപഞ്ചിക തീരാനോവ്

ഷാർജ ഫൊറൻസിക് ലാബിന് മുന്നിൽ ഇന്ന് രാവിലെ അരങ്ങേറിയത് കരളലിയിപ്പിക്കുന്ന രംഗങ്ങൾ. ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ മൃതദേഹം ലാബിനകത്ത് എംബാം ചെയ്യുമ്പോൾ പുറത്ത് അമ്മ ഷൈലജയെ സാന്ത്വനിപ്പിക്കാനാകാതെ സഹോദരൻ വിനോദ് പോലും കുഴങ്ങി. പൊന്നുമോളേ എന്ന് വിളിച്ചുള്ള നിലവിളി അവിടെ എത്തിച്ചേർന്നവരുടെയും ഹൃദയ വേദനയായി.  

മരണത്തിന് ഉത്തരവാദി എന്ന് വിപഞ്ചികയുടെ കുടുംബം ആരോപിക്കുന്ന ഭർത്താവ് നിതീഷ് മോഹനും ഫൊറൻസിക് ലാബിന് മുന്നിലെത്തിയിരുന്നു. എന്നാൽ എല്ലാം നിർന്നിമേഷനായി നോക്കി നിൽക്കുകയായിരുന്നു നിതീഷ് ചെയ്തത്.

ഈ മാസം 8നാണ് ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകള്‍ വൈഭവിയെയും ഷാര്‍ജ അൽ നഹ്ദയിലെ ഫ്‌ളാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നായിരുന്നു വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

vipanchika-8

നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ് ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോർട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വൈഭവിയുടെ മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കണമെന്ന നിതീഷിന്റെ ആഗ്രഹപ്രകാരം ജബൽ അലി ന്യൂ സോണാപൂർ ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന ഷൈലജയുടെ ആവശ്യപ്രകാരം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് നിതീഷുമായി ചർച്ച നടത്തിയെങ്കിലും അയാളത് അംഗീകരിക്കാൻ തയ്യാറായില്ല. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യക്കുറിപ്പ് പിന്നീട് ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെടുകയും വൈകാതെ അപ്രത്യക്ഷമാകുകയും ചെയ്തു.

vipanchika-3

ഭർത്താവ് നിതീഷ് മോഹൻ, ഭർതൃപിതാവ് മോഹൻ, ഭർതൃ സഹോദരി നീതു എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സംബന്ധമായി ഒട്ടേറെ കാര്യങ്ങൾ കത്തിൽ വിശദീകരിച്ചിട്ടുണ്ട്. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യിക്കുമെന്ന് ഷൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.

കൂടുതൽ വാർത്തകൾ

ADVERTISEMENT