ADVERTISEMENT

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിക്കെട്ടിടം ഇടിഞ്ഞു വീണു മരിച്ച ഡി. ബിന്ദുവിന്റെ കുടുംബത്തിനു വാഗ്ദാനം ചെയ്ത തുക കൈമാറി തലയോലപ്പറമ്പ് ശിവാസ് സിൽക്സ് ഉടമ പി. ആനന്ദാക്ഷൻ. എട്ടു വർഷമായി ശിവാസിലെ ജീവനക്കാരിയായിരുന്നു ബിന്ദു. കുടുംബത്തിന് സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിക്കു കൈമാറി. 

വീടിന്റെ പണി പൂർത്തിയായില്ലെന്നും സാമ്പത്തികപ്രശ്നങ്ങളുണ്ടെന്നും കടയിലുള്ളവരോടു പോലും ബിന്ദു പറഞ്ഞിരുന്നില്ലെന്നും മരണശേഷമാണ് ഇക്കാര്യങ്ങൾ അറിയുന്നതെന്നും ആനന്ദാക്ഷനും ഭാര്യ ജിജിയും പറയുന്നു. ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിക്ക് ആജീവനാന്തം എല്ലാ മാസവും 5000 രൂപ വീതം നൽകുമെന്നും ആനന്ദാക്ഷൻ പറഞ്ഞു. സി.കെ.ആശ എംഎൽഎയുടെ സാന്നിധ്യത്തിലാണു ചെക്ക് കൈമാറിയത്.

ഡി. ബിന്ദുവിന്റെ വീട്ടിൽ മന്ത്രി ബിന്ദു 

‘മോന്റെ അമ്മയുടെ പേരുപോലെ എന്റെ പേരും ബിന്ദു എന്നാണ്. എന്നെ അമ്മയായി വിചാരിച്ചോളൂ. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചു പറയണം’ – മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിക്കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഡി.ബിന്ദുവിന്റെ മകൻ നവനീതിനെ ചേർത്തുപിടിച്ച് മന്ത്രി ആർ. ബിന്ദു പറഞ്ഞു. 

തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടിലെത്തിയതായിരുന്നു മന്ത്രി. 12.80 ലക്ഷം രൂപ ചെലവിൽ ഇവരുടെ വീടു നവീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഇതിനായുള്ള ഫണ്ട് നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റുകൾ നൽകും. നവീകരണ പ്രവൃത്തികൾക്കായുള്ള കരാർ ഒപ്പിട്ടു. 

ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം കൈമാറി ചാണ്ടി ഉമ്മൻ. കഴിഞ്ഞ ദിവസം ഒരു ലക്ഷം കൈമാറിയ ചാണ്ടി, ഇന്നലെ ബിന്ദുവിന്റെ വീട്ടിലെത്തി ബാക്കി 4 ലക്ഷം രൂപ കൂടി വീട്ടുകാരെ ഏൽപിച്ചു. ബിന്ദുവിന്റെ ഭവനനിർമാണത്തിനായി 5 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കൈമാറുമെന്നാണു സംഭവത്തിന്റെ പിറ്റേന്നു ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. എന്നാൽ, 5 ദിവസത്തിനുള്ളിൽ പണം കൈമാറാൻ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കായി.

ADVERTISEMENT