ഊതിക്കാച്ചിയ പൊന്നിനെക്കാൾ മാറ്റുള്ള സത്യസന്ധതയുടെ തിളക്കവുമായി ഓട്ടോറിക്ഷാ ഡ്രൈവർ സന്തോഷ്. ഇദ്ദേഹത്തിന്റെ നല്ല മനസ്സ് സഹായിച്ചില്ലായിരുന്നെങ്കിൽ ഇന്ന് വിവാഹം നടക്കുന്ന ഒരു വീടിന്റെ മുഴുവൻ സന്തോഷവും ഇല്ലാതായേനെ.
വിവാഹത്തിന് പങ്കെടുക്കാൻ കൊല്ലത്തുനിന്ന് തലേദിവസം ബന്ധുക്കൾ എത്തിയ ഓട്ടോറിക്ഷയിൽ മറന്നുവച്ച 18 പവന്റെ ആഭരണങ്ങൾ തിരികെ അവരുടെ വീട്ടിലെത്തി കൈമാറിയതോടെ സന്തോഷിന്റെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം. ഇന്നലെ രാത്രി ആലപ്പുഴ കാഞ്ഞിരംചിറ കാരക്കാട്ട് ജയിംസിന്റെ വീട്ടിലാണ് ദുഃഖത്തിനും പിന്നീട് ആഹ്ലാദത്തിനും വഴിമാറിയ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ജയിംസിന്റെ മകൻ ആൽബർട്ടിന്റെ വിവാഹമാണ് ഇന്ന്. ഇതിൽ പങ്കെടുക്കാൻ കൊല്ലം പള്ളിത്തോട്ടത്തുനിന്ന് ദമ്പതികളായ അനീഷും നയനയും ബന്ധുക്കൾക്കൊപ്പം ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പ്രസന്നകുമാറിന്റെ ഓട്ടോയിലാണ് വീട്ടിലെത്തിയത്.
ഓട്ടോ തിരികെ പോയശേഷമാണ് 18 പവന്റെ ആഭരണങ്ങൾ അടങ്ങിയ ബാഗ് എടുക്കാൻ മറന്നെന്ന് അനീഷും നയനയും തിരിച്ചറിഞ്ഞത്. ജൂൺ 18ന് ആയിരുന്നു ഇവരുടെ വിവാഹം. സ്വർണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെ നോർത്ത് പൊലീസിൽ പരാതി നൽകി. സിസിടിവി പരിശോധിച്ച് ഓട്ടോറിക്ഷ കണ്ടെത്താൻ ശ്രമവും തുടങ്ങിയിരുന്നു.
ഇതിനിടെയാണ് ഗുരുപുരം ലൂഥറൻ സ്കൂളിന് സമീപത്തെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ കൈതത്തിൽ നികർത്തിൽ സന്തോഷ് ബാഗ് തിരികെ എത്തിച്ചത്. ഇങ്ങോട്ടേക്കുള്ള ഓട്ടം കഴിഞ്ഞ് മടങ്ങിയ സന്തോഷ് വീട്ടിലെത്തിയപ്പോഴാണ് ബാഗ് ശ്രദ്ധിച്ചത്. ഉടൻതന്നെ വീട്ടിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ജയിംസിന്റെ വീട്ടിലെത്തി നയനയ്ക്ക് ബാഗ് കൈമാറുകയായിരുന്നു. 30 വർഷം ചെത്തുതൊഴിലാളിയായിരുന്ന സന്തോഷ് 6 വർഷം മുൻപാണ് ഓട്ടോറിക്ഷ വാങ്ങിയത്.