വിവാഹനിശ്ചയം കഴിഞ്ഞപ്പോഴേ സതീഷിന്റെ സ്വഭാവം വ്യക്തമായിരുന്നതായി ഷാർജയിലെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ അതുല്യയുടെ പിതാവ് ആരോപിച്ചിരുന്നു. കല്യാണം നടത്തിയില്ലെങ്കില്‍ സതീഷിന്റെ അമ്മ അതുല്യയുടെ വീട്ടിലെ കിണറ്റില്‍ ചാടി മരിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും, ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് കല്യാണം നടത്തിയതെന്നുമാണ് അച്ഛന്റെ വാദം. ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് സതീഷിന്റെ അമ്മ.
‘‘എന്റെ മോനെന്താ വേറെ പെണ്ണിനെ കിട്ടില്ലേ? നല്ല സാമ്പത്തികവും വിദ്യാഭ്യാസവുമുണ്ട് അവന്.. കിണറ്റില്‍ ചാടുമെന്ന് ഭീഷണിപ്പെടുത്തി എന്നുപറഞ്ഞത് നുണ; അതുല്യയുടെ മാതാപിതാക്കൾ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.’-സതീഷിന്റെ അമ്മ പറയുന്നു.
അതേസമയം കൊല്ലം സ്വദേശി അതുല്യ ഷാര്‍ജയില്‍ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാന്‍ എട്ടംഗ സംഘത്തെ നിയോഗിച്ചു. ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് കരുനാഗപ്പള്ളി എഎസ്പി മേല്‍നോട്ടം വഹിക്കും. സതീഷിന്റെ ക്രൂരത ചിത്രീകരിച്ച ഫോണ്‍ കണ്ടെടുക്കുമെന്നും സതീഷിനെ നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. ആവശ്യമെങ്കില്‍ ലുക്ക് ഔട്ട് നോട്ടിസും പുറത്തിറക്കും.