ADVERTISEMENT

പത്തനംതിട്ട കോയിപ്രം കുറവൻകുഴി സ്വദേശികളായ ജയേഷ് രാജപ്പനും ഭാര്യ എസ്. രശ്മിയും ചേർന്ന് മർദിച്ചതിനെ തുടർന്നുണ്ടായ മാനസിക ആഘാതത്തിൽനിന്ന് റാന്നി സ്വദേശിയായ 29 വയസ്സുകാരൻ ഇതുവരെ മുക്തനായിട്ടില്ല. സ്വഭാവ വൈകല്യമുള്ള മനോരോഗികളെപ്പോലെയാണ് ഇരുവരും പെരുമാറിയതെന്ന് യുവാവ് പറഞ്ഞു. 

‘ജയേഷിന്റെയും രശ്മിയുടെയും വീട്ടിൽ മുൻപു 2 തവണയേ പോയിട്ടുള്ളൂ. ഒരുമിച്ച് ജോലി ചെയ്തിരുന്നതിനാൽ ജയേഷുമായി സൗഹൃദമുണ്ടായിരുന്നു. പക്ഷേ, എന്തിനാണ് മർദിച്ചതെന്ന് അറിയില്ല. മർദിക്കുന്ന സമയത്ത് മരിച്ച പൂർവികരോട് രശ്മി സംസാരിച്ചു. രശ്മി ജയേഷിനെ തൊഴുതു നിൽക്കുന്നതും കണ്ടു. അവർ വേറെ ഭാഷയാണ് സംസാരിച്ചത്.

ജനനേന്ദ്രിയത്തിൽ രശ്മി സ്റ്റേപ്ലർ പിൻ അടിച്ചു. അതിന്റെ വിഡിയോ ജയേഷ് ചിത്രീകരിച്ചിരുന്നു. രശ്മിയും ഞാനും തമ്മിൽ ശാരീരിക ബന്ധമുണ്ടെന്ന് സമ്മതിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മർദിക്കുന്ന സമയത്ത് ജയേഷ് പലരെയും വിളിക്കുന്നുണ്ടായിരുന്നു. പുതുമൺ പാലത്തിനു സമീപം ഉപേക്ഷിച്ചപ്പോൾ വലത്തെ കാലിൽ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപിച്ചു. 

പൊലീസിൽ അറിയിച്ചാൽ വിഡിയോ പുറത്തു വിടുമെന്നും മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിമുഴക്കി. അതുകൊണ്ടാണ് സംഭവം പൊലീസിൽ അറിയിക്കാതിരുന്നതും വ്യാജ മൊഴി നൽകിയതും. ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ പരുക്കേറ്റന്നാണ് ആശുപത്രിയിൽ പറഞ്ഞത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു’, യുവാവ് പറഞ്ഞു.

കുറ്റകൃത്യത്തിനു പിന്നില്‍ സംശയം

യുവാക്കൾക്കു രശ്മിയുമായി ബന്ധമുണ്ടെന്ന സംശയമാണു കുറ്റകൃത്യത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു. യുവാക്കളും ജയേഷും ബെംഗളൂരുവിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ്. രശ്മിയും റാന്നി സ്വദേശിയും ഒരുമിച്ചുള്ള ഫോട്ടോയും വിഡിയോയും ലഭിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണു മർദനത്തിനു പിന്നിലെന്നാണു സൂചന. റാന്നി സ്വദേശിയെ ഈ മാസം 5നും ആലപ്പുഴ സ്വദേശിയായ യുവാവിനെ ഈ മാസം ഒന്നിനുമാണു മർദനത്തിന് ഇരകളാക്കിയത്. 

മർദനമേറ്റ യുവാക്കൾ ബന്ധുക്കളാണെന്നും പൊലീസ് പറയുന്നു. റാന്നി സ്വദേശിയായ യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി മുളകു സ്പ്രേ അടിക്കുകയും മർദിക്കുകയുമായിരുന്നു. ഇയാൾക്ക് നട്ടെല്ലിനും ഇടതു കാൽമുട്ടിലും രണ്ടു വാരിയെല്ലുകൾക്കും പൊട്ടലുണ്ട്. ശരീരത്തിന്റെ പലഭാഗത്തും ചതവും മുറിവും ഉണ്ട്. യുവാവിന്റെ ജനനേന്ദ്രിയത്തിൽ രശ്മി 23 തവണ സ്റ്റേപ്ലർ പിൻ അടിച്ചെന്നും പൊലീസ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് ആറന്മുള എസ്ഐ വിഷ്ണു മൊഴി രേഖപ്പെടുത്തുകയും കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. താൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ അച്ഛനും പ്രതിശ്രുത വരനും ചേർന്നു മർദിച്ചെന്നായിരുന്നു ആദ്യമൊഴി. എന്നാൽ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് യുവാവ് മർദന വിവരം വെളിപ്പെടുത്തിയത്. 

പ്രതികളുടെ വധഭീഷണിയെത്തുടർന്നാണു താൻ കള്ളം പറഞ്ഞതെന്നും മൊഴി നൽകി. തുടർന്നാണു ജയേഷിനെയും രശ്മിയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആലപ്പുഴ സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. യുവാക്കളെ മർദിക്കുന്നതിന്റെ പത്ത് ദൃശ്യങ്ങൾ രശ്മിയുടെ ഫോണിൽ കണ്ടെത്തി.

യുവാവിന്റെ ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിൻ അടിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിൽ ലോക്ക് ചെയ്ത നിലയിലാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികളെ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

യുവാക്കൾ നേരിട്ടത് ക്രൂരമർദനം

റാന്നി സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിൻ അടിച്ചതിനു പുറമേ കഴുത്തിൽ സർജിക്കൽ ബ്ലേഡ് വച്ച് ഭീഷണിപ്പെടുത്തുകയും സൈക്കിൾ ചെയിൻ ഉപയോഗിച്ചു നെഞ്ചിൽ ഇടിക്കുകയും പൈപ്പ് റേഞ്ച് ഉപയോഗിച്ചു വലതുകാലിലെ നഖങ്ങൾക്കിടയിൽ മൊട്ടുസൂചികൾ തറയ്ക്കുകയും ചെയ്തെന്നും പൊലീസ് പറയുന്നു. 2 മണിക്കൂർ നീണ്ട പീഡനത്തിനുശേഷം പ്രതികൾ യുവാവിനെ സ്കൂട്ടറിന്റെ നടുവിൽ ഇരുത്തി പുതമൺ പാലത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.

ആലപ്പുഴ സ്വദേശിയെ ഒന്നിന് ഉച്ചയ്ക്കു 12.30ന് മാരാമണ്ണിൽനിന്നു ജയേഷ് വീട്ടിലെത്തിച്ചു. തുടർന്ന് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിക്കണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ പകർത്തി. യുവാവിനെ ഉത്തരത്തിൽ കെട്ടിത്തൂക്കിയും കട്ടിങ് പ്ലെയർ കൊണ്ട് മോതിരവിരലിൽ അമർത്തിയും പീഡനം തുടർന്നു. യുവാവിന്റെ 2 ഫോണുകളും കയ്യിലുണ്ടായിരുന്ന 19,000 രൂപയും ഇവർ തട്ടിയെടുത്തു. പിന്നീട് ബൈക്കിൽ കയറ്റി റാന്നിയിൽ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ യുവാവ് ചികിത്സയിലാണ്.

അടച്ചുറപ്പില്ലാത്ത വീട്ടിൽ സിസിടിവി, മർദിക്കുന്ന ശബ്ദം ആരും കേട്ടില്ല

ജയേഷും രശ്മിയും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നു നാട്ടുകാർ പറയുന്നു. അപ്പോൾ രശ്മിക്ക് പ്രായപൂർത്തിയായിരുന്നില്ല, അതിനാൽ കേസുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. ജയേഷ് ബെംഗളൂരുവിൽ ജോലിക്കു പോയപ്പോൾ രശ്മിയുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ വീട്ടിൽ അടച്ചുറപ്പുള്ള വാതിലോ ജനലുകളോ ഇല്ല. ഇപ്പോൾ സിസിടിവി പ്രവർത്തനരഹിതമാണ്. 

യുവാക്കളെ മർദിക്കുമ്പോൾ ശബ്ദം ഒന്നും പുറത്ത് കേട്ടിരുന്നില്ല. അപരിചിതരായ ആളുകൾ ഇവരുടെ വീട്ടിൽ സ്ഥിരം വരാറുണ്ട്. ജയേഷ് മുൻപു പലരെയും മർദിച്ചിട്ടുണ്ട്. മുൻപു ഇരുവരും ജോലിക്കു പോകുമായിരുന്നു. കഴിഞ്ഞദിവസം ജയേഷ് രശ്മിയെയും രണ്ട് മക്കളെയും ഉപദ്രവിച്ചിരുന്നെന്നും നാട്ടുകാർ പറഞ്ഞു. കുട്ടികൾ നിലവിൽ ബന്ധുക്കളുടെ സംരക്ഷണയിലാണ്.

ADVERTISEMENT