ദുബായിൽ ജോലിയുള്ള മകന്റെ അടുക്കലെത്തിയപ്പോൾ ലീലയ്ക്ക് ഒരാഗ്രഹം: വിമാനത്തിൽനിന്ന് ചാടി പറക്കണം. മകൻ പി. അനീഷ് ഒപ്പം നിന്നതോടെ 70–ാം വയസ്സിൽ 13,000 അടി ഉയരത്തിൽനിന്ന് ഇടുക്കി കൊന്നത്തടി പുതിയപറമ്പിൽ ലീല ജോസിന്റെ ആകാശച്ചാട്ടം.
ദുബായ് സ്കൈ ഡൈവ് പാമിലായിരുന്നു ലീലയുടെ ആകാശച്ചാട്ടം. മകനും മരുമകൾ ലിന്റുവും രേഖകൾ കൈമാറിയതോടെ ചാട്ടം സെറ്റ്. 15 പേർക്കു സഞ്ചരിക്കാവുന്ന ചെറിയ വിമാനത്തിലായിരുന്നു ആദ്യ യാത്ര. ഒപ്പം ചാടാനുള്ളതു 4 പേർ.
അവർ തന്നെക്കാൾ വളരെ പ്രായം കുറഞ്ഞവരായിരുന്നെന്നു ലീല പറയുന്നു. ആദ്യം അവർ ചാടി. പിന്നാലെ സ്കൈ ഡൈവറോടൊപ്പം ലീലയും. 6000 അടി കഴിഞ്ഞപ്പോൾ കടൽ കണ്ടു. ഇനി കടലിലേക്കാണോ വീഴുന്നതെന്നോർത്ത് പേടി തോന്നിയെന്നു ലീല പറയുന്നു. പക്ഷേ, പാരഷൂട്ടിൽ സേഫ് ലാൻഡിങ്.
അങ്കമാലിയിൽ ജോലി ചെയ്യുന്ന മകൾ ഡോ. അമ്പിളിയുടെ സമ്മതം ലീല നേരത്തേ വാങ്ങിയിരുന്നു. കൊന്നത്തടി സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി പരേതനായ ജോസാണു ലീലയുടെ ഭർത്താവ്.