വീട് ഒരു നിമിത്തമാണ്. വളരെയേറെ ചിന്തിച്ച്, കണക്കൂകൂട്ടി നിർമിക്കുന്ന വീട് ചിലപ്പോൾ പ്രിയപ്പെട്ടതാകാം, ചിലപ്പോൾ സങ്കല്പങ്ങളിൽ നിന്നും തീർത്തും ദൂരെയായിപ്പോകാം. അവിചാരിതമായി കയ്യിലെത്തുന്ന വീട്ടിൽ ചിലർ സ്വർഗം തീർക്കും.
ആർക്കിടെക്ട് മായ ഗോമസിന്റെ തിരുവനന്തപുരത്തെ വീട് ആ ഗണത്തിലാണ് പെടുന്നത്. പഴയ ഒരു വീട് തേടിപ്പിടിച്ചു സ്വന്തമാക്കിയതാണ് മായ. ആരുടെയൊക്കെയോ ആഗ്രഹങ്ങൾക്കൊത്ത് മറ്റാരുടെയോ ബുദ്ധിയിൽ വിരിഞ്ഞ ഒരു കെട്ടിടം വീടായിമാറിയത് മായയുടെ ഹൃദയത്തിലാണ്. ആ കഥ പറയാൻ മായയ്ക്കല്ലാതെ വേറെ ആർക്കാകും!
കേടുപാടുകളില്ലാത്ത പഴയ കെട്ടിടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽപരം വലിയ സസ്റ്റൈനബിളിറ്റി എന്താണുള്ളത്! തിരുവനന്തപുരം പിടിപി നഗറിലെ ഏകദേശം 40 വർഷം പഴക്കമുള്ള വീടിനെ ഏറ്റവും കുറച്ചു മാറ്റങ്ങളിലൂടെയാണ് മായ സ്വന്തം ശൈലിയിലേക്കു മാറ്റിയത്.
ഫോർമൽ ലിവിങ്, ഫാമിലി സ്പേസ്, ഡൈനിങ്, അടുക്കള എന്നീ കോമൺ ഏരിയകളെ ഭിത്തികളുടെ തടസ്സങ്ങളിൽ നിന്നു മോചിപ്പിച്ച് വീടിന്റെ കേന്ദ്രബിന്ദുവാക്കി. ചില ഭാഗങ്ങളിലെ കേടുപാടുകളില്ലാത്ത പഴയ മാർബിൾ ഫ്ലോറിങ്ങും ജനൽ വാതിലുകളും അതേപടി നിലനിർത്തി.
അകത്തളം അൽപം ഇരുട്ടുള്ള കൂൾ ഏരിയയായും ചിലയിടങ്ങൾ ജനാലയിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്ന ‘വാം’ ഏരിയയായും അതിന്റെ സ്വാഭാവിക പ്രകൃതമനുസരിച്ച് ക്രമീകരിച്ചു.
ഫർണിച്ചറായാലും കൗതുകവസ്തുക്കളായാലും ഈ വീടിനു വേണ്ടി പുതിയതൊന്നും വാങ്ങിയില്ല. പഴയതൊന്നും കളഞ്ഞുമില്ല. ലൈബ്രറിയാണെങ്കിലും സ്വീകരണമുറിയാണെങ്കിലും ഫാമിലി ഏരിയയാണെങ്കിലും പെയിന്റിങ്ങുകൾ അവിഭാജ്യഘടകമാണ്. ചിത്രകാരി കൂടിയായ മായയുടെ സ്വന്തം പെയിന്റിങ്ങുകൾ കൂടാതെ, ഇഷ്ടപ്പെട്ട് വാങ്ങിയവയും ഇവിടെയുണ്ട്.
മായയുടെ സ്വപ്നങ്ങളും സങ്കല്പങ്ങളും വീടിലേക്കു ചേരുന്നത് എങ്ങനെയെന്ന കഥഏപ്രിൽ ലക്കം വനിത വീടിലുണ്ട്.