കോട്ടയം ചിങ്ങവനം എംസി റോഡ് ഇന്നലെ സാക്ഷിയായത് നെഞ്ചിടിപ്പേറ്റുന്ന നിമിഷങ്ങൾക്ക്. കെഎസ്ആർടിസി ബസിനടിയിലേക്കു വീണ യുവതിയുടെ മുടി ചക്രത്തിൽ കുടുങ്ങിയ സംഭവം കാഴ്ചക്കാരെ അക്ഷരാർഥത്തിൽ കുറച്ചു നിമിഷത്തേക്കെങ്കിലും ഭീതിയിലാഴ്ത്തി. ഞായറാഴ്ച വൈകിട്ട് 5.30ന് എംസി റോഡിൽ ചിങ്ങവനം പുത്തൻപാലത്തിനടുത്താണു സംഭവം. ഇത്തിത്താനത്തെ സ്വകാര്യ സ്കൂളിന്റെ ബസിൽ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
സ്കൂൾ ബസിലെ കുട്ടികളെ റോഡിനു കുറുകെ കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്ന അമ്പിളി, കെഎസ്ആർടിസി ബസ് വരുന്നതുകണ്ട് വെപ്രാളപ്പെട്ടു. തുടർന്ന് കാൽ വഴുതി അടിയിലേക്കു വീഴുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഡ്രൈവർ വണ്ടി വെട്ടിച്ച് നിർത്തിയതിനാൽ ബസ് തലയിൽ കയറാതെ അമ്പിളി രക്ഷപ്പെട്ടു. എന്നാൽ, മുടി ടയറിന്റെ ഇടയിൽ കുടുങ്ങി. സമീപത്തു തട്ടുകട നടത്തുന്ന കൃഷ്ണൻ ഓടിയെത്തി കയ്യിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് മുടി മുറിക്കാൻ നോക്കിയെങ്കിലും നടന്നില്ല.
മുടിയിൽ ടയർ കയറി നിൽക്കുന്നു; കത്രിക വാങ്ങി മുടി മുറിച്ചു
‘ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയതിന്റെ വലിയ ശബ്ദം കേട്ടാണ് നോക്കിയത്. ബസിനടിയിൽ യുവതിയുണ്ടെന്നു പിന്നീടാണു കാണുന്നത്. ആദ്യം എന്താ ചെയ്യേണ്ടതെന്ന് മനസ്സിലായില്ല. ചെന്ന് നോക്കിയപ്പോഴാണ് നീളമുള്ള മുടിയിൽ ടയർ കയറി നിൽക്കുന്നത് കണ്ടത്. കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മുടി മുറിക്കാൻ നോക്കിയെങ്കിലും സാധിക്കാത്തതിനാൽ അടുത്തുള്ള കടയിൽ നിന്ന് കത്രിക വാങ്ങി മുടി മുറിച്ച് ആളെ പുറത്തെടുക്കുകയായിരുന്നു– അമ്പിളിയെ രക്ഷിച്ച തട്ടുകട ഉടമ കൃഷ്ണൻ സംഭവം വിവരിച്ചു. തമിഴ്നാട് സ്വദേശിയായ കൃഷ്ണൻ കഴിഞ്ഞ 32 വർഷമായി കോട്ടയത്താണു താമസിക്കുന്നത്. 24 വർഷമായി തട്ടുകട നടത്തുന്നുണ്ട്.