Tuesday 26 April 2022 11:27 AM IST : By സ്വന്തം ലേഖകൻ

സൈബർ ആക്രണണം അതിരു കടക്കുന്നു, അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കേണ്ടി വരുമെന്ന് രേഷ്മയുടെ കുടുംബം

reshma-resigned

സൈബർ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കേണ്ടിവരുമെന്ന്  പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതി നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വീടു വിട്ടുനൽകിയെന്ന കേസിൽ അറസ്റ്റിലായ രേഷ്മയുടെ കുടുംബം. മുഖ്യമന്ത്രിയെയും പാർട്ടിയെയും ഇപ്പോഴും വിശ്വാസമുണ്ട്. സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും തങ്ങൾക്കു മുൻപിൽ വേറെ വഴിയില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. 

അയൽക്കാരൻ കൂടിയായ കേരളത്തിന്റെ മുഖ്യമന്ത്രിയെ തങ്ങൾക്കു വിശ്വാസമുണ്ട്. അതുകൊണ്ടാണു വിശദമായ പരാതി മുഖ്യമന്ത്രിക്കു നൽകിയത്. അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണു വിശ്വാസം. തങ്ങൾക്കു പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

രേഷ്മയെ അപമാനിക്കുന്ന തരത്തിലുള്ള സിപിഎം നേതാവ് കാരായി രാജൻ അടക്കമുള്ളവരുടെ ഫെയ്സ്ബുക് പോസ്റ്റുകളുടെ പകർപ്പു കൂടി ഉൾപ്പെടുത്തി കുടുംബാംഗങ്ങൾ ഇന്നലെ മുഖ്യമന്ത്രിക്കു പരാതി അയച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നടത്തിയ അധിക്ഷേപ പരാമർശവും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എം.വി.ജയരാജൻ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നു പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

താനും കുടുംബവും നേരിടുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി രേഷ്മ വ്യക്തമാക്കിയിരുന്നു. പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളെന്ന് രേഷ്മയുടെ അഭിഭാഷകൻ ആരോപിച്ചു. രേഷ്മയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം കിട്ടാവുന്ന കേസിൽ റിമാൻഡ് പാടില്ല. സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുന്നു. നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ഒളിവിൽ കഴിയാൻ വീട് വിട്ടുനൽകിയെന്ന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ രേഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കൊലക്കേസ് പ്രതിയാണ് നിജിൽദാസ് എന്ന് അറിഞ്ഞുകൊണ്ടാണു ഒളിവിൽ താമസിക്കാൻ അധ്യാപികയായ അണ്ടലൂർ നന്ദനത്തിൽ പി.രേഷ്മ സൗകര്യം ചെയ്തു കൊടുത്തതെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ, രേഷ്മയുടെ സുഹൃത്തിന്റെ ഭർത്താവെന്ന നിലയിലാണു വീടു നൽകിയതെന്നാണ് രേഷ്മയുടെ പിതാവ് രാജൻ പറയുന്നത്. കൊലക്കേസ് പ്രതി ആണെന്നറിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രേഷ്മ അധ്യാപകജോലി രാജിവച്ചു. പുന്നോൽ അമൃത വിദ്യാലയത്തിൽ ഇംഗ്ലിഷ് അധ്യാപികയായിരുന്നു ഇവർ. കേസിൽപ്പെട്ടതിനെത്തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജ്മെന്റ് നടപടി തുടരുന്നതിനിടെയാണ് ഇന്നലെ രാജി നൽകിയത്. രാജിക്കത്ത് ലഭിച്ചതിനാൽ സസ്പെൻഷൻ ഉത്തരവു കൈമാറിയില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. 

രേഷ്മയുടെയും അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും മൊബൈൽ ഫോണുകൾ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നത് രസീതു പോലും നൽകാതെയാണെന്നും കുടുംബം ആരോപിച്ചു. സൈബർ ഇടങ്ങളിൽ തങ്ങളെ ആക്രമിച്ചവർക്കു തന്റെ ചിത്രങ്ങൾ ചോർത്തി നൽകിയത് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്.

കേസിലെ 14–ാം പ്രതി നിജിൽ ദാസിനെ കഴിഞ്ഞ ദിവസം രേഷ്മയുടെ ഭർത്താവ് ടി.പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ വച്ചു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.