ശിരസ്സ് മാത്രം അനങ്ങും. കഴുത്തിനു താഴെ ശരീരം നിശ്ചലമാണ്. പേശികൾ നശിച്ചുപോകുന്ന ‘മസ്കുലാർ ഡിസ്ട്രോഫി’ എന്ന രോഗം ബാധിച്ച 14 വയസ്സുകാരൻ അനൂപ് ഏഴു വർഷമായി കിടപ്പിലാണ്. അവന്റെ ഏക ആശ്രയമായിരുന്നു ആ ചക്രക്കസേര. എന്നാൽ പ്രളയം അതും കവർന്നെടുത്തു. സീറ്റ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. മറ്റു വീട്ടു ഉപകരണങ്ങളെല്ലാം നശിച്ചു. വീടിന്റെ കെട്ടുറപ്പും അപകടത്തിലാണ്.
ഖാദി തൊഴിലാളിയായ പറവൂർ കരിമ്പാടം കാനാടി അരുൺദാസിന്റെയും ഷിൽഡയുടെയും ഇളയ മകനാണ് അനൂപ്. കരിമ്പാടം വല്ലീശ്വരി ക്ഷേത്രത്തിനു സമീപമാണു താമസം. ഏഴു വയസ്സുവരെ അനൂപ് നടന്നെങ്കിലും പിന്നീടു കിടപ്പിലായി. ഹൃദയത്തിനു പ്രശ്നമുള്ള അനൂപിന് ഇടയ്ക്കിടെ അപസ്മാരവും ഉണ്ടാകും. ഒരു വർഷം മുൻപു ചികിൽസയ്ക്കു പോകുന്ന വഴി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് അനൂപിന്റെ കാലുകൾ ഒടിഞ്ഞിരുന്നു. തുടർന്ന് സ്റ്റീൽക്കമ്പി ഇട്ടിരിക്കുകയാണ്. ഫോൺ: 9847263413.