ബാലഭാസ്കർ പഴയ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് സുഹൃത്തും പിന്നണി ഗായകനുമായ വിധു പ്രതാപ്. ബാലുവിന് ഇനി വേണ്ടത് നിങ്ങൾ ഓരോരുത്തരുടേയും പ്രാർത്ഥനയാണ്. വയലിനെടുത്ത് നമ്മെ സന്തോഷിപ്പിക്കാൻ അദ്ദേഹം വരുമെന്ന് പ്രതീക്ഷിക്കാമെന്നും വിധു പ്രതാപ് പറഞ്ഞു. ബാലഭാസ്കറിന്റെ ആരോഗ്യനില സംബന്ധിച്ച് ഇപ്പോൾ പ്രചരിക്കുന്ന തന്റെ വോയ്സ് നോട്ടിന് പ്രസക്തിയില്ലെന്നും വിധു ഓർമ്മിപ്പിക്കുന്നു. ഫെയ്സ്ബുക്ക് ലൈവില്‍ സംസാരിക്കുകയായിരുന്നു വിധുപ്രതാപ്.
വിധു പ്രതാപിന്റെ വാക്കുകൾ
'അപകടം നടന്നയന്ന് രാവിലെ ബാലുവുമായി അടുത്ത് പരിചയമുള്ള ഗായകരുടെ ഗ്രൂപ്പിലേക്ക് ഒരു വോയ്സ് മെസേജ് അയച്ചിരുന്നു. ഏഴ് മണിക്ക് ആശുപത്രിയിലെത്തിയതിന് ശേഷമാണ് ആ മെസേജ് അയച്ചത്. അതിപ്പോഴും പ്രചരിക്കപ്പെടുകയാണ്.
നിരവധി ഗ്രൂപ്പുകളിൽ നിന്ന് ഇപ്പോഴും എനിക്കത് ലഭിക്കുന്നുണ്ട്. സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണോ എന്ന് നിരവധി പേർ ചോദിക്കുന്നു.
ആ വോയ്സ് നോട്ടിന് ഇനി പ്രസക്തിയില്ല. അതിൽ പറഞ്ഞ സർജറി കഴിഞ്ഞു. ബാലു ഇപ്പോഴും നിരീക്ഷണത്തിലാണ്.
നമ്മുടെ ബാലുവിന് വേണ്ടി എല്ലാവരും പ്രാർഥിക്കുക. ഇനിയും നമ്മെ സന്തോഷിപ്പിക്കാൻ ബാലു വയലിനെടുത്ത് ഇറങ്ങുന്ന ബാലുവിനെ നമുക്ക് ചിന്തിക്കാം. ബാലുവിനെ തിരിച്ചുകൊണ്ടുവരാം. നിങ്ങളുടെ പ്രാർഥനയാണ് വേണ്ടത്.''