ഭാര്യയുടെ സ്വപ്നം സഫലമാക്കാന്‍ കൂട്ടിരിക്കുന്ന ഭര്‍ത്താവ്. കഠിന വഴികള്‍ താണ്ടിപോകേണ്ടുന്ന ആ സ്വപ്നത്തിന് പേര് എവറെസ്റ്റ് എന്നാണ്. ബനി സദറെന്ന ഭര്‍ത്താവാണ് ഭാര്യ മനസില്‍ താലോലിക്കുന്ന ആ സ്വപ്നത്തെ കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഭൂട്ടാനിലെ ടൈഗര്‍ നെസ്റ്റ് എന്ന ബുദ്ധ വിഹാരത്തിലേക്കു പാത്തുവും മക്കളും ഞാനും കൂടെ ട്രെക്കിംഗ് ചെയ്യുമ്പോള്‍ ആയിരുന്നു പാത്തുവെന്ന് സ്നേഹത്തോടെ വിളിക്കുന്ന ഭാര്യ ആദ്യമായി ഈ ഒരു ആഗ്രഹം തന്നോട് പറഞ്ഞതെന്ന് ബനി സദര്‍ കുറിക്കുന്നു. തന്റെ പിറന്നാള്‍ ദിനത്തിലാണ് മനസില്കാത്തുസൂക്ഷിച്ച ഇങ്ങനെയൊരു ആഗ്രഹം പൊടിതട്ടിയെടുത്തതെന്നും ബനി കുറിക്കുന്നു. ഭാര്യയുടെ സ്വപ്ന തുല്യമായ ആ യാത്രയെക്കുറിച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബനി പുറംലോകത്തെയും പ്രിയപ്പെവരേയും അറിയിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
പാത്തു: മൂന്ന് മക്കളുടെ അമ്മ.
സ്വപ്നം : ഹിമാലയത്തിലെ എവെറസ്റ്റ് കൊടുമുടി കയറുക.
മൂന്ന് വർഷം മുൻപ് ഭൂട്ടാനിലെ ടൈഗർ നെസ്റ്റ് എന്ന ബുദ്ധ വിഹാരത്തിലേക്കു പാത്തുവും മക്കളും ഞാനും കൂടെ ട്രെക്കിംഗ് ചെയ്യുമ്പോൾ ആയിരുന്നു പാത്തു ആദ്യമായി ഈ ഒരു ആഗ്രഹം എന്നോട് പറഞ്ഞത്.
"ഒരു ദിവസം നമ്മൾക്ക് എവെറസ്റ്റ് കയറണം എന്ന്"
ആ ടൈഗർ നെസ്റ്റിൽ എത്താൻ ആറ് മണിക്കൂറിൽ അധികം മല കയറി തളർന്നു, ഇനി എങ്ങനെ താഴേക്കു തിരിച്ചു ഇറങ്ങും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആയിരുന്നു പാത്തു ഈ കാര്യം പറഞ്ഞത്.
ഞാൻ പറഞ്ഞു "അല്ല മോളേ, ഈ അഞ്ചാറു മണിക്കൂർ കൊണ്ട് തന്നെ മനുഷ്യന്റെ ഊപാട് ഇളകി, അപ്പോഴാണോ മാസങ്ങൾ നീണ്ടു നിൽക്കുന്ന എവെറസ്റ്റ്, എന്നെ കൊണ്ട് പറ്റൂല."
പാത്തു മറുപടി പറഞ്ഞു, " എന്നാൽ പിന്നെ ഞാൻ ഒറ്റക്ക് തന്നെ പൊയ്ക്കൊള്ളാം എന്ന് "
അത് കേട്ടപ്പോൾ ഞാൻ മനസ്സിൽ ഓർത്തു, ചിലപ്പോൾ അതും ചെയ്യുമായിരിക്കും കാരണം നമ്മൾ പുരുഷ കേസരിയെക്കാളും എന്തു കൊണ്ടും ശക്തർ സ്ത്രീകൾ തന്നെയാണ്, അവർ ചിലപ്പോൾ കൊച്ചുങ്ങളെയും കയ്യിൽ എടുത്തു ഈ മലയൊക്കെ നടന്നു കയറും.
അന്ന് ഞാൻ അതൊരു തമാശ ആയിട്ടായിരുന്നു എടുത്തിരുന്നത്, എന്നാലും പാത്തു ആ സ്വപ്നം മനസ്സിൽ ഇട്ട് നടന്നു.ഇവിടെ മക്കളുടെ കൂടെ യുദ്ധം ചെയ്യുമ്പോഴും,അടുക്കളയിൽ കിടന്നു കഷ്ടപ്പെടുമ്പോഴും പാത്തു തന്റെ സ്വപ്നം നിറവേറ്റാൻ ഉള്ള കാര്യങ്ങളെ പറ്റി പഠിച്ചു കൊണ്ടിരിക്കുക ആയിരുന്നു.
എവറസ്റ്റിന്റെ ബേസ് ക്യാമ്പിൽ എത്താൻ തന്നെ ഏതാണ്ട് രണ്ട് ആഴ്ചകളിൽ കൂടുതൽ എടുക്കും, അതും അവിടെ ഉള്ള കാലാവസ്ഥയും ആയി പൊരുത്തപ്പെട്ടിട്ടു വേണം ആ ട്രെക്കിങ് ചെയ്യാൻ.
അതിന്റെ ആദ്യ പടിയാണ് തന്റെ പിറന്നാൾ ദിനമായ ഇന്ന് തന്നെ ഈ യാത്ര പോകാൻ പാത്തു തീരുമാനിച്ചത്.
ഹിമാചൽ പ്രദേശിലെ വാഹന സ്വകര്യം ഒന്നും ഇല്ലാത്ത, നടന്നു പോകാൻ മാത്രം പറ്റുന്ന ഗ്രഹൺ പോലുള്ള കൊച്ചു ഗ്രാമത്തിലൂടെ നടന്നു യാത്ര ചെയ്യുക.അവിടെ ഇപ്പോൾ ഉള്ള സമ്മറിലെ കാലാവസ്ഥയും ആയി പൊരുത്തപ്പെട്ടു അഞ്ചാറു ദിവസം ട്രെക്കിങ് ചെയ്യാൻ ആണ് പാത്തു ഇന്ന് അവിടെ കാസോളിൽ എത്തിയിരിക്കുന്നത്.
ഇതു പോലെ തന്നെ ഇനി ഈ കൊല്ലം അവസാനം ശൈത്യകാലത്തും ഒരു ട്രെക്കിങ് ചെയ്താൽ, അടുത്ത കൊല്ലത്തെ എവെറസ്റ്റ് ബേസ് ക്യാമ്പിങ്ങിൽ പോകാൻ പറ്റുമായിരിക്കും എന്നാണ് പാത്തുവിന്റെ ഒരു കണക്കു കൂട്ടൽ.
ഇതു വരെ എന്റെ കൂടെ കാറിൽ ആയിരുന്നു ഈ ദുനിയാവ് മുഴുവൻ പാത്തു കണ്ടിരുന്നത് .ഇത് ഇപ്പോൾ വളരെ കഠിനമായ സോളോ ട്രിപ്പ് ആണ് പാത്തു ചെയുന്നത്,.
എയർപോർട്ടിൽ എത്തിയപ്പോൾ പൊതുവെ നടക്കാൻ മടിയൻ ആയ ഞാൻ പാത്തൂനോട് ചോദിച്ചു,
" ഈ മാറാപ്പൊക്കെ ചുമന്നു ഇത്രയും ദിവസം നടന്നു അവിടെയൊക്കെ പോകുക എന്നത് നല്ല ബുദ്ധിമുട്ട് ഉള്ള കാര്യം അല്ലേ പാത്തു ...?"
ഇവിടെ പാത്തുവിന്റ ചിരിച്ചു കൊണ്ടുള്ള മറുപടി ആണ് എനിക്ക് ഇഷ്ടപെട്ടത്.
"മൂന്ന് മക്കളെയും പെറ്റു പോറ്റി വളർത്തി, അതിന്റെ കൂടെ കുഴിമടിയനായ നിന്നെയും നോക്കുന്ന അത്രയും ബുദ്ധിമുട്ട് എന്തായാലും ഇതിന് ഉണ്ടാവില്ല"
മനസ്സിൽ ഓർത്തു ശോ...ചോയിക്കണ്ടായിരുന്നു
പാത്തു എന്നെ ഒന്നൂടെ തൊണ്ടിയിട്ട് പറഞ്ഞു,
"അതേയ് ഏറെക്കുറെ എല്ലാ പെൺകുട്ടികളും എന്നെ പോലെ തന്നെയാണ്, അവർക്ക് മനസ്സിൽ ഇങ്ങനെ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ ഉണ്ട്, എല്ലാരും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ഓർത്തു പുറമെ കാണിക്കാതെയും പറയാതെയും ഇരിക്കുന്നത് ആണ്, അങ്ങനെ നമ്മൾ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കു അനുസരിച്ചു ജീവിക്കാൻ നിന്നാൽ ജീവിത കാലം മുഴുവൻ ആ നീറായിൽ (അടുക്കള ) ഇരിക്കേണ്ടി വരും"
ഇതൊക്കെ കേട്ടപ്പോൾ ഞാൻ പാത്തൂനോട് പറഞ്ഞു,
"എനിക്ക് ഇപ്പോൾ മാനത്തെ കൊട്ടാരം എന്ന സിനിമയിലെ ഇന്ദ്രൻസ് പറഞ്ഞ ഡയലോഗ് ആണ് ഓർമ്മ വരുന്നത്"
അവൾ പുരികം പൊക്കി വെച്ച് എന്നെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു,
"അതായത് അവനവനു മൂത്രം ഒഴിക്കണമെങ്കിൽ അവനവൻ തന്നെ പിടിക്കണം എന്ന്"
അത് കേട്ടപ്പാടെ കയ്യിൽ ഉള്ള ചെറിയ ബാഗ് കൊണ്ട് എനിക്ക് ഒരു അടിയും തന്നിട്ട് കുട്ടിപട്ടാളത്തെ ചേർത്ത് പിടിച്ചു
ഉമ്മ
കൊടുത്തു എന്നിട്ട് എന്നെ ചൂണ്ടി കാണിച്ചു പറഞ്ഞു,
"ഞാൻ വരുന്നത് വരെ നിങ്ങൾ ഈ കുഴിമടിയനെ നോക്കിക്കോളണം എന്ന്"
അതും പറഞ്ഞു പാത്തു എയർപോർട്ടിന്റെ അകത്തേക്ക് കയറി പോയി.
തിരിച്ചു കാറിൽ വീട്ടിലേക്ക് പോകുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു,എന്തായാലും അടുക്കളയിൽ നിന്നും ഹിമാലയത്തിലേക്കുള്ള യാത്രക്ക് പാത്തു തുടക്കം കുറിച്ചിരിക്കുകയാണ്, എനിക്ക് ഇതിൽ നിന്നും ഒരു കാര്യം മനസിലായി .
അതായത് രമണാ....
" നമ്മൾ ഒരു കാര്യം ചെയ്യണം എന്ന് വിചാരിച്ചു അത് ചുമ്മാ മനസ്സിൽ ഇട്ടിട്ടും അതു മറ്റുള്ളവർ ചെയ്യുന്നത് യൂട്യൂബിലും സോഷ്യൽ മീഡിയയിലും നോക്കി ഇരുന്നിട്ടും ഒന്നും ഒരു കാര്യവും ഇല്ല.നമ്മൾക്ക് വേണോ... നമ്മൾ അങ്ങ് ഇറങ്ങി തിരിക്കുക, അത്ര തന്നെ .കുറെ ആലോചിച്ചു കൂട്ടീട്ടു ഒരു കര്യമില്ലന്നു ."
ഇന്ന് പാത്തു ചെയ്യുന്നത് ഒരു പക്ഷേ ചെറിയ ഒരു കാര്യം ആയിരിക്കാം, പക്ഷേ നാളെ അത് ഞങ്ങളുടെ മക്കൾക്ക് പറഞ്ഞു കൊടുക്കാൻ ഉള്ള വലിയ ഒരു അറിവാണ്.
ആണായാലും പെണ്ണ് ആയാലും സ്വപ്നങ്ങൾ എല്ലാവരുടെയും ഒരു പോലെ ആണെന്നുള്ള സത്യം.
"നിങ്ങൾ നിങ്ങളുടെ ആൺ മക്കളെ ഹിമാലയത്തിൽ ട്രിപ്പ് പോകാൻ അനുവാദം കൊടുക്കുമ്പോൾ, അതേ സ്വാതന്ത്ര്യം പെൺ മക്കൾക്കും കൊടുക്കാൻ ശ്രമിക്കുക മാത്രം അല്ല വേണ്ടത്, അവളെ അതിന് പോകാൻ ഉള്ള തരത്തിൽ പ്രാപ്തയാക്കുക കൂടി ആണ് വേണ്ടത്,കാരണം സ്വപ്നങ്ങൾ എല്ലാവർക്കും ഒരു പോലെയാണ്"
ബാക്കി സ്റ്റോറീസ് പാത്തൂന്റെ ഇൻസ്റ്റാഗ്രാമിൽ നേരിട്ട് കാണാം...
https://instagram.com/family.behind.the.wheel...