മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കള്ളനെ പിടിച്ച സിവിൽ പൊലീസ് ഓഫിസർ ബിജുകുമാറിന് ഇപ്പോൾ താര പരിവേഷമാണ്. എങ്ങനെയാണ് ഇത്രവേഗം കള്ളനെ പിടിച്ചത് എന്നാണ് എല്ലാവർക്കും അറിയേണ്ടത്. കാണുന്നവരെല്ലാം ചോദിക്കുന്നതും ഇതാണ്. പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയ്ക്കടുത്ത് സ്കൂട്ടറിൽ വഴി ചോദിക്കാനെന്ന പേരിൽ എത്തിയ സജീവാണ് (33) വൃദ്ധയുടെ മാല പിടിച്ചുപറിച്ചത്. പൊലീസ് ഓഫിസർ ബിജുകുമാർ തന്ത്രപൂർവം മോഷ്ടാവിനെ കുടുക്കിയ കഥയിങ്ങനെ;
പൂജപ്പുരയിൽ നിന്ന് വൃദ്ധയുടെ മൂന്നു പവന്റെ മാല മോഷ്ടിച്ച് സജീവ് സ്കൂട്ടറിൽ നേരെയെത്തിയത് കനകക്കുന്നിലേക്ക്. പാർക്കിങ് ഏരിയയിൽ സ്കൂട്ടർ വച്ചു ഇയാൾ അവിടെനിന്ന് സ്ഥലംവിട്ടു. ഇതിനിടയ്ക്ക് മോഷണത്തിന്റെ സിസി ടിവി ദൃശ്യം ട്രാഫിക് പൊലീസ് കണ്ടെടുക്കുകയും സ്കൂട്ടറിന്റെ നമ്പർ സഹിതം വയർലസ് സന്ദേശം പൊലീസുകാർക്ക് കൈമാറുകയും ചെയ്തിരുന്നു.
ഈ സമയം മ്യൂസിയം സ്റ്റേഷൻ പരിസരത്ത് ട്രാഫിക് നിയന്ത്രിക്കുകയായിരുന്നു ബിജുകുമാർ. സ്കൂട്ടറിന്റെ നമ്പർ ലഭിച്ച ബിജുകുമാർ കനകക്കുന്ന് പാർക്കിങ് ഏരിയയിൽ നിർത്തിയ സ്കൂട്ടറുകൾ പരിശോധിച്ചു. മോഷ്ടാവിന്റെ അതേ നമ്പരിലുള്ള സ്കൂട്ടർ കണ്ടതോടെ ഉടമ വരുന്നതിനായി കാത്തുനിന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ സജീവ് സ്കൂട്ടർ എടുക്കാനായി അവിടെയെത്തി. ആജാനുബാഹുവായ സജീവിനെ കണ്ടപ്പോൾ ഒറ്റയ്ക്ക് കീഴ്പ്പെടുത്തുക ബുദ്ധിമുട്ടാണെന്ന് ബിജുകുമാറിന് മനസ്സിലായി. കാരണം ബലം പ്രയോഗത്തിനിടയ്ക്ക് അയാൾ ഓടിപ്പോകാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ട് എങ്ങനെയെങ്കിലും അയാളെ തൊട്ടടുത്തുള്ള മ്യൂസിയം സ്റ്റേഷനിലെത്തിക്കാനായി ശ്രമം.
ബിജുകുമാർ തന്ത്രപൂർവം സജീവിനടുത്തെത്തി സ്കൂട്ടർ നോ പാർക്കിങ് ഏരിയയിലാണെന്നും സ്റ്റേഷനിലെത്തി പിഴ അടച്ചിട്ട് പോകണമെന്നും പറഞ്ഞു. ബിജുകുമാറിന്റെ ഇടപെടലിൽ സംശയം തോന്നാതിരുന്ന സജീവ് പൊലീസ് സ്റ്റേഷനിലെത്തി. അവിടെ മറ്റു പൊലീസുകാരോട് ബിജുകുമാർ സംഭവം വെളിപ്പെടുത്തി. പൊലീസുകാർ വളഞ്ഞതോടെ സജീവിന് ഓടാൻ പോലും സാധിച്ചില്ല.
സജീവ് പൊലീസ് കസ്റ്റഡിയിൽ ആയതോടെ തെളിഞ്ഞത് മൂന്നു കേസുകളാണ്. മോഷ്ടാവിനെ മണിക്കൂറുകൾക്കകം വലയിലാക്കിയ സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ശരത്ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ ബിജുകുമാർ എന്നിവർക്ക് പ്രശംസാ പത്രവും ഗുഡ് സർവീസ് എൻട്രിയും ലഭിച്ചു. സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രനാണ് ഇരുവരെയും ഇന്നലെ എ.ആർ ക്യാമ്പിലെ ജനമൈത്രി യോഗത്തിൽ പൊലീസുകാരെ അനുമോദിച്ചത്.