വാഹനമോടിക്കുന്നതിനിടയിൽ ഉണ്ടായ തമാശ കാര്യമായതോടെ ഡ്രൈവർക്ക് എട്ടിന്റെ പണി. കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഡ്രൈവർക്ക് പകരം ഗിയർ മാറ്റിയത് യാത്രക്കാരായ പെൺകുട്ടികളായിരുന്നു.
ഈ സംഭവത്തെ തുടർന്ന് വയനാട് സ്വദേശിയായ ഡ്രൈവർ എം ഷാജിയുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർടിഒ വ്യക്തമാക്കി.
കോളജ് വിദ്യാർഥികളുടെ ഗോവാ ട്രിപ്പിനിടെയായിരുന്നു സംഭവം നടന്നത്. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ഗിയർ മാറിയിരുന്നത് തൊട്ടു പുറകിലിരുന്ന പെൺകുട്ടികളാണ്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ വാഹനത്തെയും ഡ്രൈവറെയും കണ്ടെത്തി സ്വമേധയാ മോട്ടർ വാഹന വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു.
എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ജെയിംസിന്റെ നേതൃത്വത്തിൽ ഷാജിയെ മോട്ടർവാഹന വകുപ്പിന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയെന്നും ആർടിഒ അറിയിച്ചു.