പാറക്കെട്ടില്‍ നിന്നും വീണ് ജവഹര്‍ലാല്‍ നെഹ്റു സർവ്വകലാശാലയിലെ (ജെഎന്‍യു) ഗവേഷക വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഞായറാഴ്ചയാണ് സംഭവം. മുപ്പതുകാരനായ പ്രവീണ്‍ തിവാരിയാണ് പാറക്കെട്ട് അടർന്ന് വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചത്. കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിലെ റിസര്‍ച്ച് അസിസ്റ്റസ്റ്റ് ആയിരുന്നു പ്രവീണ്‍. ഇദ്ദേഹം ജെഎന്‍യുവിലെ ബ്രഹ്മപുത്ര ഹോസ്റ്റലിലായിരുന്നു താമസിച്ചത്. കോളേജ് ക്യാംപസിലെ പാറക്കെട്ടിലാണ് പ്രവീണ്‍ കയറിയത്. സുഹൃത്തുക്കളും ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
യാതൊരു വിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെയായിരുന്നു പ്രവീണിന്റെ സാഹസം. കയറോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ പ്രവീൺ എടുത്തിരുന്നില്ല. സുഹൃത്തുക്കള്‍ പകര്‍ത്തിയ വിഡിയോയിലൂടെയാണ് അപകടത്തിന്റെ ഭീതിദമായ ദൃശ്യങ്ങൾ പുറത്തു വരുന്നത്. സംഭവം സോഷ്യൽ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
പാറക്കെട്ടിന് മുകളിലെത്തിയപ്പോള്‍ പാറ അടര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് പ്രവീണ്‍ താഴേക്ക് പതിച്ചു. വീഴ്ചയില്‍ തല പാറയില്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റിരുന്നു. സുഹൃത്തുക്കള്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.