കൊണ്ടോട്ടിക്കു സമീപം കൊട്ടൂക്കരയിൽ പീഡനശ്രമത്തിന് ഇരയായ പെണ്‍കുട്ടി അഭയംതേടിയത് അര്‍ധനഗ്നയായാണെന്ന് ദൃക്സാക്ഷി. ദേഹത്താകെ മണ്ണു പറ്റിയിരുന്നു, കൈകള്‍ കെട്ടിയിരുന്നു. ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയിരുന്നുവെന്നും ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു. വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്ന് പെണ്‍കുട്ടി പറഞ്ഞു.
പ്രതിയെ പെണ്‍കുട്ടി മുന്‍പു കണ്ടിട്ടുണ്ടെന്നു ദൃക്സാക്ഷി വ്യക്തമാക്കി. പീഡനശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചു. യുവാവിന്റെ പിടിയിൽനിന്നു കുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി അഭയം തേടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തു. ഇരുപത്തൊന്നുകാരിയായ പെൺകുട്ടി പഠന ആവശ്യത്തിനായി പോകുമ്പോൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
അതേസമയം പതിനഞ്ചുകാരന് ആക്രമണത്തിന് മുന്‍പ് സംഭവസ്ഥലം നിരീക്ഷിക്കാനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദേശീയ പാതയ്ക്ക് സമീപമുള്ള സ്ഥാപനത്തിന്റെ സി.സി.ടി.വിയില്‍ നിന്നാണ് ആക്രമണത്തിന് മുന്‍പ് പ്രതി പ്രദേശം നിരീക്ഷിക്കാനെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. സംഭവ സ്ഥലത്തുനിന്ന് മീറ്ററുകള്‍ മാറിയാണ് പ്രതിയുടെ വീട്.പെണ്‍കുട്ടിയെ പതിനഞ്ചുകാരന് പിന്തുര്‍ന്നാണ് ആക്രമിച്ചതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. പത്താം ക്ലാസുകാരനായ പ്രതിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇന്റര്‍നെറ്റ് ഉപയോഗങ്ങളും വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിക്കും.ക്രൂരമായ ആക്രമണത്തിനും പീഡന ശ്രമത്തിനും പ്രതിക്ക് സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.