5 വർഷം മുൻപ് ഭർത്താവ് മരിച്ചപ്പോൾ തളർന്നുപോയെങ്കിലും സൈനബ തോറ്റുകൊടുക്കാൻ തയാറായില്ല. 2 മക്കളാണുള്ളത്. ഇരുവരെയും പഠിപ്പിക്കണം, ജീവിതച്ചെലവിനുള്ള വക കണ്ടെത്തണം. ഇതിനെല്ലാമുള്ള വഴിയായി പരേതനായ വിളക്കത്തറ മുഹമ്മദിന്റെ ഭാര്യ സൈന ബ കണ്ടെത്തിയത് ഭാരതപ്പുഴയുടെ മടിത്തട്ടാണ്. അവിടെനിന്നുള്ള കക്ക വാരിയെടുത്തായിരുന്നു പിന്നീട് സൈനബ തന്റെ ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയത്.
പുഴയിൽ ഏത് സമയവും ഇറങ്ങാനാകില്ലല്ലോ, ആ സമയം വീടുകളിൽ ജോലിക്കു പോയി. അങ്ങനെയാണ് സൈനബ മകനെ പഠിപ്പിച്ചത്. മകൾ പ്ലസ്ടുവിനു പഠിക്കുന്നു. സൈനബയുടെ സഹോദരിയാണ് ഈന്തുംകാട്ടിൽ റുഖിയ. അടുത്ത മാസം ഉംറയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു റുഖിയ. പുഴയിൽ കക്ക വാരാൻ പല തവണ ഇറങ്ങിയിട്ടുണ്ട്. ഇപ്പോൾ സഹോദരിക്കൊരു കൂട്ടായാണു പോകുന്നത്. എന്നാൽ ഇരുവരുടെയും ജീവൻ പുഴ ഒന്നിച്ചു കവർന്നെടുക്കുകയായിരുന്നു.