ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞ ഭാര്യയും ഹൃദയാഘാതം മൂലം മരണപ്പെട്ടു. തെക്കൻ ത്രിപുര ജില്ലയിലെ ബെലോണിയ സബ് ഡിവിഷന് കീഴിലുള്ള അഗർത്തലയിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ഗൗതം നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പ്രാൺ ഗോബിന്ദ എന്ന യുവാവാണ് ജീവിതം അവസാനിപ്പിച്ചത്. സംഭവമറിഞ്ഞ ഭാര്യ സുപ്രിയ ദാസ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. നാലു ദിവസം മുൻപാണ് 23 വയസ്സുകാരിയായ സുപ്രിയ ദാസ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് പ്രാൻ ഗോബിന്ദയും വീട്ടുകാരും ആൺകുഞ്ഞിനെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പെൺകുഞ്ഞ് ജനിച്ചതോടെ അക്കാരണം പറഞ്ഞ് അമ്മായിയമ്മ ഉൾപ്പെടെയുള്ള ഭർതൃ വീട്ടുകാർ ദമ്പതികളെ ശാസിച്ചിരുന്നു.
ഇക്കാര്യം പറഞ്ഞ് ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കിയ പ്രാൻ ഗോബിന്ദ കഴിഞ്ഞ ദിവസം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്ന് സുപ്രിയയും മരിച്ചു. പെൺകുട്ടിയുടെ ജനനം കുടുംബത്തിന് അപമാനമായാണ് അവർ കണ്ടത്. പെൺകുഞ്ഞ് ജനിച്ചതിന്റെ പേരിൽ സുപ്രിയയുടെ അമ്മായിയമ്മ നിരന്തരം കുത്തുവാക്കുകൾ പറഞ്ഞ് ശകാരിച്ചിരുന്നുവെന്ന് അയൽക്കാരും സാക്ഷ്യപ്പെടുത്തുന്നു.
ഭർത്തൃവീട്ടിലെ മാനസിക പീഡനങ്ങൾ കൊണ്ട് തകർന്നിരുന്ന സുപ്രിയയ്ക്ക് ഭർത്താവിന്റെ മരണവാർത്ത കൂടി താങ്ങാനായില്ലെന്നാണ് അയൽവാസികൾ പറയുന്നത്. സംഭവത്തിൽ പ്രാൻ ഗോബിന്ദയുടെ വീട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു.