‘ഞങ്ങൾ എടുത്ത ആ തീരുമാനം തികച്ചും വ്യക്തിപരമാണ്. ആ തീരുമാനത്തിന് പിന്നിലെ കാരണമെന്ത്, കാരണക്കാർ ആര് എന്നൊക്കെ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ അതൊക്കെ ഞങ്ങളുടെ മാത്രം സ്വകാര്യതയിൽ ഒതുക്കി നിർത്താനാണ് എനിക്ക് താൽപര്യം.’ നടി മഞജുവാരിയർ എഴുതിയ ഒരു കത്തിലെ വരികളാണിത്. ദിലീപ്– മഞ്ജുവാരിയർ വേർപിരിയലിന് ശേഷം പലതരത്തിൽ ചർച്ചകൾ വ്യാപകമായ സമയത്ത് മഞ്ജു സ്വന്തം കൈപ്പടയിൽ എഴുതി ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഈ കത്ത് വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. മകൾ മീനാക്ഷിയെ വിട്ടു കൊടുത്തതിനെക്കുറിച്ച് തങ്ങൾക്കിടയിൽ യാതൊരു തർക്കങ്ങളും ഇല്ല എന്നും മഞ്ജു കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
‘മീനൂട്ടിക്ക് അച്ഛനോടുള്ള സ്നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവൾ അദ്ദേഹത്തിന്റെ സംരക്ഷണത്തിൽ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും.’ മഞ്ജു പറഞ്ഞു. ‘അവൾക്ക് ഈ അമ്മ എന്നും ഒരു വിളിപ്പാടകലെയുണ്ട്’ എന്നും മഞ്ജു കത്തിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതിന് ശേഷമാണ് ഈ കത്ത് വീണ്ടും പ്രചരിക്കുന്നത്. ദിലീപ് കസ്റ്റഡിയിലായപ്പോൾ മകൾ മീനാക്ഷിയുടെ ഉത്തരവാദിത്വം മഞ്ജു ഏറ്റെടുക്കുമോ എന്ന് പ്രേക്ഷകർ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നു.മഞ്ജുവാരിയരുടെ കത്ത് വായിക്കാം.


ദിലീപ്– മഞ്ജു വേർപിരിയലിന്റെ സമയത്ത് മഞ്ജുവാര്യർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നവർ പോലും ഈ കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്ത് ഷെയർ ചെയ്യുകയാണ്.

2014 ജൂലൈയിലാണ് ബന്ധം വേർപെടുത്തുന്നതിനുള്ള സംയുക്തമായ ഹർജി ഇവർ നൽകിയത്.
തുടർന്ന് 2015 ജനുവരിയിൽ ഇവർ വേർപിരിയുകയായിരുന്നു.